കേരളം

kerala

ETV Bharat / sports

IPL 2023| ഹാർദികിൻ്റെ ഒറ്റയാൾ പോരാട്ടം പാഴായി; ഗുജറാത്തിനെ എറിഞ്ഞ് വീഴ്ത്തി ഡൽഹി ക്യാപ്പിറ്റൽസ്

ഡൽഹിയുടെ 131 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസേ നേടാനായുള്ളു

By

Published : May 2, 2023, 11:35 PM IST

IPL 2023  Gujarat Titans vs Delhi Capitals highlights  Gujarat Titans  Delhi Capitals  GT vs DC highlights  Aman hakim khan  mohammed shami  ഐപിഎല്‍  ഗുജറാത്ത് ടൈറ്റന്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  അമാന്‍ ഹക്കീം ഖാന്‍  മുഹമ്മദ് ഷമി  hardik pandya  ഹാര്‍ദിക് പാണ്ഡ്യ
IPL 2023 ഡൽഹി ഗുജറാത്ത്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. ഡൽഹിയുടെ 131 റൺസ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനേ സാധിച്ചുള്ളു. ഒരുവശത്ത് ഹാർദിക് പാണ്ഡ്യ പൊരുതി നിന്നുവെങ്കിലും ഗുജറാത്തിനെ ജയത്തിലേക്കെത്തിക്കാൻ താരത്തിനായില്ല.

ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഗുജറാത്തിന് അടിക്ക് തിരിച്ചടിയെന്നപോലെ കനത്ത പ്രഹരമാണ് ഡല്‍ഹി നല്‍കിയത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഗുജറാത്തിന് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്‌ടമായി. അവസാന പന്തില്‍ ഫിലിപ് സാള്‍ട്ട് പിടികൂടിയായിരുന്നു സാഹയുടെ മടക്കം.

തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും ശുഭ്‌മാന്‍ ഗില്ലും (7 പന്തില്‍ 6) വിജയ്‌ ശങ്കറും (9 പന്തില്‍ 6) നിരാശപ്പെടുത്തിയതോടെ പവര്‍പ്ലേ പിന്നിടുമ്പോള്‍ ഗുജറാത്ത് 31/3 എന്ന നിലയിലേക്ക് വീണു. ഗില്ലിനെ ആൻറിച്ച് നോർട്ട്ജെ മനീഷ് പാണ്ഡെയുടെ കയ്യില്‍ എത്തിച്ചപ്പോള്‍ വിജയ്‌ ശങ്കറിനെ ഇഷാന്ത് ശര്‍മ ബൗള്‍ഡാക്കുകയായിരുന്നു.

തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ഡേവിഡ് മില്ലറെ (3 പന്തില്‍ 0) കുല്‍ദീപ് യാദവും ബൗള്‍ഡാക്കിയതോടെ സംഘം കൂടുതല്‍ പ്രതിരോധത്തിലായി. തുടര്‍ന്നെത്തിയ അഭിനവ് മനോഹറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് പതിയെ ടീമിനെ മുന്നോട്ട് നയിച്ചു. 62 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് 18-ാം ഓവറിന്‍റെ ആദ്യ പന്തിലാണ് ഡല്‍ഹി പൊളിക്കുന്നത്.

ഖലീല്‍ അഹമ്മദിനെ സിക്‌സറിന് പറത്താനുള്ള അഭിനവിന്‍റെ (33 പന്തില്‍ 26) ശ്രമം ലോങ്-ഓണില്‍ അമാന്‍റെ കയ്യില്‍ അവസാനിക്കുകായിരുന്നു. ഈ സമയം 94 റണ്‍സായിരുന്നു ഗുജറാത്ത് ടോട്ടലിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ രാഹുൽ തെവാട്ടിയ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ഗുജറാത്ത് വിജയത്തിനടുത്തെത്തി.

ആൻറിച്ച് നോർട്ട്ജെ എറിഞ്ഞ 19-ാം ഓവറിൻ്റെ അവസാന മൂന്ന് പന്തുകളിൽ ഹാട്രിക് സിക്സുകളാണ് തെവാട്ടിയ നേടിയത്. ഇതോടെ അവസാന ഓവറിൽ 12 റൺസായി ഗുജറാത്തിൻ്റെ വിജയ ലക്ഷ്യം. എന്നാൽ അവസാന ഓവർ എറിയാനെത്തിയ ഇഷാന്ത് ശർമ മത്സരം ഗുജറാത്തിൻ്റെ കൈയ്യിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.

ഓവറിൻ്റെ നാലാം പന്തിൽ ഇഷാന്ത് രാഹുൽ തെവാട്ടിയയെ (7 പന്തിൽ 20) പുറത്താക്കി. ഇഷാന്തിൻ്റെ ഓവറിൽ ആറ് റൺസ് മാത്രമേ ഗുജറാത്തിന് നേടാനായുള്ളു. ഹാർദിക് പാണ്ഡ്യ (59), റാഷിദ് ഖാൻ (3) എന്നിവർ പുറത്താകാതെ നിന്നു. ഡൽഹിക്കായി ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആൻറിച്ച് നോർട്ട്ജെ കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.

