കേരളം

kerala

ETV Bharat / sports

IPL 2023 | ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു; ഹൈദരാബാദിനെതിരെ രാജസ്ഥാന് തകര്‍പ്പന്‍ വിജയം - ജോസ് ബട്‌ലര്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ വിജയം. രാജസ്ഥാനായി ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്‌ജു സാംസണ്‍ എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ യുസ്‌വേന്ദ ചാഹല്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി

IPL  sunrisers hyderabad vs rajasthan royals  sunrisers hyderabad  rajasthan royals  RR vs SRH  IPL 2023  sanju samson  jos buttler  ഐപിഎല്‍ 2023  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  സഞ്‌ജു സാംസണ്‍  ജോസ് ബട്‌ലര്‍
ഹൈദരാബാദിനെതിരെ രാജസ്ഥാന് തകര്‍പ്പന്‍ വിജയം

By

Published : Apr 2, 2023, 8:21 PM IST

ഹൈദരാബാദ്: ഐപിഎല്ലിന്‍റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 72 റണ്‍സിന്‍റെ മിന്നും വിജയമാണ് സഞ്‌ജു സാംസണും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍റെ 203 റണ്‍സിന് മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 131 എടുക്കാനേ കഴിഞ്ഞുള്ളു.

രാജസ്ഥാനായി യുസ്‌വേന്ദ്ര ചാഹല്‍ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ട്രെന്‍റ് ബോള്‍ട്ട് രണ്ടും ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 32 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇംപാക്‌ട്‌ പ്ലെയര്‍ അബ്‌ദുള്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. ഞെട്ടിക്കുന്ന തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്.

കൂട്ടുകെട്ട് പൊളിച്ച് സഞ്ജു സാംസണ്‍:ആദ്യ ഓവറില്‍ തന്നെ ഒരു റണ്‍സ് പോലും വഴങ്ങാതെ ഇരട്ട വിക്കറ്റുമായി ട്രെന്‍റ്‌ ബോള്‍ട്ടാണ് സംഘത്തിന് കനത്ത പ്രഹരം നല്‍കിയത്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി എന്നിവരാണ് സംപൂജ്യരായി മടങ്ങിയത്. പിന്നാലെ ഹാരി ബ്രൂക്ക് (13), വാഷിങ്‌ടണ്‍ സുന്ദര്‍ (1) , ഗ്ലെന്‍ ഫിലിപ്‌സ് (8), മായങ്ക് അഗര്‍വാള്‍ എന്നിവരും മടങ്ങിയതോടെ 11 ഓവറില്‍ ആറിന് 52 റണ്‍സ് എന്ന നിലയിലേക്ക് സംഘം തകര്‍ന്നു.

തുടര്‍ന്ന് ഒന്നിച്ച ആദില്‍ റഷീദും അബ്‌ദുള്‍ സമദും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ ചാഹലിന്‍റെ പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ആദില്‍ റഷീദിനെ സ്റ്റംപ് ചെയ്‌ത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്. പിന്നീടെത്തിയ ഹൈദരാബാദ് നായകന്‍ ഭുവനേശ്വര്‍ കുമാര്‍ (10 പന്തില്‍ 6 ) ചെറുത്ത് നില്‍പ്പിന് ശ്രമം നടത്തിയെങ്കിലും ചാഹലിന്‍റെ പന്തില്‍ ബൗള്‍ഡായി. അബ്‌ദുല്‍ സമദിനൊപ്പം ഉമ്രാന്‍ മാലിക്കും (8 പന്തില്‍ 19*) പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 203 റണ്‍സെടുത്തത്. ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്‌ജു സാംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വമ്പന്‍ തുടക്കമായിരുന്നു ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും രാജസ്ഥാന് നല്‍കിയത്.

അര്‍ധ സെഞ്ചുറി തികച്ച് ബട്‌ലര്‍:ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍, ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച യശസ്വി ഗിയര്‍ മാറ്റി. മൂന്നാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറിനെതിരെ ബട്‌ലറും കത്തിക്കയറിയതോടെ രാജസ്ഥാന്‍റെ സ്‌കോര്‍ കുതിച്ചു.

