ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തില്‍ എക്കാലവും ഓർത്തുവെയ്ക്കാവുന്ന മത്സരമാണ് 2021 ഓഗസ്റ്റ് 16ന് ക്രിക്കറ്റിന്‍റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്‌സില്‍ അവസാനിച്ചത്. ലോർഡ്‌സില്‍ ഇന്ത്യ ചരിത്ര വിജയം നേടിയെന്നത് മാത്രമല്ല, തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലേക്കുള്ള ഇന്ത്യൻ ടീമിന്‍റെ അതി മനോഹരമായ യാത്ര കൂടിയായിരുന്നു ലോർഡ്‌സില്‍ കണ്ടത്.
151 റൺസിന്‍റെ അത്യുജ്ജ്വല വിജയമാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യ നേടിയത്. മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളെ വാക്കുകൾ കൊണ്ട് കടന്നാക്രമിക്കാൻ ഇംഗ്ളീഷ് താരങ്ങൾ നടത്തിയ ശ്രമവും വലിയ രീതിയില്‍ ചർച്ചയായി. മത്സരത്തിന്‍റെ നാലാം ദിനം കോലിയും ഇംഗ്ലീഷ് പേസർ ജിമ്മി ആൻഡേഴ്‌സണും തമ്മിലാണ് ഏറ്റുമുട്ടിയതെങ്കില്‍ അവസാന ദിനം ഇന്ത്യയ്ക്ക് വിജയമുറപ്പിച്ച് ബാറ്റ് ചെയ്ത് ബൗളർ ബുംറയും ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറും തമ്മിലായിരുന്നു വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്.
മത്സര ശേഷം ഇന്ത്യയുടെ വിജയത്തില്‍ ഇത്തരം കാര്യങ്ങൾ നിർണായകമായെന്ന് മുൻതാരങ്ങളില്‍ പലരും പറഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ പ്രധാന ബാറ്റ്‌സ്‌മാൻമാരെല്ലാം പുറത്തായ ശേഷം മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുംറയും ചേർന്നുള്ള വേർപിരിയാത്ത 89 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സില്‍ നിർണായകമായത്. അതിനെ ശരിവെയ്ക്കുകയാണ് ഇന്ത്യൻ ഓപ്പണറും കളിയിലെ കേമനുമായ ലോകേഷ് രാഹുല്‍.
ഒന്നിച്ച് ഒരേ മനസോടെ വിജയത്തിലേക്ക്
മത്സരത്തിന്‍റെ അവസാന ദിവസം ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ ജസ്‌പ്രീത് ബുംറയുടെ തലയ്ക്ക് നേരെ ഇംഗ്ലീഷ് പേസർ ഒലി റോബിൻസൺ പന്തെറിഞ്ഞതാണ് രൂക്ഷമായ വാക്കേറ്റത്തിനിടയാക്കിയത്. ഒലി റോബിൻസണുമായി സംസാരിച്ച ശേഷം ബുംറ ഫീല്‍ഡ് അമ്പയറോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ജോസ് ബട്‌ലറും ജോ റൂട്ടും ബുംറയുമായി ഏറ്റുമുട്ടിയത്.
അതിനു ശേഷം ഇംഗ്ളണ്ട് ടീം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോൾ ഇന്ത്യൻ താരങ്ങൾ ഒന്നടങ്കമാണ് ഫീല്‍ഡില്‍ ഇംഗ്ലീഷ് താരങ്ങളെ പ്രകോപിതരാക്കാൻ രംഗത്ത് എത്തിയത്. ഇതോടെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട് 120 റൺസിന് ഓൾഔട്ടാകുകയും ഇന്ത്യയ്ക്ക് വലിയ വിജയം സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു.
ഇതേ കുറിച്ചാണ് രാഹുല്‍ പറഞ്ഞത്. " ഇരു ടീമുകളും വിജയത്തിനായി ശ്രമിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ത്യൻ താരത്തിന് നേരെ രൂക്ഷമായ വാക്കുകളില്‍ ഇംഗ്ലീഷ് താരങ്ങൾ സംസാരിച്ചത്. ഒരു ടീമെന്ന നിലയില്‍ ഞങ്ങൾ അപ്പോൾ ഒറ്റക്കെട്ടായി പ്രതികരിക്കും. അങ്ങനെയൊരു ബന്ധമാണ് ടീം അംഗങ്ങൾക്കിടയിലുള്ളത്." രാഹുല്‍ പ്രതികരിച്ചു.
സ്‌പിൻ ബൗളർ എന്ന നിലയില്‍ രവീന്ദ്ര ജഡേജയെ കൂടുതലായി ഇന്ത്യൻ ടീം ഉപയോഗിക്കാതിരുന്നതിനെയും രാഹുല്‍ ന്യായീകരിച്ചു. പേസ് ബൗളർമാർ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. അവർ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളും നേടി. വരും മത്സരങ്ങളില്‍ സ്‌പിൻ ആവശ്യമായ സാഹചര്യങ്ങളില്‍ ജഡേജ ടീമിന് മുതല്‍ക്കൂട്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം ഫോമില്‍ നിന്ന് വലിയ തിരിച്ചുവരാണ് ഇത്തവണ ലോകേഷ് രാഹുല്‍ നടത്തിയത്. രാഹുലിന്‍റെ 129 റൺസും ഇന്ത്യൻ വിജയത്തില്‍ നിർണായകമായി.