കേരളം

kerala

ETV Bharat / sports

IPL 2023 | ബാംഗ്ലൂരിനോടും കീഴടങ്ങി; രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ്‌ റണ്‍സിന്‍റെ തോല്‍വി. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി

By

Published : Apr 23, 2023, 8:29 PM IST

Updated : Apr 23, 2023, 9:38 PM IST

IPL 2023  Royal Challengers Bangalore vs Rajasthan Royals  Royal Challengers Bangalore  Rajasthan Royals  RCB vs RR highlights  ഐപിഎല്‍  ഐപിഎല്‍ 2023  രാജസ്ഥാന്‍ റോയല്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  Devdutt Padikkal  Virat kohli  sanju samson  ദേവ്‌ദത്ത് പടിക്കല്‍  വിരാട് കോലി  ഹര്‍ഷല്‍ പട്ടേല്‍  harshal patel
ബാംഗ്ലൂരിനോടും കീഴടങ്ങി; രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ബെംഗളൂരു: ഐപിഎല്ലില്‍ ടേബിള്‍ ടോപ്പേഴ്‌സായ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ഏഴ്‌ റണ്‍സിനാണ് സഞ്‌ജുവും സംഘവും കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നേടിയ 189 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

അര്‍ധ സെഞ്ച്വറി നേടിയ ദേവ്‌ദത്ത് പടിക്കലാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍റെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറിന്‍റെ നാലാം പന്തില്‍ തന്നെ ജോസ് ബട്‌ലറെ (2 പന്തില്‍ 0) മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. തുടര്‍ന്ന് ക്രീസിലൊന്നിച്ച യശസ്വി ജയ്‌സ്വാൾ-ദേവ്‌ദത്ത് സഖ്യം രാജസ്ഥാനെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ചു. ഒടുവില്‍ 12ാം ഓവറിന്‍റെ നാലാം പന്തില്‍ പടിക്കലിനെ മടക്കിയ ടേവിഡ് വില്ലിയാണ് ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കിയത്.

34 പന്തില്‍ 52 റണ്‍സ് നേടിയ പടിക്കലിനെ ലോങ്‌-ഓണില്‍ വിരാട് കോലി പിടികൂടുകയായിരുന്നു. ഒരു സിക്‌സും ഏഴ് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 98 റണ്‍സാണ് പടിക്കല്‍ ചേര്‍ത്തത്. പിന്നാലെ ജയ്‌സ്വാളും മടങ്ങുമ്പോള്‍ 13.4 ഓവറില്‍ 108 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. 37 പന്തില്‍ 47 റണ്‍സെടുത്ത ജയ്‌സ്വാളിനെ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ കോലി പിടികൂടുകയായിരുന്നു.

രണ്ട് സിക്‌സും അഞ്ച് ഫോറുകളുമായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ നന്നായി തുടങ്ങിയെങ്കിലും ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 15 പന്തില്‍ 22 റണ്‍സെടുത്ത സഞ്‌ജു ഹര്‍ഷലിന്‍റെ പന്തില്‍ ഷഹ്ബാസിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു.

അഞ്ചാം നമ്പറിലെത്തിയ ഹെറ്റ്‌മെയര്‍ (9 പന്തില്‍ 3) റണ്ണൗട്ടായത് മത്സരത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് ഒന്നിച്ച ധ്രുവ് ജുറലും ആര്‍ അശ്വിനും പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു രാജസ്ഥാന് വിജയത്തിനായി വേണ്ടിയിരുന്നത്.

ഹര്‍ഷല്‍ പട്ടേലിനെയായിരുന്നു ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി പന്തേല്‍പ്പിച്ചത്. ആദ്യ പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ആര്‍ അശ്വിന്‍ ബൗണ്ടറി കണ്ടെത്തി. രണ്ടാം പന്തില്‍ ഡബിളോടിയ താരം മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറിയടിച്ചു. ഇതോടെ അവസാന മൂന്ന് പന്തില്‍ രാജസ്ഥാന്‍റെ ലക്ഷ്യം 10 റണ്‍സ് എന്ന നിലയിലെത്തി.

