കേരളം

kerala

ETV Bharat / sports

IPL 2023 | കോണ്‍വേ ഓണ്‍ ഫയര്‍, തകര്‍ത്തടിച്ച് ദുബെയും, ബാംഗ്ലൂരിനെതിരെ ഹിമാലയന്‍ സ്‌കോര്‍ ഉയര്‍ത്തി ചെന്നൈ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 227 റണ്‍സ് വിജയ ലക്ഷ്യം. ഡെവോൺ കോൺവേ, ശിവം ദുബെ എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ചെന്നൈ ഇന്നിങ്‌സിന്‍റെ നട്ടെല്ല്.

By

Published : Apr 17, 2023, 9:45 PM IST

IPL 2023  IPL  Royal Challengers Bangalore vs Chennai Super Kings  Royal Challengers Bangalore  Chennai Super Kings  CSK vs RCB score updates  Devon Conway  Shivam Dube  ഐപിഎല്‍  ഐപിഎല്‍ 2023  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഡെവോൺ കോൺവേ  ശിവം ദുബെ
ബാംഗ്ലൂരിനെതിരെ ഹിമാലയന്‍ സ്‌കോര്‍ ഉയര്‍ത്തി ചെന്നൈ

ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 226 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഡെവോൺ കോൺവേ, ശിവം ദുബെ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചത്.

ഭേദപ്പെട്ട തുടക്കമായിരുന്നു ചെന്നൈക്ക് ലഭിച്ചത്. ഇന്നിങ്‌സിന്‍റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ സംഘത്തിന് നഷ്‌ടമായിരുന്നു. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടിയ റിതുരാജിനെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വെയ്ൻ പാർനെൽ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ഡെവോൺ കോൺവേ-അജിങ്ക്യ രഹാനെ സഖ്യം തകര്‍ത്തടിച്ചതോടെ പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 53 റണ്‍സ് എന്ന നിലയിലേക്ക് എത്താന്‍ ചെന്നൈക്ക് കഴിഞ്ഞു.

അപകടകരമായി മുന്നേറിയ ഈ കൂട്ടുകെട്ട് 10-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ രഹാനെയെ വീഴ്‌ത്തിയാണ് ബാംഗ്ലൂര്‍ പൊളിച്ചത്. 20 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സും സഹിതം 37 റണ്‍സെടുത്ത രഹാനെയെ വാനിന്ദു ഹസരംഗ ബൗള്‍ഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 74 റണ്‍സാണ് കോൺവേയും രഹാനെയും നേടിയത്. 10-ാം ഓവറില്‍ തന്നെ 32 പന്തുകളില്‍ കോണ്‍വേ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

നാലാം നമ്പറിലെത്തിയ ശിവം ദുബെ തുടക്കം മുതല്‍ അടി തുടങ്ങിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 11-ാം ഓവറില്‍ നൂറ് കടന്ന ചെന്നൈ 15-ാം ഓവറില്‍ 160 റണ്‍സും പിന്നിട്ടു. 16-ാം ഓവറിന്‍റെ നാലാം പന്തില്‍ കോണ്‍വെ മടങ്ങുമ്പോള്‍ 170 റണ്‍സായിരുന്നു ചെന്നൈയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്. 45 പന്തില്‍ ആറ്‌ വീതം സിക്‌സുകളും ഫോറുകളും സഹിതം 83 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ 80 റണ്‍സാണ് കോണ്‍വെയും ദുബൈയും അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ ദുബെയുടെ വെടിക്കെട്ടും അവസാനിച്ചു. 27 പന്തില്‍ രണ്ട് ഫോറുകളും അഞ്ച് സിക്‌സുകളും സഹിതം 52 റണ്‍സ് നേടിയ ദുബെയെ വെയ്ൻ പാർനെലിന്‍റെ പന്തില്‍ സിറാജ് പിടികൂടുകയായിരുന്നു.

ആറാമന്‍ അമ്പാട്ടി റായിഡു ആദ്യം തൊട്ട് ആക്രമിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ആറ് പന്തില്‍ 14 റണ്‍സ് നേടിയ താരത്തെ വിജയ്‌കുമാർ വൈശാഖ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. ഈ സമയം 17.4 ഓവറില്‍ അഞ്ചിന് 198 റണ്‍സാണ് ചെന്നൈക്ക് നേടാന്‍ കഴിഞ്ഞത്. പിന്നീട് ഒന്നിച്ച മൊയീന്‍ അലിയും രവീന്ദ്ര ജഡേജയും ഈ ഓവറില്‍ തന്നെ ടീമിനെ 200 കടത്തി.

ഇന്നിങ്‌സിന്‍റെ അവസാന ഓവര്‍ എറിയാന്‍ ഹര്‍ഷല്‍ പട്ടേലിനെയാണ് ബാംഗ്ലൂര്‍ നായകന്‍ ഡുപ്ലെസിസ് പന്തേല്‍പ്പിച്ചത്. എന്നാല്‍ രണ്ട് ബീമറുകള്‍ വിളിച്ചതിനെ തുടര്‍ന്ന് ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ ഓവറിന്‍റെ നാലാം പന്തില്‍ രവീന്ദ്ര ജഡേജയെ (8 പന്തില്‍ 10) പുറത്താക്കാന്‍ താരത്തിന് കഴിഞ്ഞു.

മൊയീന്‍ അലിക്കൊപ്പം (9 പന്തില്‍ 19*) നായകന്‍ എംഎസ്‌ ധോണിയും (1 പന്തില്‍ 1*) പുറത്താവാതെ നിന്നു. ബാംഗ്ലൂര്‍ നിരയില്‍ വെയ്ൻ പാർനെൽ, വിജയ്‌കുമാർ വൈശാഖ് എന്നിവര്‍ കൂടുതല്‍ റണ്‍സ് വഴങ്ങി. ഇരുവരും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും പാർനെൽ 48 റണ്‍സും വൈശാഖ് 62 റണ്‍സുമാണ് വിട്ടുകൊടുത്തത്.

ALSO READ:'അവന്‍ ഗെയിം ചേഞ്ചര്‍'; സഞ്‌ജു ലോകകപ്പ് ടീമില്‍ വേണമെന്ന് അമോൽ മുജുംദാർ

ABOUT THE AUTHOR

...view details