മാനം കാത്ത് അമാന്‍: നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 130 റണ്‍സ് നേടിയത്. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന് അര്‍ധ സെഞ്ചുറി നേടിയ അമാന്‍ ഹക്കീം ഖാനാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 44 പന്തില്‍ മൂന്ന് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 51 റണ്‍സാണ് താരം നേടിയത്.

അക്‌സര്‍ പട്ടേലും റിപാല്‍ പട്ടേലുമാണ് ചെറുത്ത് നില്‍പ്പിന് ശ്രമിച്ച മറ്റ് താരങ്ങള്‍. തന്‍റെ ആദ്യ മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് പേരെ പുറത്താക്കിയ മുഹമ്മദ് ഷമിയാണ് ഡല്‍ഹിയെ തകര്‍ത്തത്. തന്‍റെ നാല്‌ ഓവര്‍ സ്‌പെല്ലില്‍ 11 റണ്‍സിന് നാല് എന്ന മികച്ച കണക്ക് രേഖപ്പെടുത്താനും ഷമിക്ക് കഴിഞ്ഞിരുന്നു.

ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ ഡല്‍ഹി ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ മുഹമ്മദ് ഷമി ഡേവിഡ് മില്ലറുടെ കയ്യിലെത്തിച്ചു. തുടര്‍ന്ന് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീഴുന്ന ഡല്‍ഹിയെയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറും (2 പന്തില്‍ 2) മടങ്ങി.

പ്രിയം ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തിനിടെ താരത്തെ റാഷിദ്‌ ഖാന്‍ റണ്ണൗട്ടാക്കുകയായിരുന്നു. മൂന്നാം ഓവര്‍ എറിയാനെത്തിയ ഷമി വീണ്ടും വിക്കറ്റ് നേടി. ഇക്കുറി റിലീ റോസോയെ (6 പന്തില്‍ 8) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കയ്യിലെത്തിച്ചാണ് ഷമി ഡല്‍ഹിയെ പ്രതിരോധത്തിലാക്കിയത്. തുടര്‍ന്ന് അഞ്ചാം ഓവറിന്‍റെ ആദ്യ പന്തില്‍ മനീഷ് പാണ്ഡെയെയും (4 പന്തില്‍ 1), അവസാന പന്തില്‍ പ്രിയം ഗാര്‍ഗിനെയും (14 പന്തില്‍ 10) വീഴ്‌ത്തിയ താരം ഡല്‍ഹിക്ക് തുടര്‍ പ്രഹരം നല്‍കി.

ഇരുവരേയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കയ്യില്‍ ഒതുക്കുകയായിരുന്നു. പവര്‍പ്ലേ പിന്നിടുമ്പോള്‍ 28/5 എന്ന നിലയിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. ആറാം വിക്കറ്റില്‍ ഒന്നിച്ച അക്‌സര്‍ പട്ടേലും അമാന്‍ ഹക്കീം ഖാനും രക്ഷാപ്രവര്‍ത്തനം നടത്തിയതോടെയാണ് കൂട്ടത്തര്‍ച്ചയില്‍ നിന്നും ഡല്‍ഹി കരകയറിയത്.

അക്‌സറിനെ വീഴ്‌ത്തിക്കൊണ്ട് 14-ാം ഓവറിന്‍റെ അവസാന പന്തിലാണ് ഗുജറാത്ത് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. മോഹിത് ശര്‍മയെ സിക്‌സറിന് പകര്‍ത്താനുള്ള അക്‌സറിന്‍റെ (30 പന്തില്‍ 27) ശ്രമം റാഷിദ് ഖാന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. 50 റണ്‍സാണ് അക്‌സറും അമാനും ചേര്‍ന്ന് നേടിയത്.

തുടര്‍ന്ന് ഒന്നിച്ച റിപാൽ പട്ടേലും അമാന്‍ ഹക്കീം ഖാനും ചേര്‍ന്ന് 17-ാം ഓവറില്‍ ഡല്‍ഹിയെ 100 റണ്‍സ് കടത്തി. തൊട്ടടുത്ത ഓവറില്‍ 41 പന്തുകളില്‍ നിന്നും അമാന്‍ തന്‍റെ കന്നി ഐപിഎല്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി. റാഷിദ്‌ ഖാന്‍ എറിഞ്ഞ 19-ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് അമാന്‍ പുറത്താവുന്നത്. അഭിനവ് മനോഹര്‍ ക്യാച്ചെടുക്കുകയായിരുന്നു. 53 റണ്‍സാണ് ഏഴാം വിക്കറ്റില്‍ റിപാൽ-അമാന്‍ സഖ്യം നേടിയത്.

മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറിന്‍റെ അഞ്ചാം പന്തിലാണ് റിപാൽ (13 പന്തില്‍ 23) വീഴുന്നത്. ഹാര്‍ദിക് പാണ്ഡ്യ ക്യാച്ചെടുക്കുകയായിരുന്നു. ആൻറിച്ച് നോർട്ട്ജെയും (6 പന്തില്‍ 3*), കുൽദീപ് യാദവും (1 പന്തില്‍ 0*) എന്നിവര്‍ പുറത്താവാതെ നിന്നു. ഗുജറാത്തിനായി ഷമിയെ കൂടാതെ മോഹിത് ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

ABOUT THE AUTHOR

...view details