കേരളം

kerala

By

Published : May 2, 2023, 12:06 AM IST

ETV Bharat / sports

IPL 2023| എറിഞ്ഞ് പിടിച്ച് ബാംഗ്ലൂർ; കുഞ്ഞൻ ടോട്ടലിന് മുന്നിൽ അടിതെറ്റി വീണ് ലഖ്‌നൗ

ബാംഗ്ലൂരിൻ്റെ 127 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗ 19.5 ഓവറിൽ 108 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു

IPL 2023  Royal Challengers Bangalore  Lucknow Super Giants  RCB vs LSG highlights  virat kohli  faf du plessis  ഫാഫ് ഡുപ്ലെസിസ്  വിരാട് കോലി  ഐപിഎല്‍  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
IPL 2023 ബാംഗ്ലൂർ ലഖ്‌നൗ

ലഖ്‌നൗ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. ബാംഗ്ലൂരിൻ്റെ 127 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിൻ്റെ ഇന്നിങ്സ് 19.5 ഓവറിൽ 108 റൺസിൽ അവസാനിക്കുകയായിരുന്നു. അടിക്ക് തിരിച്ചടിയെന്നോണം തകർത്തെറിഞ്ഞ ബാംഗ്ലൂർ ബോളിങ് നിരയാണ് ലഖ്‌നൗവിൽ നിന്ന് വിജയം തട്ടിയെടുത്തത്.

കുഞ്ഞന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിനായി കെയ്‌ല്‍ മെയേഴ്‌സിനൊപ്പം ആയുഷ്‌ ബദോനിയായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഫീഡിങ്ങിനിടെ കെഎല്‍ രാഹുലിന് പരിക്കേറ്റതോടെയാണ് ബദോനിക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാല്‍ ആദ്യ ഓവറിന്‍റെ രണ്ടാം പന്തില്‍ തന്നെ മെയേഴ്‌സിനെ പുറത്താക്കിയ മുഹമ്മദ് സിറാജ് സംഘത്തിന് കനത്ത പ്രഹരം നല്‍കി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന മെയേഴ്‌സിനെ അനൂജ് റാവത്ത് പിടികൂടുകയായിരുന്നു.

ക്രുണാല്‍ പാണ്ഡ്യയാണ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഒന്നാം ഓവറില്‍ സിറാജ് എറിഞ്ഞ ഒരു വൈഡില്‍ നിന്നും ലഭിച്ച റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ അക്കൗണ്ടില്‍ കയറിയത്. ജോഷ് ഹേസൽവുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് പിറന്നത്. എന്നാല്‍ മൂന്നാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജിനെ ഹാട്രിക് ബൗണ്ടറികളോടെ ക്രുണാല്‍ ആക്രമിച്ചു. പക്ഷെ തൊട്ടടുത്ത ഓവറില്‍ ക്രുണാലിനെ (11 പന്തില്‍ 14) മാക്‌സ്‌വെല്‍ മടക്കി.

തുടര്‍ന്ന് ബദോനിയും (11 പന്തില്‍ 4) ദീപക് ഹൂഡയും (2 പന്തില്‍1) നിലയുറപ്പിക്കാന്‍ കഴിയാതെ മടങ്ങിയതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ ലഖ്‌നൗ 35/4 എന്ന നിലയിലേക്ക് തകര്‍ന്നു. തുടർന്നിറങ്ങിയ നിക്കോളാസ് പുരാനും അധിക സമയം പിടിച്ച് നിൽക്കാനായില്ല. 9 റൺസ് മാത്രം നേടിയ താരത്തെ കരൺ ശർമ പുറത്താക്കുകയായിരുന്നു.

പിന്നാലെയെത്തിയ മാർക്കസ് സ്റ്റോയിൻസ്(13), കൃഷ്ണപ്പ ഗൗതം (23), രവി ബിഷ്ണോയ് (5) എന്നിവരും പുറത്തായതോടെ ലഖ്‌നൗ പരാജയം ഉറപ്പിച്ചു. തുടർന്ന് ക്രീസിലെത്തിയ അമിത് മിശ്രയും നവീൻ ഉൾ ഹക്കും ചേർന്ന് അൽപ സമയം പിടിച്ച് നിന്നു. എന്നാൽ ടീം സ്കോർ 103ൽ നിൽക്കെ നവീനിനെയും (13) ലഖ്‌നൗവിന് നഷ്ടമായി. തുടർന്ന് പരിക്കേറ്റ നായകൻ കെഎൽ രാഹുൽ അവസാനക്കാരനായി കളത്തിലെത്തി.

അവസാന ഓവറിൽ 23 റൺസായിരുന്നു ലഖ്‌നൗവിൻ്റെ വിജയലക്ഷ്യം. എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ അമിത് മിശ്രയെ(19) പുറത്താക്കി ഹർഷൽ പട്ടേൽ ലഖ്‌നൗവിൻ്റെ ഇന്നിങ്സിന് തിരശ്ശീലയിടുകയായിരുന്നു. ബാംഗ്ലൂരിനായി ജോഷ് ഹേസൽവുഡ്, കരൺ ശർമ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌വെൽ, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

തകർന്ന് വീണ് ബാംഗ്ലൂർ ബാറ്റിങ് നിര: നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ലഖ്‌നൗ സ്‌പിന്നര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 126 റണ്‍സിന് പിടിച്ച് കെട്ടുകയായിരുന്നു. ലഖ്‌നൗവിനായി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ രവി ബിഷ്‌ണോയ്, അമിത് മിശ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

40 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍. വിരാട് കോലി (30 പന്തില്‍ 31), ദിനേശ് കാര്‍ത്തിക് (11 പന്തില്‍ 16) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് ബാംഗ്ലൂര്‍ താരങ്ങള്‍. ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും പതിഞ്ഞ തുടക്കമായിരുന്നു ബാംഗ്ലൂരിന് നല്‍കിയത്.

