കാണ്‍പൂര്‍: ജഡേജയും അശ്വിനും ജയിക്കാൻ വേണ്ടി പന്തെറിഞ്ഞപ്പോൾ തോല്‍ക്കാതിരിക്കാൻ അജാസ് പട്ടേലും രചിൻ രവിന്ദ്രയും ബാറ്റ് ചെയ്തു. ഒടുവില്‍ കാൺപൂർ ടെസ്റ്റിന് ആവേശ സമനില.
ഇന്ത്യ ഉയർത്തിയ 284 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്‍റെ വാലറ്റം പൊരുതി നിന്നതോടെയാണ് ഒരു വിക്കറ്റ് അകലത്തില്‍ ഇന്ത്യയ്‌ക്ക് വിജയം നഷ്‌ടമായത്. 10-ാം വിക്കറ്റില്‍ പുറത്താവാതെ നിന്ന രചിന്‍ രവീന്ദ്രയും അജാസ് പട്ടേലുമാണ് ഇന്ത്യന്‍ വിജയം തട്ടിയകറ്റിയത്.
രചിന്‍ 91 പന്തില്‍ 18 റണ്‍സും അജാസ് 23 പന്തില്‍ രണ്ട് റണ്‍സുമെടുത്താണ് പുറത്താകാതെ നിന്നത്. അവസാന ദിനം മത്സരം അവസാനിക്കുമ്പോള്‍ കിവീസ് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി കിവീസിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ രവി ജഡേജ നാല് വിക്കറ്റും രവി അശ്വിൻ മൂന്ന് വിക്കറ്റും നേടി. അക്‌സർ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റ് നേടി.