കേരളം

kerala

ETV Bharat / sports

IPL 2023| തുടക്കമിട്ട് സഞ്ജു, അടിച്ചൊതുക്കി ഹെറ്റ്‌മെയർ; ഗുജറാത്തിനോട് കണക്ക് തീർത്ത് രാജസ്ഥാൻ

കഴിഞ്ഞ സീസണിൽ ഫൈനലിലടക്കം മൂന്ന് തവണ ഏറ്റുമുട്ടിയെങ്കിലും ഗുജറാത്തിനെതിരെ വിജയം നേടാൻ രാജസ്ഥാനായിരുന്നില്ല. ആ തോൽവികൾക്കുള്ള പകരം വീട്ടൽ കൂടിയായിരുന്നു ഇന്നത്തെ മത്സരത്തിലെ രാജസ്ഥൻ്റെ തകർപ്പൻ ജയം.

By

Published : Apr 16, 2023, 11:30 PM IST

IPL 2023  Gujarat Titans vs Rajasthan Royals highlights  Gujarat Titans vs Rajasthan Royals  Gujarat Titans  Gujarat Titans  sanju samson  hardik pandya  shubman gill  david miller  ഐപിഎല്‍  സഞ്‌ജു സാംസണ്‍  ഹാര്‍ദിക് പാണ്ഡ്യ  ഡേവിഡ് മില്ലര്‍  ശുഭ്‌മാന്‍ ഗില്‍  Devdutt Padikkal  ദേവ്‌ദത്ത് പടിക്കല്‍
IPL 2023 രാജസ്ഥാൻ ഗുജറാത്ത്

അഹമ്മദാബാദ്:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. ഗുജറാത്തിൻ്റെ 178 റൺസ് പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ നായകൻ സഞ്ജു സാംസണും (60), ഷിമ്രോൺ ഹെറ്റ്‌മെയറും(56) ചേർന്നാണ് രാജസ്ഥാന് തകർപ്പൻ ജയം സമ്മാനിച്ചത്.

ഞെട്ടിക്കുന്ന തുടക്കമായിരുന്നു രാജസ്ഥാന് ലഭിച്ചത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിലാവട്ടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ സംഘത്തിന് നഷ്‌ടമാവുകയും ചെയ്‌തു. ഏഴ് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത താരത്തെ ശുഭ്‌മാന്‍ ഗില്ലാണ് പിടികൂടിയത്.

തുടര്‍ന്ന് മൂന്നാം ഓവറിന്‍റെ രണ്ടാം പന്തില്‍ ജോസ് ബട്‌ലറെ മുഹമ്മദ് ഷമി തിരിച്ച് കയറ്റിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. ഈ സമയം വെറും നാല് റണ്‍സ് മാത്രമായിരുന്നു ടീം ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ക്രീസിലൊന്നിച്ച ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ദേവ്‌ദത്ത് പടിക്കലും ശ്രദ്ധയോടെ കളിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രാജസ്ഥാന്‍ ഇന്നിങ്‌സിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല.

ഇഴഞ്ഞ് നീങ്ങി പവർപ്ലേ: പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 26 റണ്‍സായിരുന്നു രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്. ഈ സീസണില്‍ ഇതേവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്‌കോറാണിത്. തുടര്‍ന്ന് ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തില്‍ ദേവ്‌ദത്തിനെ (25 പന്തില്‍ 26) മടക്കിയ റാഷിദ്‌ ഖാനാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. മൂന്നാം വിക്കറ്റില്‍ 43 റണ്‍സാണ് സഞ്‌ജുവും ദേവ്‌ദത്തും ചേര്‍ന്ന് നേടിയത്.

തുടര്‍ന്നെത്തിയ റിയാന്‍ പരാഗിനേയും (7 പന്തില്‍ 5) നിലയുറപ്പിക്കും മുമ്പ് മടക്കിയ റാഷിദ് ഖാന്‍ രാജസ്ഥാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ഈ സമയം 10.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 55 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. തുടര്‍ന്ന് ഷിമ്രോൺ ഹെറ്റ്‌മെയർ കൂട്ടിനെത്തിയതോടെ സഞ്‌ജു പതുക്കെ ഗിയല്‍ മാറ്റി. റാഷിദ് ഖാന്‍ എറിഞ്ഞ 13-ാം ഓവറില്‍ ഹാട്രിക് സിക്‌സറുകളാണ് താരം പറത്തിയത്.

തൊട്ടടുത്ത ഓവറില്‍ അല്‍സാരി ജോസഫിനെതിരെ ഹെറ്റ്‌മയര്‍ നേടിയ ഒരു സിക്‌സു ഫോറും സഹിതം 16 റണ്‍സ് കണ്ടെത്തിയതോടെ രാജസ്ഥാന്‍ 100 കടന്നു. പിന്നാലെ 29 പന്തുകളില്‍ നിന്നും സഞ്‌ജു അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 15-ാം ഓവറിന്‍റെ അവസാന പന്തില്‍ സഞ്‌ജുവിനെ മടക്കിയ നൂര്‍ അഹമ്മദ് ഗുജറാത്തിന് ആശ്വാസം നല്‍കി. 32 പന്തില്‍ 60 റണ്‍സ് അടിച്ച് കൂട്ടിയാണ് രാജസ്ഥാന്‍ നായകന്‍ മടങ്ങിയത്. മൂന്ന് ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്.

