കേരളം

kerala

IPL 2023: 'ജയ്‌സ്വാളിന്‍റെ ബാറ്റിങ് ആസ്വദിച്ചു, ചഹല്‍ ഇതിഹാസം'; ഈഡനിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ സഞ്‌ജു സാംസണ്‍

ജോസ്‌ ബട്‌ലര്‍ യശസ്വി ജയ്‌സ്വാളിന് വേണ്ടി തന്‍റെ വിക്കറ്റ് നഷ്‌ടപ്പെടുത്തിയതില്‍ നിന്ന് തന്നെ ടീമിനുള്ളിലെ അന്തരീക്ഷം വ്യക്തമാണെന്നും സഞ്‌ജു പറഞ്ഞു.

By

Published : May 12, 2023, 11:52 AM IST

Published : May 12, 2023, 11:52 AM IST

Sanju Samson  Yashasvi Jaiswal  Yuzvendra Chahal  Sanju Samson on Jaiswal and Chahal  KKR vs RR  Rajasthan Royals  Kolkata Knight Riders  IPL 2023  IPL  സഞ്‌ജു സാംസണ്‍  ജോസ്‌ ബട്‌ലര്‍  യശസ്വി ജയ്‌സ്വാള്‍  യുസ്‌വേന്ദ്ര ചാഹല്‍  രാജസ്ഥാന്‍ റോയല്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023
IPL

കൊല്‍ക്കത്ത:ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജയം പിടിച്ചതിന് പിന്നാലെ യശസ്വി ജയ്‌സ്വാളിനും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനും പ്രശംസയുമായി സഞ്‌ജു സാംസണ്‍. ജയ്‌സ്വാള്‍ എന്ന യുവ ഇന്ത്യന്‍ താരത്തിനായി ജോസ്‌ ബട്‌ലറെപ്പോലൊരു താരം വിക്കറ്റ് നഷ്‌ടപ്പെടുത്തുന്നത് ടീമിന്‍റെ അന്തരീക്ഷം എന്താണെന്ന് വ്യക്തമാക്കുന്നതാണ്. ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ചഹലിനെ ഇതിഹാസം എന്ന് വേണം വിശേഷിപ്പിക്കാന്‍ എന്നും സഞ്‌ജു പറഞ്ഞു.

'ഈ മത്സരത്തില്‍ എനിക്ക് കാര്യമായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വെറുതെ പന്ത് ബാറ്റില്‍ കൊള്ളിക്കുക, മറുവശത്ത് പോയി ജയ്‌സ്വാളിന്‍റെ ബാറ്റിങ് ആസ്വദിക്കുക. ഇത് മാത്രമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്.

ഈ സാഹചര്യങ്ങളുമായി ഞങ്ങള്‍ പൊരുത്തപ്പെട്ട് കഴിഞ്ഞു. പവര്‍പ്ലേയില്‍ ജയ്‌സ്വാള്‍ എങ്ങനെ ആയിരിക്കും ബാറ്റ് ചെയ്യുകയെന്ന് എതിര്‍ ടീമുകളിലെ ബൗളര്‍മാര്‍ക്ക് പോലും മനസിലായിട്ടുണ്ട്. ആദ്യ ആറോവറിലെ പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുന്നത് അവന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്.

ജോസ്‌ ബട്‌ലറിനെപ്പോലെ ഒരു താരം ജയ്‌സ്വാളിന് വേണ്ടി വിക്കറ്റ് നഷ്‌ടപ്പെടുത്തുന്നു. ഇതെല്ലാം തന്നെ ടീമിനുള്ളില്‍ താരങ്ങള്‍ തമ്മിലുള്ള അന്തരീക്ഷം എന്താണെന്ന് വ്യക്തമാക്കുന്നതാണ്.

കൊല്‍ക്കത്തയ്‌ക്കെതിരെ ജയം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ രണ്ട് മത്സരങ്ങള്‍ കൂടി ഞങ്ങള്‍ക്ക് ശേഷിക്കുന്നുണ്ട്. ഐപിഎല്ലിലെ സമ്മര്‍ദം പെട്ടന്ന് വിട്ടുപോകില്ല. ഓരോ മത്സരവും എല്ലാ ഓവറുകളും തന്നെ നിര്‍ണായകമാണ്', സഞ്‌ജു പറഞ്ഞു.

Also Read :IPL 2023| ഈഡനില്‍ ജയ്‌സ്വാളിന്‍റെ 'മിന്നലാട്ടം'; തകര്‍ന്നത് കെഎല്‍ രാഹുലിന്‍റെ റെക്കോഡ്

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ നിതീഷ് റാണയെ പുറത്താക്കിയതിന് പിന്നാലെയാണ് ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ തലപ്പത്തേക്ക് എത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ഡ്വെയ്‌ന്‍ ബ്രാവോയെ മറികടന്നാണ് ചഹലിന്‍റെ മുന്നേറ്റം. ഇതിന് പിന്നാലെയായിരുന്നു ചഹലിനെ ഇതിഹാസം എന്ന് വിളിക്കേണ്ട സമയമായെന്ന് സഞ്‌ജു പറഞ്ഞത്.

'യുസ്‌വേന്ദ്ര ചഹലിന് ഐപിഎല്‍ ഇതിഹാസം എന്ന ടാഗ് നല്‍കേണ്ട സമയം ആണിത്. അദ്ദേഹം ടീമിനൊപ്പമുള്ളത് ഞങ്ങള്‍ക്ക് സന്തോഷകരമായൊരു കാര്യമാണ്. ബൗളിങ്ങിനായ് വിളിക്കുമ്പോള്‍ ചഹലിനോട് ഒന്നും തന്നെ പറയേണ്ട ആവശ്യമില്ല.

എവിടെ എങ്ങനെ പന്ത് എറിയണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഡെത്ത് ഓവറുകളിലും ചഹല്‍ മികച്ച രീതിയില്‍ തന്നെ പ്രകടനം നടത്തുന്നുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ അത് എന്നെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്', സഞ്‌ജു കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ജയത്തോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. 12 മത്സരങ്ങളില്‍ നിന്നായി 12 പോയിന്‍റാണ് റോയല്‍സിന് നിലവില്‍. അവസാന രണ്ട് മത്സരങ്ങളില്‍ കൂടി വമ്പന്‍ ജയം നേടിയാലെ സഞ്‌ജുവിനും സംഘത്തിനും പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂ.

Also Read :IPL 2023 | ഡ്വെയ്‌ന്‍ ബ്രാവോയുടെ സാമ്രാജ്യം തകര്‍ന്നു, ഐപിഎല്‍ വിക്കറ്റ് വേട്ടയുടെ രാജാവായി യുസ്‌വേന്ദ്ര ചാഹല്‍

ABOUT THE AUTHOR

...view details