കേരളം

kerala

IPL 2023| ചെന്നൈ X ഗുജറാത്ത്; കപ്പിലേക്കുള്ള ദൂരം ഒരു കളിയകലെ, ഇനി കാത്തിരിപ്പിന്‍റെ മണിക്കൂറുകൾ

By

Published : May 27, 2023, 10:35 PM IST

ഐപിഎല്ലിൽ അഞ്ചാം കിരീടം എന്ന ലക്ഷ്യവുമായി ചെന്നൈ എത്തുമ്പോൾ കിരീടം നിലനിർത്താനാകും ഗുജറാത്തിന്‍റെ ശ്രമം

ഐപിഎൽ 2023  ഇന്ത്യൻ പ്രീമിയർ ലീഗ്  IPL 2023  Indian Premier League  ഗുജറാത്ത് ടൈറ്റൻസ്  ചെന്നൈ സൂപ്പർ കിങ്സ്  CSK VS GT  Chennai Super Kings  Gujarat Titans  Chennai Super Kings vs Gujarat Titans  CSK VS GT IPL 2023 Final
ചെന്നൈ X ഗുജറാത്ത്

പിഎൽ 16-ാം സീസണിന്‍റെ കലാശപ്പോരാട്ടം നാളെ. മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. തുടർച്ചയായ രണ്ടാം കിരീടം എന്ന ലക്ഷ്യവുമായി ഗുജറാത്ത് എത്തുമ്പോൾ അഞ്ചാം ഐപിഎൽ കിരീടം എന്ന നേട്ടത്തിനായാണ് ചെന്നൈയുടെ വരവ്.

കളിച്ച രണ്ട് സീസണുകളിലും ഫൈനലിലെത്തി എന്ന അപൂർവ നേട്ടത്തോടെയാണ് ഗുജറാത്ത് നാളെ സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുന്നത്. നിലവിൽ മുംബൈക്കും ചെന്നൈക്കും ശേഷം തുടർച്ചയായി രണ്ട് ഫൈനലുകൾ കളിക്കുന്ന ടീം എന്ന നേട്ടം ഗുജറാത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ഇനി തുടർച്ചയായി രണ്ട് കിരീടം എന്ന മുംബൈയുടെ റെക്കോഡിനൊപ്പമെത്താനാകും ഗുജറാത്തിന്‍റെ ശ്രമം.

മറുവശത്ത് അഞ്ചാം കിരീടം എന്നത് തന്നെയാണ് ചെന്നൈയുടെ ടാർഗറ്റ്. ഇതിനകം തന്നെ 10 തവണ ഐപിഎൽ ഫൈനലിൽ എത്തുന്ന ടീം എന്ന അപൂർവ നേട്ടം ചെന്നൈ സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം ചെന്നൈയുടെ നായകനായി ധോണിയുടെ അവസാന ഐപിഎൽ എന്ന അഭ്യൂഹങ്ങൾ ശക്‌തമായതിനാൽ തന്നെ കിരീട നേട്ടത്തോടെ ചെന്നൈയുടെ ഇതിഹാസ നായകന് യാത്രയയപ്പ് നൽകുക എന്നതാകും ടീമിന്‍റെ ലക്ഷ്യം.

ലീഗ് മത്സരങ്ങളിൽ രണ്ടിലും ചെന്നൈക്കെതിരെ ഗുജറാത്ത് വിജയം നേടിയിരുന്നു. എന്നാൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ അടിയറവ് പറയിച്ചാണ് ചെന്നൈ ഫൈനൽ ടിക്കറ്റെടുത്തത്. ഇതിന് ഫൈനലിൽ വിജയത്തോടെ മറുപടി നൽകി മധുര പ്രതികാരം വീട്ടുക എന്ന അവസരമാണ് ഗുജറാത്തിനെ കാത്തിരിക്കുന്നത്.

ചെന്നൈക്കും ഗുജറാത്തിനും ഹോം ഗ്രൗണ്ട്: അതേസമയം സ്വന്തം തട്ടകത്ത് കളിക്കുന്നു എന്ന ആനുകൂല്യം ഗുജറാത്തിന് ഇത്തവണ ലഭിക്കില്ലെന്ന് നിസംശയം തന്നെ പറയാൻ സാധിക്കും. ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി തന്നെയാണ് ഇതിന് പ്രധാന കാരണം. ഈ സീസണിൽ ചെന്നൈയുടെ എവേ മത്സരങ്ങളിലെല്ലാം ഹോം ടീമിന് ലഭിക്കുന്നതിനെക്കാൾ പിന്തുണയാണ് ചെന്നൈക്കും ധോണിക്കും ലഭിച്ചിട്ടുള്ളത്.