എന്നാല്‍ നാലാം പന്തില്‍ സിക്‌സര്‍ കണ്ടെത്താനുള്ള അശ്വിന്‍റെ (6 പന്തില്‍ 12) ശ്രമം സുയാഷിന്‍റെ കയ്യില്‍ അവസാനിച്ചതോടെ രാജസ്ഥാന്‍റെ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചു. തുടര്‍ന്നുള്ള പന്തുകള്‍ക്കായി മലയാളി താരം അബ്‌ദുള്‍ ബാസിത് (2 പന്തില്‍ 1) ഇംപാക്‌ട് പ്ലെയര്‍ ആയെത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബാസിത്തിനൊപ്പം ധ്രുവ് ജുറലും (16 പന്തില്‍ 34*) പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

മാക്‌സി-ഡുപ്ലെസിസ് വെടിക്കെട്ട്: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 189 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ടീമിന് നിര്‍ണായകമായത്.

ഓപ്പണര്‍ വിരാട് കോലിയെ ആദ്യ പന്തില്‍ നഷ്‌ടമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഞെട്ടിക്കുന്ന തുടക്കമായിരുന്നു ലഭിച്ചത്. ട്രെന്‍റ്‌ ബോള്‍ട്ടിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു താരം തിരിച്ച് കയറിയത്. പിന്നീടെത്തിയ ഷഹ്‌ബാസ് അഹമ്മദിനെയും (4 പന്തില്‍ 2) തന്‍റെ രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ബോള്‍ട്ട് മടക്കി. പിന്നീട്‌ ഒന്നിച്ച ഫാഫ് ഡുപ്ലെസിസ്-ഗ്ലെൻ മാക്‌സ്‌വെൽ സഖ്യത്തെ പിടിച്ചുകെട്ടാന്‍ രാജസ്ഥാന്‍ പ്രയാസപ്പെട്ടു.

പവര്‍പ്ലേ പിന്നിടുമ്പോള്‍ 62-2 എന്ന നിലയിലായിരുന്നു ബാംഗ്ലൂര്‍. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 10-ാം ഓവറില്‍ ബാംഗ്ലൂര്‍ 100 കടന്നു. ഈ ഓവറിന്‍റെ നാലാം പന്തില്‍ ഹോള്‍ഡറെ സിക്‌സറിന് പറത്തിക്കൊണ്ട് മാക്‌സ്‌വെല്‍ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. 27 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ച്വറിയിലെത്തിയത്.

രണ്ട് ഓവറുകള്‍ക്കപ്പുറം ഡുപ്ലെസിസും അന്‍പതിലെത്തി. 31 പന്തുകളിലാണ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറി തികച്ചത്. മികച്ച രീതിയില്‍ മുന്നേറിയ ഈ കൂട്ടുകെട്ട് 14ാം ഓവറിലാണ് രാജസ്ഥാന്‍ പൊളിച്ചത്. ഡുപ്ലെസിസിനെ യശസ്വി ജയ്‌സ്വാൾ റണ്ണൗട്ടാക്കുകായിരുന്നു. 39 പന്തില്‍ 62 റണ്‍സടിച്ചാണ് ഡുപ്ലെസിസ് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ മാക്‌സിയും ഡുപ്ലെസിയും ചേര്‍ന്ന് 127 റണ്‍സാണ് അടിച്ച് കൂട്ടിയത്.

തൊട്ടുപിന്നാലെ മാക്‌സ്‌വെല്ലിനെ മടക്കിയ അശ്വിന്‍ രാജസ്ഥാന് കൂടുതല്‍ ആശ്വാസം നല്‍കി. 44 പന്തില്‍ 77 റണ്‍സെടുത്ത താരത്തെ ബാക്ക്‌വാര്‍ഡ് പോയിന്‍റില്‍ ഹോള്‍ഡര്‍ കയ്യിലൊതുക്കുകയായിരുന്നു. മഹിപാൽ ലോംറോർ (6 പന്തില്‍ 8), സുയാഷ് പ്രഭുദേശായി (2 പന്തില്‍ 0), വാനിന്ദു ഹസരംഗ (7 പന്തില്‍ 6), ദിനേശ് കാര്‍ത്തിക് (13 പന്തില്‍ 16), വിജയകുമാർ വൈശാഖ് (1 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭവാന.

ഡേവിഡ് വില്ലി (2 പന്തില്‍ 4*), മുഹമ്മദ് സിറാജ് (1 പന്തില്‍ 1*) എന്നിവര്‍ പുറത്താവാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിനായി ട്രെന്‍റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ALSO READ:IPL 2023 | സ്റ്റംപ് മുറിച്ചാല്‍ കേസില്ല ; അര്‍ഷ്‌ദീപിനെതിരെ നടപടിയില്ലെന്ന് മുംബൈ പൊലീസ്

Last Updated : Apr 23, 2023, 9:38 PM IST

ABOUT THE AUTHOR

...view details