ബാറ്റിങ്‌ ദുഷ്‌കരമായ പിച്ചില്‍ ഇരുവര്‍ക്കും പതിവ് വേഗം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 42 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കോലിയെ ടീമിന് നഷ്‌ടമാവുകയും ചെയ്‌തു. രവി ബിഷ്‌ണോയിയുടെ ഗൂഗ്ലിയില്‍ പിഴച്ച കോലിയെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്‌താണ് പുറത്താക്കിയത്.

മൂന്ന്‌ ഫോറുകളടങ്ങിയാതായിരുന്നു താരത്തിന്‍റ ഇന്നിങ്‌സ്. ഒമ്പതാം ഓവറിന്‍റെ അവസാന പന്ത് വരെ നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 62 റണ്‍സാണ് കോലി-ഡുപ്ലെസിസ് സഖ്യം ചേര്‍ത്തത്. പിന്നീടെത്തിയ അനൂജ് റാവത്ത്(11 പന്തില്‍ 9), ഗ്ലെൻ മാക്‌സ്‌വെൽ (5 പന്തില്‍ 4), സുയാഷ് പ്രഭുദേശായി (7 പന്തില്‍ 6) എന്നിവര്‍ നിരാശപ്പെടുത്തി.

ഇതോടെ ബാംഗ്ലൂര്‍ 14.3 ഓവറില്‍ 90/4 എന്ന നിലയിലേക്ക് വീണു. കൃഷ്‌ണപ്പ ഗൗതം അനൂജിനെ കെയ്‌ല്‍ മെയേഴ്‌സിന്‍റെ കയ്യില്‍ എത്തിച്ചപ്പോള്‍ രവി ബിഷ്‌ണോയ് മാക്‌സ്‌വെല്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകായിരുന്നു. അമിത് മിശ്രയുടെ പന്തില്‍ കൃഷ്‌ണപ്പ ഗൗതം പിടികൂടിയായിരുന്നു സുയാഷ് പ്രഭുദേശായി തിരിച്ച് കയറിയത്.

അമിത് മിശ്രയുടെ 171-ാം ഐപിഎല്‍ വിക്കറ്റാണിത്. ഇതോടെ ടൂര്‍ണമെന്‍റിലെ എക്കാലത്തേയും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും മിശ്രയ്‌ക്കായി. രാജസ്ഥാന്‍ റോയല്‍സ് താരം യുസ്‌വേന്ദ്ര ചാഹലാണ് (178) അമിത് മിശ്രയ്‌ക്ക് തൊട്ടുമിന്നില്‍ ഉള്ളത്. ഡ്വെയ്ൻ ബ്രാവോയാണ് (183) പട്ടികയില്‍ തലപ്പത്ത്.

തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തികിനെ കൂട്ടുപിടിച്ച് ബാംഗ്ലൂരിനെ നൂറ് കടത്തിയതിന് പിന്നാലെ ഡുപ്ലെസിസിന്‍റെ ചെറുത്ത് നില്‍പ്പും അമിത് മിശ്ര അവസാനിപ്പിച്ചു. ക്രുണാല്‍ പാണ്ഡ്യ പിടികൂടുകയായിരുന്നു ബാംഗ്ലൂര്‍ നായകന്‍റെ മടക്കം. ഏഴാം നമ്പറിലെത്തിയ മഹിപാൽ ലോംറോറിനും (4 പന്തില്‍ 3) പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.

നവീൻ ഉൾ ഹഖിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു താരം തിരിച്ച് കയറിയത്. വൈകാതെ ദിനേഷ് കാര്‍ത്തിക് റണ്ണൗട്ടാവുക കൂടി ചെയ്‌തതോടെ ബാംഗ്ലൂര്‍ 18.4 ഓവറില്‍ 117/7 എന്ന നിലയിലേക്ക് തകര്‍ന്നു. മുഹമ്മദ് സിറാജ് (1 പന്തില്‍ 0), കരൺ ശർമ(2 പന്തില്‍ 2) എന്നിവരെ അവസാന ഓവറില്‍ നവീൻ ഉൾ ഹഖ്‌ പുറത്താക്കി. വനിന്ദു ഹസരംഗ (7 പന്തില്‍ 8*), ജോഷ് ഹേസൽവുഡ് (2 പന്തില്‍ 2*) എന്നിവര്‍ പുറത്താവാതെ നിന്നു.

ALSO READ: IPL 2023| ധോണിയോ, രോഹിത്തോ അല്ല, ഐപിഎല്ലിലെ പ്രിയപ്പെട്ട താരത്തെ വെളിപ്പെടുത്തി രശ്‌മിക മന്ദാന

ABOUT THE AUTHOR

...view details