എതിർ ടീമിന്‍റെ പല നായകൻമാരും താരങ്ങളും തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ധോണിക്ക് ലഭിക്കുന്ന ഈ പിന്തുണയെക്കുറിച്ച് പലതവണ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. നാളെത്തെ മത്സരത്തിലും ധോണിയുടെ ആരാധകരാൽ നരേന്ദ്ര മോദി സ്റ്റേഡിയം മഞ്ഞക്കടലായി മാറുമെന്നത് തീർച്ചയാണ്.

തുല്യ ശക്‌തികൾ: ബാറ്റ് കൊണ്ടും ബോളുകൊണ്ടും തുല്യ ശക്‌തികളാണ് ചെന്നൈയും ഗുജറാത്തും. യുവതാരം ശുഭ്‌മാൻ ഗില്ലിന്‍റെ മാരക ഫോമിലാണ് ഗുജറാത്തിന്‍റെ പ്രതീക്ഷ. സീസണിൽ ഇതുവരെ 16 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 851 റണ്‍സാണ് താരം ഇതുവരെ അടിച്ച് കൂട്ടിയത്. ഇത്തവണത്തെ ഓറഞ്ച് ക്യാപ്പും ഗില്ലിന് തന്നെ സ്വന്തം. അതിനാൽ തന്നെ നാളെ ഗില്ലിനെ മെരുക്കുക എന്നത് തന്നെയാണ് ധോണിപ്പടയുടെ ഏറ്റവും വലിയ വെല്ലുവിളി.

മറുവശത്ത് ചെന്നൈയുടെ ബാറ്റിങ്ങും കരുത്തേറിയതാണ്. ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്‌വാദ്- ഡെവോണ്‍ കോണ്‍വേ സഖ്യത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. പല മത്സരങ്ങളിലും ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതും ഈ കൂട്ടുകെട്ട് തന്നെയാണ്. 15 മത്സരങ്ങളിൽ നിന്ന് കോണ്‍വെ 625 റണ്‍സ് അടിച്ച് കൂട്ടിയപ്പോൾ റിതുരാജ് 564 റണ്‍സാണ് സ്വന്തമാക്കിയത്. ഇരുവരും ചേർന്ന് ഈ സീസണിൽ 775 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

അതേസമയം ബോളിങ് കരുത്തിൽ ചെന്നൈയെക്കാൾ ഒരു പടി മുന്നിലാണ് ഗുജറാത്ത്. പരിചയ സമ്പന്നരായ ബൗളർമാരുണ്ട് എന്നതാണ് ഗുജറാത്തിനെ ചെന്നൈയിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത്. മുഹമ്മദ് ഷമി, മോഹിത് ശർമ, റാഷിദ് ഖാൻ എന്നിവരടങ്ങിയ ബൗളിങ് നിര ഏത് വമ്പൻമാരെയും കുരുക്കാൻ കഴിവുള്ളവരാണ്.

മറുവശത്ത് ഒരു കൂട്ടം യുവ ബൗളർമാരുമായാണ് ചെന്നൈ എത്തുന്നത്. രവീന്ദ്ര ജഡേജ മാത്രമാണ് കൂട്ടത്തിലെ സീനിയർ ബൗളർ. ദീപക് ചഹാർ, മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ പേസ് ബോളിങ് നിരയുടെ നേതൃത്വം ഏറ്റെടുക്കുമ്പോൾ മഹീഷ തീക്ഷ്‌ണ കറക്കി വീഴ്‌ത്തുന്ന പന്തുകളുമായി സ്‌പിൻ നിരയ്‌ക്കും കരുത്ത് കൂട്ടുന്നു.

സാധ്യത ഇലവൻ

ചെന്നൈ സൂപ്പർ കിങ്‌സ് : റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ദീപക് ചഹാർ, തുഷാർ ദേശ്‌പാണ്ഡെ, മഹേഷ് തീക്ഷ്‌ണ.

ഗുജറാത്ത് ടൈറ്റൻസ് :ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, മോഹിത് ശർമ, ദർശൻ നൽകണ്ഡെ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്.

ABOUT THE AUTHOR

...view details