മുംബൈ: വാങ്കഡെയിലെ ആവേശപ്പോരാട്ടത്തിനൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 18 റണ്‍സിന്‍റെ വിജയം. ചെന്നൈ ഉയർത്തിയ 221 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്ങ്‌സ് 202 റണ്‍സിൽ അവസാനിക്കുകയായിരുന്നു. ചെന്നൈയ്‌ക്ക് വേണ്ടി ദീപക് ചാഹർ നാലു വിക്കറ്റും ലുങ്കി എൻഡിഗി മൂന്ന് വിക്കറ്റും നേടി. ഇരുവരും ചേർന്ന് ആദ്യ ആറോവറിൽ തന്നെ കൊൽക്കത്തയുടെ അഞ്ച് ബാറ്റ്‌സ്‌മാൻമാരെയാണ് മടക്കിയത്. 54 റണ്‍സിൽ നിൽക്കെ ആന്ദ്രെ റസലിനെ പുറത്താക്കിയ സാം കറൻ എറിഞ്ഞ 12ആം ഓവർ നിർണായകമായി. അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ ലുങ്കി എൻഡിഗിയുടെ 17ആം ഓവറും എട്ട് റണ്‍സ് മാത്രം വഴങ്ങിയ സാം കറന്‍റെ 19ആം ഓവറും കളിയുടെ ഗതി നിർണയിച്ചു.
കമ്മിൻസിന് ജയിപ്പിക്കാനായില്ല;18 റണ്‍സിന്‍റെ ജയം പിടിച്ചെടുത്ത് ചെന്നൈ - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
ചെന്നൈ ഉയർത്തിയ 221 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്ങ്‌സ് 202 റണ്‍സിൽ അവസാനിക്കുകയായിരുന്നു. ചെന്നൈയ്‌ക്ക് വേണ്ടി ദീപക് ചാഹർ നാലു വിക്കറ്റും ലുങ്കി എൻഡിഗി മൂന്ന് വിക്കറ്റും നേടി.

അഞ്ച് വിക്കറ്റിന് 31 റണ്‍സ് എന്ന നിലയിൽ തകർന്ന കൊൽക്കത്ത ആന്ദ്രെ റസലിന്‍റെയും ദിനേശ് കാർത്തിക്കിന്‍റെയും പാറ്റ് കമ്മിൻസിന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആറാം വിക്കറ്റിൽ ഒരുമിച്ച കാർത്തിക്ക്- റസൽ കൂട്ടുകെട്ട് 39 പന്തുകളിൽ 81 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. റസൽ 22 പന്തുകളിൽ 54 റണ്‍സും കാർത്തിക് 24 പന്തിൽ നിന്ന് 40 റണ്‍സും നേടി. എട്ടാമനായി ഇറങ്ങിയ പാറ്റ് കമ്മിൻസ് ആണ് കൊൽക്കത്തയ്‌ക്ക് അവസാനം വരെ വിജയ പ്രതീക്ഷ നൽകിയത്. എന്നാൽ 34 പന്തിൽ 66 റണ്‍സ് നേടി പുറത്താകാതെ നിന്ന കമ്മിൻസിന് ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല. അഞ്ച് പന്ത് ശേഷിക്കെ ടീം ഓൾഔട്ട് ആവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 220 റണ്‍സ് അടിച്ച് കൂട്ടിയത്. 95 റണ്‍സെടുത്ത ഓപ്പണര്‍ ഫാഫ് ഡുപ്ലെസിയാണ് കളിയിലെ താരം. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.