കേരളം

kerala

IPL 2023 | ചാമ്പ്യന്മാര്‍ക്ക് ജയത്തുടക്കം; ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറിലാണ് ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നത്. ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയും വിജയ്‌ ശങ്കര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ ബാറ്റിങ്ങുമാണ് ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ ജയത്തിലേക്കെത്തിച്ചത്.

By

Published : Apr 1, 2023, 7:41 AM IST

Published : Apr 1, 2023, 7:41 AM IST

ipl 2023  ipl  gujarat titans vs chennai super kings  gujarat titans vs chennai super kings match result  GTvCSK  IPL T20  Subhman Gill  GTvCSK RESULT  ഗുജറാത്ത് ടൈറ്റന്‍സ്  ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍  ഐപിഎല്‍ 2023  ശുഭ്‌മാന്‍ ഗില്‍
IPL 2023

അഹമ്മദാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പിലെ ആദ്യ ജയം നേടി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ ഐപിഎല്‍ 2023 സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് വീഴ്‌ത്തിയത്. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ ഗുജറാത്ത് ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.

ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനവും വിജയ്‌ ശങ്കര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ ബാറ്റിങ്ങുമാണ് ഗുജറാത്തിനെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിലേക്കെത്തിച്ചത്. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം തന്നെ സമ്മാനിച്ചു. സ്‌കോര്‍ 37ല്‍ നില്‍ക്കെ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്‌ടമായി.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധിമാന്‍ സാഹയെ ശിവം ദൂബെയുടെ കൈകളിലെത്തിച്ച് യുവതാരം രാജ്‌വര്‍ധന്‍ ഹംഗര്‍ഗേകറാണ് ഗുജറാത്തിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. ഇംപാക്‌ട് പ്ലെയറിന്‍റെ റോളില്‍ മൂന്നാമനായി ക്രീസിലെത്തിയ യുവതാരം സായ്‌ സുദര്‍ശനെ കൂട്ട് പിടിച്ച് ശുഭ്‌മാന്‍ ഗില്ലാണ് പിന്നീട് ആതിഥേയരുടെ സ്‌കോര്‍ ഉയര്‍ത്തിയത്.

സ്‌കോര്‍ 90ല്‍ നില്‍ക്കെയാണ് ഗുജറാത്തിന് രണ്ടാം വിക്കറ്റ് നഷ്‌ടപ്പെട്ടത്. 17 പന്തില്‍ 22 റണ്‍സ് നേടിയ സായ്‌ സുദര്‍ശനെ ഹംഗര്‍ഗേകര്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ നേരിട്ട 30-ാം പന്തില്‍ ഗില്‍ അര്‍ധസെഞ്ച്വറിയിലേക്കത്തി.

നാലാമനായി ക്രീസിലെത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. എട്ട് റണ്‍സ് മാത്രം നേടിയ ഹാര്‍ദിക്കിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ 12.3 ഓവറില്‍ 111ന് മൂന്ന് എന്ന നിലയിലായി ഗുജറാത്ത്.

സ്‌കോര്‍ 138ല്‍ എത്തി നില്‍ക്കെ ക്രീസില്‍ നിലയുറപ്പിച്ച് അനായാസം റണ്‍സുയര്‍ത്തിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റും ഗുജറാത്തിന് നഷ്‌ടമായി. 36 പന്ത് നേരിട്ട് 63 റണ്‍സ് നേടിയ ഗില്ലിനെ തുഷാര്‍ ദേശ്‌പാണ്ഡെ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. ആദ്യം പതറുകയും പിന്നാലെ താളം കണ്ടെത്തുകയും ചെയ്‌ത വിജയ്‌ ശങ്കറിനെ നഷ്‌ടപ്പെട്ടതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. 18-ാം ഓവറില്‍ സ്‌കോര്‍ 156ല്‍ നില്‍ക്കെയായിരുന്നു വിജയ്‌ ശങ്കറിന്‍റെ മടക്കം. 21 പന്തില്‍ 27 റണ്‍സായിരുന്നു വിജയ്‌ ശങ്കര്‍ നേടിയത്.

ദീപക് ചഹാര്‍ എറിഞ്ഞ പത്തൊന്‍പതാം ഓവറാണ് മത്സരം വീണ്ടും ഗുജറാത്തിന് അനുകൂലമാക്കിയത്. ഒവറിലെ മൂന്നാം പന്ത് രാഹുല്‍ തെവാട്ടിയ സിംഗിള്‍ എടുത്ത് സ്ട്രൈക്ക് റാഷിദ് ഖാന് കൈമാറി. നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി റാഷിദ് ചെന്നൈയെ ഞെട്ടിച്ചു.

തൊട്ടടുത്ത പന്തും ബൗണ്ടറി കടത്താന്‍ റാഷിദ് ഖാനായി. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ ഗുജറാത്തിന് 8 റണ്‍സ് വേണം എന്ന സ്ഥിതിയായി. അവസാന ഓവര്‍ എറിയാനെത്തിയ തുഷാര്‍ ദേശ്‌പാണ്ഡെയ്‌ക്ക് പിഴച്ചു.

ആദ്യ പന്ത് വൈഡായാണ് കലാശിച്ചത്. പിന്നാലെ എറിഞ്ഞ ബോള്‍ രാഹുല്‍ തെവാട്ടിയ സിക്‌സര്‍ പായിച്ച് ഗുജറാത്ത് ജയം ഉറപ്പിച്ചു. തൊട്ടടുത്ത പന്തില്‍ ഫോര്‍ നേടിയ തെവാട്ടിയ ചാമ്പ്യന്മാര്‍ക്ക് പുതിയ സീസണില്‍ ജയത്തുടക്കം സമ്മാനിക്കുകയായിരുന്നു.

മത്സരത്തില്‍ 14 പന്ത് നേരിട്ട തെവാട്ടിയ 15 റണ്‍സ് നേടി. മൂന്ന് പന്തില്‍ 10 റണ്‍സുമായി റാഷിദ് ഖാനും പുറത്താകാതെ നിന്നു. ചെന്നൈക്കായി രാജ്‌വര്‍ധന്‍ ഹംഗര്‍ഗേകര്‍ മൂന്നും രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സിനെ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഒറ്റയാള്‍ പോരാട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മത്സരത്തില്‍ 50 പന്ത് നേരിട്ട ഗെയ്‌ക്‌വാദ് 92 റണ്‍സ് നേടിയാണ് പുറത്തായത്. ഒമ്പത് സിക്‌സും നാല് ഫോറും അടങ്ങിയതായിരുന്നു ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ചെന്നൈക്കായി 23 റണ്‍സ് നേടിയ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി ആയിരുന്നു ടീമിന്‍റെ രണ്ടാം ടോപ്‌ സ്‌കോറര്‍. ബെന്‍ സ്റ്റോക്‌സ് (ഏഴ്) രവീന്ദ്ര ജഡേജ (ഒന്ന്), എംഎസ് ധോണി (14) എന്നിവര്‍ക്കൊന്നും മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. ഗുജറാത്തിനായി റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.

For All Latest Updates

ABOUT THE AUTHOR

...view details