ന്യൂഡല്‍ഹി : ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ വിജയം. ഡല്‍ഹിയില്‍ ആറ് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. ഓസീസ് ഉയര്‍ത്തിയ 115 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാല് വിക്കറ്റിന് 118 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
74 പന്തില്‍ 31 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 22 പന്തില്‍ 23 റണ്‍സുമായി ശ്രീകര്‍ ഭരത്തും പുറത്താവാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 263 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 262 റണ്‍സില്‍ പുറത്തായിരുന്നു.
ഇതോടെ ഒരു റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് 113 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം 115 റണ്‍സായത്.സ്‌കോര്‍: ഓസ്‌ട്രേലിയ- 263 & 113. ഇന്ത്യ- 262 & 118/4.വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ തുടക്കം തന്നെ ഓപ്പണര്‍ കെഎല്‍ രാഹുലിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത രാഹുലിനെ നഥാന്‍ ലിയോണ്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ ചേതേശ്വര്‍ പുജാരയ്‌ക്കൊപ്പം മികച്ച രീതിയില്‍ കളിക്കവെ രോഹിത് റണ്ണൗട്ടായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ രോഹിത് 20 പന്തില്‍ 31 റണ്‍സ് നേടിയാണ് കളം വിട്ടത്. പിന്നാലെത്തിയ വിരാട് കോലി മികച്ച ടെച്ചില്‍ നില്‍ക്കെ ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. 31 പന്തില്‍ 20 റണ്‍സായിരുന്ന താരത്തിന്‍റെ സമ്പാദ്യം.
അഞ്ചാമന്‍ ശ്രേയസ് അയ്യര്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തില്‍ 12 റണ്‍സെടുത്ത ശ്രേയസിനെ ടോഡ് മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നാണ് പുജാരയും ശ്രീകര്‍ ഭരത്തും ചേര്‍ന്ന് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്.
ജഡേജ മാജിക്കില്‍ ഓസീസ് തരിപ്പണം: ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ പിടിച്ചുകെട്ടിയത്. ജഡേജ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റുകളാണ് അശ്വിന്‍റെ സമ്പാദ്യം. രണ്ട് ഇന്നിങ്‌സുകളിലുമായി ജഡേജ 10 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
46 പന്തില്‍ 43 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്‌ന്‍ 50 പന്തില്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
മൂന്നാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്‌ന്‍ എന്നിവരായിരുന്നു ക്രീസില്‍. ഇന്നത്തെ ആദ്യ ഓവറിന്‍റെ ആറാം പന്തില്‍ തന്നെ ഹെഡിനെ വീഴ്‌ത്തി അശ്വിന്‍ ഓസീസിനെ ഞെട്ടിച്ചു.
46 പന്തില്‍ 43 റണ്‍സുമായാണ് താരം തിരികെ കയറിയത്. ഇതില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഹെഡ് ഇന്ന് കണ്ടെത്തിയത്. തുടര്‍ന്നെത്തിയ സ്റ്റീവ് സ്‌മിത്തിനും അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തില്‍ ഒമ്പത് റണ്‍സ് മാത്രം നേടിയ താരത്തെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നാലെ ഒരറ്റത്ത് ചെറുത്ത് നിന്നിരുന്ന ലബുഷെയ്‌ന്‍റെ കുറ്റി തെറിപ്പിച്ച് ജഡേജ തിരിച്ചയച്ചു. ഈ സമയം 21.4 ഓവറില്‍ നാലിന് 95 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. അടുത്ത രണ്ട് ഓവറുകളില്‍ മൂന്ന് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്.
23-ാം ഓവറിന്‍റെ അവസാന പന്തില്‍ മാറ്റ് റെന്‍ഷോയെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 24-ാം ഓവറിന്‍റെ ആദ്യ പന്തില്‍ പീറ്റർ ഹാൻഡ്‌സ്‌കോംബിനേയും രണ്ടാം പന്തില്‍ പാറ്റ് കമ്മിന്‍സിനേയും ജഡേജ തിരിച്ചയച്ചു. എട്ട് പന്തില്‍ രണ്ട് റണ്‍സാണ് റെന്‍ഷോയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. ഹാൻഡ്‌സ്‌കോംബിനും കമ്മിന്‍സിനും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നാലെ അലക്‌സ് ക്യാരി (7), നഥാന്‍ ലിയോണ്‍ (8) , മാത്യു കുഹ്‌നെമാന്‍ (0) എന്നിവരും വീണതോടെ ഇന്നത്തെ ആദ്യ സെഷനില്‍ തന്നെ ഓസീസ് ഇന്നിങ്‌സിന്‍റെ കഥ തീരുകയായിരുന്നു. ടോഡ് മര്‍ഫി (3) പുറത്താവാതെ നിന്നു. 12.1 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് ജഡേജ ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്.
ALSO READ:ഇത്രയും കുറഞ്ഞ ശരാശരിയിൽ മറ്റൊരു ഇന്ത്യന്‍ താരവും ഇത്രയും ടെസ്റ്റുകൾ കളിച്ചിട്ടില്ല; പൊട്ടിത്തെറിച്ച് വെങ്കിടേഷ് പ്രസാദ്
അശ്വിന്‍ 16 ഓവറില്‍ 59 റണ്‍സിനാണ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയ്‌ക്കായി ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും വീഴ്‌ത്തുന്നത്. നേരത്തെ 2016ല്‍ വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇരുവരുടേയും തകര്‍പ്പന്‍ പ്രകടനം. ജഡേജയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യ മുന്നില്‍ : ഡല്‍ഹിയിലും വിജയം നേടിയതോടെ നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. നാഗ്‌പൂരില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനും വിജയം നേടിയിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ സജീവമാക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.