ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 176 റൺസ് വിജയലക്ഷ്യം. പ്ലേഓഫ് യോഗ്യത ഉറപ്പിക്കാനിറങ്ങിയ ഹൈദരാബാദിന് നായകൻ കെയിൻ വില്യംസണിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്.
ബാംഗ്ലൂരിന് 176 റൺസ് വിജയലക്ഷ്യം - സൺറൈസേഴ്സ് ഹൈദരാബാദ്
അവസാന ഓവറുകളിൽ തകർത്തടിച്ച കെയിൻ വില്യംസണാണ് സൺറൈസേഴ്സിനെ മികച്ച സ്കോറിലെത്തിച്ചത്.
![ബാംഗ്ലൂരിന് 176 റൺസ് വിജയലക്ഷ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3190790-thumbnail-3x2-kane-williamnson.jpg)
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് ഡേവിഡ് വാർണറിന്‍റെയും ജോണി ബെയർസ്റ്റോയുടെയും അഭാവത്തിൽ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടായ വൃദ്ധിമാൻ സാഹയും മാർട്ടിൻ ഗുപ്ടിലും മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ അഞ്ചാം ഓവറിൽ സാഹയെ (20) പുറത്താക്കി നവ്ദീപ് സൈനി ബാംഗ്ലൂരിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. എട്ടാം ഓവറിൽ മികച്ച പ്രകടനം കാഴ്ചവച്ച ടുപ്ടിലിനെയും (30) മനീഷ് പാണ്ഡെയെയും മടക്കി വാഷിങ്ടൺ സുന്ദർ ഹൈദരാബാദിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ വില്യംസണും വിജയ് ശങ്കറും സ്കോർ മുന്നോട്ട് നീക്കി. ഇരുവരും സ്കോർ 106 ൽ എത്തിച്ചപ്പോൾ വാഷിങ്ടൺ സുന്ദർ 27 റൺസ് നേടിയ വിജയ് ശങ്കറെ പുറത്താക്കി. പിന്നാലെ എത്തിയ യൂസഫ് പത്താൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ഒരറ്റത്ത് പിടിച്ചുനിന്ന് അവസാന ഓവറുകളിൽ തകർത്തടിച്ച നായകൻ വില്യംസൺ (70) ഹൈദരാബാദിനെ മികച്ച സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.
റോയൽ ചലഞ്ചേഴ്സിനായി വാഷിങ്ടൺ സുന്ദർ മൂന്നോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോൾ നവ്ദീപ് സൈനി രണ്ട് വിക്കറ്റും യൂസ്വേന്ദ്ര ചാഹൽ, കുൽവാന്ത് ഖെജ്റോലിയ എന്നിവർ ഓരോ വിക്കറ്റും നേടി.