മുംബൈ : ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ കാലം കഴിഞ്ഞുവെന്ന് ഇന്ത്യയുടെ മുന്‍ സെലക്‌ടര്‍ സാബ കരീം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ നടത്തിയ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് സാബ കരീം ഇക്കാര്യം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
"ജയ്‌സ്വാളിന്‍റെയും സ്കൈയുടെയും (സൂര്യകുമാര്‍ യാദവ്) ബാറ്റിങ് കാണുമ്പോൾ, ടി20 ക്രിക്കറ്റ് രോഹിത് ശർമയിൽ നിന്നും വിരാട് കോലിയിൽ നിന്നും മാറിയെന്ന് വ്യക്തമാകും" - സാബ കരീം ട്വീറ്റ് ചെയ്‌തു.
രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്‍റെ കരിയറില്‍ നിര്‍ണായകമാവുന്ന സീസണാവുമിതെന്ന് ഏറെ ഉറപ്പാണ്. റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ മുന്നില്‍ തന്നെയാണ് 21-കാരനായ യശ്വസി ജയ്‌സ്വാളുള്ളത്. ഐപിഎല്‍ 16-ാം സീസണില്‍ ഇതേവരെ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് 575 റൺസ് നേടിയ യശസ്വി ജയ്‌സ്വാള്‍ ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്. 52.27 ശരാശരിയിൽ 167.15 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്‍റെ പ്രകടനം.
ടി20യിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് നേടിയിട്ടുള്ളത് 11 മത്സരങ്ങളില്‍ നിന്ന് 376 റണ്‍സാണ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട സൂര്യകുമാര്‍ യാദവ് തുടര്‍ന്നാണ് ഫോമിലേക്ക് ഉയര്‍ന്നത്. കളിച്ച അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്നിലും അര്‍ധ സെഞ്ചുറി നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.