വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 10 വിക്കറ്റിന്‍റെ വിജയമാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ നേടിയത്. ഇന്ത്യയുടെ 117 എന്ന കുഞ്ഞൻ വിജയ ലക്ഷ്യം വെറും 11 ഓവറിലാണ് ഓസ്‌ട്രേലിയ മറികടന്നത്. ഇപ്പോൾ തോൽവിയുടെ കാര്യത്തിൽ ഒരുപിടി റെക്കോഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം.
ഏകദിന മത്സരത്തിൽ ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കെതിരെ ഒരു ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് വിശാഖപട്ടണത്ത് ഓസ്‌ട്രേലിയ ഇന്ന് സ്വന്തമാക്കിയത്. 234 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്‌ട്രേലിയ ഇന്ത്യയുടെ വിജയലക്ഷ്യം മറികടന്നത്. 2019 ൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡ് സ്ഥാപിച്ച റെക്കോഡാണ് ഓസ്‌ട്രേലിയ ഇന്ന് മറികടന്നത്.
അന്ന് ഇന്ത്യയെ വെറും 92 റണ്‍സിന് ഓൾഔട്ടാക്കിയ ന്യൂസിലൻഡ് 14.4 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. മത്സരത്തിൽ 212 പന്തുകളാണ് അന്ന് ശേഷിച്ചിരുന്നത്. ഈ പട്ടികയിൽ ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. 2019ൽ 209 പന്തുകളും, 2012ൽ 181 പന്തുകളും ബാക്കി നിൽക്കെയാണ് ശ്രീലങ്ക ഇന്ത്യക്കെതിരെ വിജയം സ്വന്തമാക്കിയത്.
അതേസമയം ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ ഓവറുകളിൽ ഓസ്‌ട്രേലിയ സ്വന്തമാക്കുന്ന മൂന്നാമത്തെ ഏറ്റവും വലിയ വിജയം കൂടിയാണിത്. 2004ൽ സതാംപ്‌ടണിൽ യുഎസ്‌എക്കെതിരെ 7.5 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ വിജയലക്ഷ്യമായ 66 റണ്‍സ് മറികടന്നതാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. 2013ൽ പെർത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 9.2 ഓവറിൽ 71 റണ്‍സ് പിന്തുടർന്നതാണ് രണ്ടാം സ്ഥാനത്ത്.