ലണ്ടൻ: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ലീഡ്‌സിൽ തുടക്കമാകും. രണ്ട് മത്സരം കഴിഞ്ഞപ്പോൾ പരമ്പരയിൽ 1-0 ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ നാളത്തെ മത്സരം ജയിച്ച് ലീഡുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. അതേസമയം ജയത്തോടെ മത്സരത്തിൽ തിരിച്ചുവരാനാണ് ഇംഗ്ലണ്ട് ലക്ഷ്യം വയ്‌ക്കുന്നത്.
ആദ്യ മത്സരം മഴമൂലം സമനിലയിൽ കലാശിച്ചപ്പോൾ ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ 151 റണ്‍സിന്‍റെ ഐതിഹാസിക വിജയം ഇന്ത്യ നേടിയിരുന്നു.
ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
ഫോമില്ലായ്‌മ പ്രശ്നം
രണ്ടാം ടെസ്റ്റിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാകും മൂന്നാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുക. ക്യാപ്‌റ്റന്‍ വിരാട് കോലി, അജങ്ക്യ രഹാനെ, ചേതേശ്വർ പുജാര എന്നിവരുടെ ഫോമില്ലായ്‌മ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
പൂജാരക്ക് പകരം സൂര്യകുമാർ യാദവിനെ പരിഗണിക്കണം എന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല.
ഇഷാന്തോ ഷാർദുലോ? നാലാം പേസർ ആരാകും
നാല് പേസർമാരുമായി ഇന്ത്യ മുന്നോട്ടുപോകാനാണ് സാധ്യത. എന്നാൽ നാലാം പേസറായി ആരെ കളിപ്പിക്കും എന്ന കാര്യത്തിൽ ടീമിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
ആദ്യ മത്സരം കളിച്ച ഷാർദുൽ താക്കൂർ പരിക്ക് മൂലം രണ്ടാം മത്സരം കളിച്ചിരുന്നില്ല. എന്നാൽ താരം ഇപ്പോൾ പരിക്ക് ഭേദമായി തിരിച്ചെത്തിയിട്ടുണ്ട്.