ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അമ്പയറിനോട് തര്‍ക്കിച്ച എം.എസ് ധോണിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 50 ശതമാനമാണ് ധോണിക്ക് പിഴയായി വിധിച്ചത്. ആവേശം അവസാന പന്തു വരെ നീണ്ട മത്സരത്തിൽ അമ്പയര്‍ നോബോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ ഇറങ്ങുകയായിരുന്നു ധോണി.
പരിധി ലംഘിച്ച ക്യാപ്റ്റന്‍ കൂളിന് പിഴശിക്ഷ - എംഎസ് ധോണി
ധോണിയുടെ അസാധാരണമായ നടപടിയിൽ മുൻതാരങ്ങളുൾപ്പടെ രംഗത്ത് വന്ന സാഹചര്യത്തിൽ മാച്ച് ഫീയുടെ 50 ശതമാനം പിഴയിൽ മാത്രം അച്ചടക്കനടപടി ഒതുക്കുകയായിരുന്നു അധികൃതർ

ബെൻ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ നോബോള്‍ വിളിക്കാനുള്ള തീരുമാനം അമ്പയര്‍മാര്‍ പിന്‍വലിച്ചതാണ് സിഎസ്കെ നായകൻ എം എസ് ധോണിയെ ചൊടിപ്പിച്ചത്. അവസാന ഓവറില്‍ പുറത്തായ ധോണി പിന്നീട് ഗ്രൗണ്ടില്‍ ഉടലെടുത്ത ആശയക്കുഴപ്പത്തിനിടെ വീണ്ടും മൈതാനത്തിറങ്ങുകയായിരുന്നു. പിന്നീട് അമ്പയറുടെ തീരുമാനത്തോടു വിയോജിച്ച താരം ക്ഷുഭിതനാകുകയും ചെയ്തു. ഇതു ചട്ടലംഘനമാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് പിഴ വിധിച്ചത്. മുൻ താരങ്ങളുൾപ്പെടെ ധോണിയുടെ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ക്രിക്കറ്റ് മര്യാദകള്‍ ലംഘിച്ച ധോണിക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിൽ ശക്തമായെങ്കിലും മാച്ച് ഫീയുടെ 50 ശതമാനം പിഴയിൽ മാത്രം അച്ചടക്കനടപടി ഒതുക്കാനാണ് ഐപിഎൽ അധികൃതര്‍ തീരുമാനം.