ഒരു സിക്‌സും രണ്ട് ഫോറുകളും ഉള്‍പ്പെടെ 17 റണ്‍സാണ് ഈ ഓവറില്‍ ഭുവി വഴങ്ങിയത്. തുടര്‍ന്ന് പന്തെടുത്ത വാഷിങ്‌ടണ്‍ സുന്ദറിനേയും ഇരുവരും നിലത്ത് നിര്‍ത്തിയില്ല. ഈ ഓവറില്‍ രാജസ്ഥാന്‍ കണ്ടെത്തിയത് 19 റണ്‍സാണ്. അഞ്ചാം ഓവര്‍ എറിഞ്ഞ ടി നടരാജനും അടി വാങ്ങി.

നാല് ഫോറുകള്‍ ഉള്‍പ്പെടെ 17 റണ്‍സാണ് ബട്‌ലര്‍ നടരാജനെതിരെ കണ്ടെത്തിയത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഫസല്‍ഹഖ് ഫാറൂഖിയുടെ ആദ്യ പന്തിലും മൂന്നാം പന്തിലും ബൗണ്ടറിയടിച്ച ബട്‌ലര്‍ അര്‍ധ സെഞ്ചുറി തികച്ചു. 20 പന്തുകളില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറിയിലെത്തിയത്. നാലാം പന്തിലും ബട്‌ലര്‍ ബൗണ്ടറിയടിച്ചു.

എന്നാല്‍, തൊട്ടടുത്ത പന്തില്‍ ബട്‌ലറെ വീഴ്‌ത്തിയ ഫാറൂഖി ഹൈദരാബാദിന് ആശ്വാസം നല്‍കി. 22 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സടിച്ചാണ് ബട്‌ലര്‍ മടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 5.5 ഓവറില്‍ 85 റണ്‍സാണ് യശസ്വി ജയ്‌സ്വാളും ബട്‌ലറും ചേര്‍ന്ന് നേടിയത്.

ആക്രമിച്ച് കളിച്ചു, സ്‌കോര്‍ ചെയ്‌ത് രാജസ്ഥാന്‍:പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 85 റണ്‍സായിരുന്നു രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. ടീമിന്‍റെ ഏറ്റവും വലിയ പവര്‍പ്ലേ സ്‌കോറാണിത്. മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ആക്രമിച്ച് കളിച്ചതോടെ രാജസ്ഥാന്‍റെ സ്‌കോര്‍ കുതിച്ചു. എട്ടാം ഓവറില്‍ സഞ്‌ജുവും ജയ്‌സ്വാളും ചേര്‍ന്ന് സംഘത്തെ നൂറ് കടത്തിയിരുന്നു.

13ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ജയ്‌സ്വാളിനെ വീഴ്‌ത്തിയ ഫാറൂഖിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 37 പന്തില്‍ ഒമ്പത് ഫോറുകള്‍ സഹിതം 54 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്. തുടര്‍ന്നെത്തിയ ദേവ്‌ദത്ത് പടിക്കല്‍ (5 പന്തില്‍ 2), റിയാന്‍ പരാഗ് (6 പന്തില്‍ 7) എന്നിവര്‍ നിരാശപ്പെടുത്തി. 19ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് സഞ്‌ജു പുറത്താവുന്നത്.

നടരാജനെ സിക്‌സിന് പറത്താനുള്ള രാജസ്ഥാന്‍ ക്യാപ്റ്റന്‍റെ ശ്രമം അഭിഷേക് ശര്‍മയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു. 32 പന്തില്‍ മൂന്ന് ഫോറുകളും നാല് സിക്‌സുകളും സഹിതം 55 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഷിമ്രോൺ ഹെറ്റ്‌മെയർ (16 പന്തില്‍ 22), രവിചന്ദ്രൻ അശ്വിൻ (2 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖി, ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയപ്പോള്‍ ഉമ്രാന്‍ മാലിക്ക് ഒരു വിക്കറ്റും നേടി.

ALSO READ:IPL 2023 | കെയ്‌ന്‍ വില്യംസണ്‍ ഇനി കളിക്കില്ല, ഔദ്യോഗിക സ്ഥിരീകരണം നടത്തി ഗുജറാത്ത് ടൈറ്റന്‍സ്

ABOUT THE AUTHOR

...view details