ഷാർജ: ഇന്ന് നടന്ന മത്സരത്തിൽ ബാഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 195 റണ്‍സ് വിജയലക്ഷ്യം.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാഗ്ലൂർ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 194 റൺസ് എടുത്തു. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും മികച്ച തുടക്കമാണ് ബാഗ്ലൂരിന് സമ്മാനിച്ചത്. പവര്‍പ്ലേ ഓവറുകളില്‍ 47 റണ്‍സാണ് ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത്. 23 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കം 32 റണ്‍സെടുത്ത ദേവ്ദത്തിനെ ആൻഡ്രു റസൽ പുറത്താക്കി. സ്‌കോര്‍ 94-ല്‍ എത്തിയപ്പോള്‍ 47 റണ്‍സോടെ ഫിഞ്ചും മടങ്ങി. 37 പന്തില്‍ ഒരു സിക്‌സും നാലു ഫോറുമടക്കമാണ് ഫിഞ്ച് 47 റണ്‍സെടുത്തത്. പിന്നീട് റണ്ണൊഴുക്ക് നിലച്ചെങ്കിലും അവസാന ഓവറുകളിൽ ഡിവില്ലേഴ്‌സ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗിലാണ് ബാംഗ്ലൂര്‍ സാക്കോർ 194 ൽ എത്തിച്ചത്. ഡിവില്ലിയേഴ്‌സ് 33 പന്തുകള്‍ നേരിട്ട് 5 സിക്‌സും 6 ഫോറുമടക്കം 73 റണ്‍സോടെ പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ഡിവില്ലേഴ്‌സ് - വിരാട് കോലി കൂട്ടുകെട്ട് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അവസാന അഞ്ച് ഓവറില്‍ 83 റണ്‍സാണ് ബാംഗ്ലൂര്‍ അടിച്ചുകൂട്ടിയത്.28 പന്തുകള്‍ നേരിട്ട കോലി 33 റണ്‍സോടെ പുറത്താകാതെ നിന്നു.