കേരളം

kerala

ചിന്നസ്വാമിയിലെ സൂപ്പര്‍ ഓവര്‍ 'ഡബിള്‍ ധമാക്ക' ; ഇന്ത്യയെ ഞെട്ടിച്ച് കീഴടങ്ങി അഫ്‌ഗാനിസ്ഥാന്‍

By ETV Bharat Kerala Team

Published : Jan 18, 2024, 7:11 AM IST

India vs Afghanistan : ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20 : ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരട്ട സൂപ്പര്‍ ഓവര്‍ പോരില്‍ ജയം ഇന്ത്യയ്‌ക്ക്.

India vs Afghanistan  IND vs AFG Super Over  Rohit Sharma T20I Century  ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ ടി20
India vs Afghanistan

ബെംഗളൂരു : ചിന്നസ്വാമിയിലെ ഡബിള്‍ സൂപ്പര്‍ ഓവറിനൊടുവില്‍ അഫ്‌ഗാനിസ്ഥാനെതിരെ 10 റണ്‍സിന്‍റെ ജയം സ്വന്തമാക്കി ഇന്ത്യ (India vs Afghanistan 3rd T20I Result). ആതിഥേയരായ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സിലേക്ക് ബാറ്റ് വീശി സമനില പിടിച്ച അഫ്‌ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്‌ക്ക് മുന്നിലുയര്‍ത്തിയത് 16 റണ്‍സ് ലക്ഷ്യം. അത് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 15 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക്.

രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 11 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ അഫ്‌ഗാനിസ്ഥാന് ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ, 3-0നാണ് രോഹിത് ശര്‍മയും സംഘവും അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കിയത്.

രോഹിത്തിന്‍റെ സെഞ്ച്വറി, റിങ്കുവിന്‍റെ വെടിക്കെട്ട് : ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയെ 22-4 എന്ന നിലയിലേക്ക് മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ തള്ളിയിടാന്‍ അഫ്‌ഗാനിസ്ഥാനായി. യശസ്വി ജയ്‌സ്വാള്‍ (4), വിരാട് കോലി (0), ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. പിന്നീട് ഒന്നിച്ച രോഹിത് ശര്‍മ - റിങ്കു സിങ് സഖ്യമായിരുന്നു ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

190 റണ്‍സാണ് ഇരുവരും പുറത്താകാതെ അഞ്ചാം വിക്കറ്റില്‍ അടിച്ചെടുത്തത്. 69 പന്ത് നേരിട്ട രോഹിത് ശര്‍മ 11 ബൗണ്ടറികളുടെയും 8 സിക്‌സറുകളുടെയും അകമ്പടിയില്‍ 121 റണ്‍സ് നേടി. മറുവശത്ത് 2 ഫോറും ആറ് സിക്‌സറും പായിച്ച റിങ്കു സ്വന്തമാക്കിയത് 39 പന്തില്‍ 69 റണ്‍സായിരുന്നു.

ഇന്ത്യയെ വിറപ്പിച്ച് അഫ്‌ഗാനിസ്ഥാന്‍ :മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന് ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. 11 ഓവറില്‍ 93 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 50 റണ്‍സ് നേടിയ ഗുര്‍ബാസിനെ വാഷിങ്ടണ്‍ സുന്ദറിന്‍റെ കൈകകളിലെത്തിച്ച് കുല്‍ദീപ് യാദവായിരുന്നു അഫ്‌ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

പിന്നീട് ഇബ്രാഹിം സദ്രാന്‍ (50), അസ്‌മത്തുള്ള ഒമര്‍സായി എന്നിവരെ അടുത്തടുത്ത ഓവറുകളിലായി മടക്കി ഇന്ത്യ മത്സരം നിയന്ത്രണത്തിലാക്കി. എന്നാല്‍, ക്രീസിലെത്തിയപാടെ അടി തുടങ്ങിയ ഗുല്‍ബദിന്‍ നൈബും മുഹമ്മദ് നബിയും ഇന്ത്യയെ വീണ്ടും സമ്മര്‍ദത്തിലാക്കി. സ്‌കോര്‍ 163-4 എന്ന നിലയില്‍ നില്‍ക്കെ 16 പന്തില്‍ 34 റണ്‍സ് അടിച്ച നബിയെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി ഇന്ത്യയ്‌ക്ക് ജയപ്രതീക്ഷ സമ്മാനിച്ചു.