തുടർന്ന് ക്രീസിലെത്തിയ ധ്രുവ് ജുറെലും, ഹെറ്റ്‌മെയറും ചേർന്ന് രാജസ്ഥാൻ്റെ സ്കോർ ബോർഡിൻ്റെ വേഗത കൂട്ടി. എന്നാൽ ടീം സ്കോർ 161ൽ നിൽക്കെ ജുറെൽ (18) പുറത്തായി. തുടർന്ന് ക്രീസിലെത്തിയ രവിചന്ദ്രൻ അശ്വിൻ ആദ്യ രണ്ട് ബോളിൽ ഫോറും, സിക്സും നേടി ടീമിനെ വിജയത്തിനരികിലെത്തിച്ചു. എന്നാൽ 18-ാം ഓവറിൻ്റെ അവസാന പന്തിൽ അശ്വിനും (10) പുറത്തായി.

ഇംപാക്ട് പ്ലയറായി ക്രീസിലെത്തിയ നൂർ അഹമ്മദിനെയാണ് അവസാന ഓവർ എറിയാൻ നായകൻ ഹാർദിക് പാണ്ഡ്യ ഏൽപ്പിച്ചത്. എന്നാൽ ഓവറിലെ രണ്ടാം പന്തിൽ തന്നെ സിക്സ് നേടി ഹെറ്റ്‌മെയർ രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഹെറ്റ്‌മെയർ 26 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 56 റൺസുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ, റാഷിദ് ഖാൻ രണ്ട് വിക്കറ്റും, നൂർ അഹമ്മദ്, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

കരുത്ത് കാട്ടി മധ്യനിര: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തിലാണ് 177 റണ്‍സെടുത്തത്. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും തുടര്‍ന്ന് അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറും അഭിനവ് മനോഹറും ചേർന്ന് നടത്തിയ തകര്‍പ്പന്‍ അടിയുമാണ് ഗുജറാത്തിനെ മികച്ച നിലയില്‍ എത്തിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 42 റണ്‍സാണ് ഗുജറാത്തിന് നേടാന്‍ കഴിഞ്ഞത്.

വൃദ്ധിമാന്‍ സാഹ, സായ്‌ സുദര്‍ശന്‍ എന്നിവരായിരുന്നു ആദ്യം മടങ്ങിയത്. ഇന്നിങ്‌സിന്‍റെ മൂന്നാം പന്തില്‍ ഗുജറാത്ത് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ (3 പന്തില്‍ 4) ട്രെന്‍റ്‌ ബോള്‍ട്ട് തിരിച്ച് കയറ്റിയിരുന്നു. ഏറെ നാടകീയമായിരുന്നു സാഹയുടെ പുറത്താവല്‍. ബോള്‍ട്ടിനെ അതിര്‍ത്തി കടത്താനുള്ള താരത്തിന്‍റെ ശ്രമത്തില്‍ എഡ്‌ജായ പന്ത് ക്രീസിന് മുകളിലേക്ക് ഉയര്‍ന്നു.

ഈ പന്ത് പിടിച്ചെടുക്കാന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും മറ്റ് രണ്ട് താരങ്ങളും ഒടിയെത്തുകയും ചെയ്‌തു. മൂവരും തമ്മിലുള്ള കൂട്ടിയിടിക്കിടെ സഞ്ജുവിന്‍റെ കൈയ്യില്‍ നിന്നും വഴുതിയ പന്ത് സമീപത്ത് തന്നെയുണ്ടായിരുന്ന ബോള്‍ട്ട് കയ്യിലൊതുക്കുകയായിരുന്നു. അഞ്ചാം ഓവറിന്‍റെ അവസാന പന്തില്‍ റണ്ണൗട്ടായാണ് സായ്‌ സുദര്‍ശന്‍ (19 പന്തില്‍ 20) തിരിച്ച് മടങ്ങിയത്.

തുടര്‍ന്ന് ഒന്നിച്ച ശുഭ്‌മാന്‍ ഗില്ലും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ പോകാതെ ടീമിനെ 10 ഓവറില്‍ 88 റണ്‍സ് എന്ന നിലയിലെത്തിച്ചു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിനെ (19 പന്തില്‍ 28) വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ 16ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഗില്‍ ( 34 പന്തില്‍ 45) പുറത്താവുമ്പോള്‍ നാലിന് 121 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്.

പിന്നീടൊന്നിച്ച ഡേവിഡ് മില്ലറും അഭിനവ് മനോഹറും അതിവേഗത്തില്‍ 45 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 19-ാം ഓവറിന്‍റെ അവസാന പന്തില്‍ അഭിനവിനെ (13 പന്തില്‍ 27) വീഴ്‌ത്തി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. ഇന്നിങ്‌സിന്‍റെ അവസാന ഓവറിന്‍റെ നാലാം പന്തിലാണ് ഡേവിഡ് മില്ലര്‍ (30 പന്തില്‍ 46) തിരിച്ച് കയറിയത്.

തൊട്ടടുത്ത പന്തില്‍ റാഷിദ് ഖാന്‍ (1) റണ്ണൗട്ടായി മടങ്ങിയപ്പോള്‍ അല്‍സാരി ജോസഫ്‌ പുറത്താവാതെ നിന്നു. രാജസ്ഥാനായി സന്ദീപ് ശര്‍മ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ടെന്‍റ്‌ ബോള്‍ട്ട്, ആദം സാംപ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

ABOUT THE AUTHOR

...view details