കേരളം

kerala

തോല്‍ക്കുന്ന കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികൾ; രാജസ്ഥാനും ചെന്നൈയ്ക്കും ഇന്ന് ജയിക്കണം

By

Published : Oct 19, 2020, 3:10 PM IST

ഇന്ന് ജയിക്കുന്നവർക്ക് പോയിന്‍റ് പട്ടികയില്‍ അഞ്ചാമതെത്താം. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്‌മയാണ് ഇരു ടീമുകളേയും വലയ്ക്കുന്നത്. ഓപ്പണിങില്‍ ഇനിയും ഇരു ടീമുകളും കൃത്യമായ ജോഡികളെ കണ്ടെത്തിയിട്ടില്ല.

രാജസ്ഥാനും ചെന്നൈയ്ക്കും ഇന്ന് ജയിക്കണം
Rajasthan Royals vs Chennai Super Kings

അബുദാബി: ഐപിഎല്ലില്‍ ഇതുവരെ ഓരോ ടീമും കളിച്ചത് ഒൻപത് മത്സരങ്ങൾ. അതില്‍ ആറ് മത്സരവും തോറ്റ രണ്ട് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ആദ്യ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാൻ റോയല്‍സും മൂന്ന് തവണ കപ്പടിച്ച ചെന്നൈ സൂപ്പർ കിംഗ്‌സും. നിലവില്‍ ടൂർണമെന്‍റിലെ പോയിന്‍റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് രാജസ്ഥാൻ റോയല്‍സ്. അതിനു തൊട്ടു മുന്നില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്‌സ്‌. ടൂർണമെന്‍റില്‍ പ്ലേഓഫ് സാധ്യത നിലനിർത്തണമെങ്കില്‍ ഇനിയുള്ള ഓരോ മത്സരവും ഇരു ടീമുകൾക്കും നിർണായകമാണ്. ഇന്ന് ജയിക്കുന്നവർക്ക് പോയിന്‍റ് പട്ടികയില്‍ അഞ്ചാമതെത്താം. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്‌മയാണ് ഇരു ടീമുകളേയും വലയ്ക്കുന്നത്. ഓപ്പണിങില്‍ ഇനിയും ഇരു ടീമുകളും കൃത്യമായ ജോഡികളെ കണ്ടെത്തിയിട്ടില്ല.

സ്റ്റീവ് സ്‌മിത്ത്, ജോസ് ബട്‌ലർ, റോബിൻ ഉത്തപ്പ, ബെൻ സ്റ്റോക്‌സ് എന്നിവർ രാജസ്ഥാന് വേണ്ടി ഓപ്പൺ ചെയ്തു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റോബിൻ ഉത്തപ്പ ഫോമിലെത്തിയത് ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ്. നായകൻ സ്റ്റീവ് സ്മിത്ത് ഫോമിലെത്തിയത് രാജസ്ഥാന് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, സഞ്ജു സാംസൺ എന്നിവർ ഇനിയും ഫോം വീണ്ടെടുക്കാത്തത് രാജസ്ഥാനെ ബുദ്ധിമുട്ടിലാക്കും. റിയാൻ പരാഗ്, രാഹുല്‍ തെവാത്തിയ എന്നിവർ മധ്യനിരയ്ക്ക് ശേഷം മികച്ച കളി പുറത്തെടുക്കുന്നുണ്ടെങ്കിലും അതിനും സ്ഥിരതയുണ്ടാകുന്നില്ല. ബൗളിങ് നിരയില്‍ ജോഫ്ര ആർച്ചറാണ് രാജസ്ഥാന്‍റെ തുറുപ്പു ചീട്ട്. ജയ്‌ദേവ് ഉനദ്‌കട്‌, കാർത്തിക് ത്യാഗി എന്നിവർ ആർച്ചർക്ക് പിന്തുണ നല്‍കും. ഫോം ഔട്ടായ ശ്രേയസ് ഗോപാലിന് പകരം മായങ്ക് മാർക്കണ്ഡെ രാജസ്ഥാന് വേണ്ടി ഇന്ന് കളത്തിലിറങ്ങിയേക്കും.

ചെന്നൈ നിരയിലും ഓപ്പണിങിലെ സ്ഥിരതയില്ലായ്‌മ പ്രധാന പ്രശ്നമാണ്. കഴിഞ്ഞ മത്സരങ്ങളിലെ കണ്ടുപിടിത്തമായ സാം കറൻ ഫാഫ് ഡുപ്ലിസിക്കൊപ്പം ഇന്നും ഓപ്പൺ ചെയ്തേക്കും. ഷെയ്‌ൻ വാട്‌സൺ, അമ്പാട്ടി റായിഡു, നായകൻ ധോണി എന്നിവർ ഇനിയും ഫോമിലെത്തിയിട്ടില്ല. മധ്യനിരയ്ക്ക് ശേഷം കത്തിക്കയറുന്ന രവീന്ദ്ര ജഡേജയാണ് മിക്കപ്പോഴും ചെന്നൈയ്ക്ക് മികച്ച സ്കോർ സമ്മാനിക്കുന്നത്. പരിക്കേറ്റ ഡ്വെയ്‌ൻ ബ്രാവോയ്ക്ക് പകരം പേസർ ജോഷ് ഹാസില്‍ വുഡ്, സ്പിന്നർ ഇമ്രാൻ താഹിർ എന്നിവരില്‍ ഒരാൾക്ക് ഇന്ന് അവസരം ലഭിച്ചേക്കും.

ദീപക് ചാഹറും ശാർദുല്‍ താക്കൂറും മികച്ചഫോമില്‍ പന്തെറിയുന്നുണ്ട്. ജഡേജ, കരൺ ശർമ, പീയൂഷ് ചൗള എന്നിവർ അടങ്ങുന്ന സ്പിൻ നിരയും ചെന്നൈയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. ടൂർണമെന്‍റിലെ ആദ്യ റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 16 റൺസിന്‍റെ വിജയം രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ 200-ാം മത്സരത്തിനിറങ്ങുന്ന നായകൻ ധോണിക്ക് വിജയം സമ്മാനിക്കാനാകും ചെന്നൈ ടീമിന്‍റെ ശ്രമം. ഇന്ന് അഞ്ച് റൺസ് കൂടി നേടിയാല്‍ ചെന്നൈ താരം അമ്പാട്ടി റായിഡുവിന് ടി 20യില്‍ 5000 റൺസ് എന്ന നാഴികകല്ലും താണ്ടാം.

ABOUT THE AUTHOR

...view details