പിന്നാലെ, കരീം ജന്നത്തും നജീബുള്ള സദ്രാനും മടങ്ങവെ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു അഫ്‌ഗാനിസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍, മുകേഷ് കുമാറിന്‍റെ അവസാന ഓവറില്‍ 18 റണ്‍സ് മാത്രം അഫ്‌ഗാനിസ്ഥാന്‍ നേടിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ നൈബ് 23 പന്തില്‍ 55 റണ്‍സായിരുന്നു പുറത്താകാതെ നേടിയത്.

സൂപ്പര്‍ ഓവര്‍ ത്രില്ലര്‍ :അഫ്‌ഗാനിസ്ഥാന് വേണ്ടി ആദ്യ സൂപ്പര്‍ ഓവറില്‍ ഗുര്‍ബാസും നൈബും ചേര്‍ന്നാണ് ബാറ്റ് ചെയ്യാനെത്തിയത്. മുകേഷ് കുമാറിന്‍റെ ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് ഓടാനുള്ള ശ്രമത്തിനിടെ കോലിയുടെ ത്രോയില്‍ നൈബ് റണ്‍ ഔട്ടായി. പിന്നാലെയെത്തിയ നബി നേരിട്ട ആദ്യ പന്ത് സിംഗിള്‍ നേടി. അടുത്ത പന്ത് ബൗണ്ടറിയിലേക്ക് എത്തിച്ച ഗുര്‍ബാസ് നാലാം പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് നബിയ്‌ക്ക് കൈമാറി. അഞ്ചാം പന്ത് സിക്‌സര്‍ പായിച്ച നബി ഓവറിലെ അവസാന ബോളില്‍ മൂന്ന് റണ്‍സ് ഓടിയെടുക്കുകയായിരുന്നു.

16 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനായി രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളുമാണ് ക്രീസിലേക്ക് എത്തിയത്. ആദ്യ രണ്ട് പന്തില്‍ രണ്ട് റണ്‍സായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേടിയത്. പിന്നാലെ അടുത്ത രണ്ട് പന്തുകളും അതിര്‍ത്തി കടത്തിയ രോഹിത്തിന് അഞ്ചാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടാനായത്.

അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയും റിങ്കു സിങ് ക്രീസിലേക്ക് എത്തുകയും ചെയ്‌തു. എന്നാല്‍, കൃത്യതയോടെ അവസാന പന്ത് എറിഞ്ഞ ഒമര്‍സായി ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് മത്സരം സമനിലയിലാക്കുകയായിരുന്നു.

ഇതോടെ, രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും റിങ്കു സിങ്ങും ബാറ്റ് ചെയ്യാനെത്തി. ഫരീദ് അഹമ്മദിനെ ആദ്യ രണ്ട് പന്ത് രോഹിത് സിക്‌സും ഫോറും പായിച്ചു. മൂന്നാം പന്തില്‍ സിംഗിള്‍, നാലാം പന്തില്‍ റിങ്കു സിങ് പുറത്തായി. അഞ്ചാം പന്തില്‍ രോഹിത് ശര്‍മ റണ്‍ ഔട്ടായതോടെ 12 റണ്‍സായി അഫ്‌ഗാന് വിജയലക്ഷ്യം.

Also Read :'അവന്‍ തന്‍റെ പ്രതിഭയോട് ചെയ്യുന്നത് അനീതി'; ഗില്ലിനെതിരെ സല്‍മാന്‍ ബട്ട്

മുഹമ്മദ് നബിസും റഹ്മാനുള്ള ഗുര്‍ബാസുമാണ് അഫ്‌ഗാനിസ്ഥാനായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ഓവറിലെ ആദ്യ പന്തില്‍ രവി ബിഷ്‌ണോയിയെ അതിര്‍ത്തി കടത്താനുള്ള നബിയുടെ ശ്രമം റിങ്കു സിങ്ങിന്‍റെ കൈകളില്‍ അവസാനിച്ചു. പിന്നാലെയെത്തിയ ജന്നത്ത് ഒരു റണ്‍സ് നേടിയെങ്കിലും അടുത്ത പന്തില്‍ ഗുര്‍ബാസിനെയും റിങ്കുവിന്‍റെ കൈകളില്‍ എത്തിച്ച് ബിഷ്‌ണോയ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details