തിരുവനന്തപുരം :ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 390 റണ്‍സാണ് നേടിയത്. വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ വെടിക്കെട്ട് സെഞ്ചുറികളാണ് ഇന്ത്യയ്‌ക്ക് തുണയായത്.
110 പന്തില്‍ 166 റണ്‍സടിച്ച് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 ഫോറുകളും 8 സിക്‌സുകളും അടങ്ങുന്നതാണ് കോലിയുടെ പൊളിപ്പന്‍ ഇന്നിങ്‌സ്. പരമ്പരയില്‍ താരത്തിന്‍റെ രണ്ടാമത്തേയും ഫോര്‍മാറ്റില്‍ 46ാമത്തേയും സെഞ്ചുറിയാണിത്.
ഇതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് കോലി മറികടന്നു. സ്വന്തം മണ്ണില്‍ കോലി 21ാം തവണയാണ് മൂന്നക്കം കടക്കുന്നത്. 20 സെഞ്ചുറികളാണ് സച്ചിന്‍റെ അക്കൗണ്ടിലുള്ളത്.
89 പന്തില്‍ നിന്ന് 116 റണ്‍സാണ് ഗില്‍ നേടിയത്. ഏകദിനത്തില്‍ താരത്തിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ഇന്ത്യയ്‌ക്ക് നല്‍കിയത്. രോഹിത് കരുതലോടെ തുടങ്ങിയപ്പോള്‍ ഗില്ലാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്.
കാസുന്‍ രജിതയുടെ ആദ്യ ഓവര്‍ മെയ്‌ഡന്‍ ആയപ്പോള്‍ ലഹിരു കുമാരയുടെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് ആദ്യ പത്ത് ഓവറില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് ചേര്‍ത്തു. 16ാം ഓവറിന്‍റെ രണ്ടാം പന്തില്‍ രോഹിത്തിനെ പുറത്താക്കി ചാമിക കരുണരത്‌നെയാണ് ലങ്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
49 പന്തില്‍ 42 റണ്‍സെടുത്ത രോഹിത് പുറത്താവുമ്പോള്‍ 95 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌കോര്‍. രണ്ട് ഫോറുകളും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്‌സ്. തുടര്‍ന്ന് ഒന്നിച്ച വിരാട് കോലിയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ 131 റണ്‍സാണ് ഇരുവരും ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്.
34ാം ഓവറിന്‍റെ നാലാം പന്തില്‍ ഗില്ലിനെ ബൗള്‍ഡാക്കി കസുന്‍ രജിതയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാമന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം കോലി ഇന്ത്യയെ 300 കടത്തി. 46ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ശ്രേയസ് പുറത്താവുമ്പോള്‍ 334 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്നെത്തിയ കെഎല്‍ രാഹുല്‍ (7), സൂര്യകുമാര്‍ യാദവ് (4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കോലിക്കൊപ്പം അക്‌സര്‍ പട്ടേലും (2) പുറത്താവാതെ നിന്നു. ശ്രീലങ്കയ്‌ക്കായി കസുന്‍ രജിത, ലഹിരു കുമാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ രോഹിത് ശര്‍മ ശ്രീലങ്കയെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സൂര്യകുമാര്‍ യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ പുറത്തായി. ലങ്കന്‍ ടീമില്‍ ആഷെൻ ബണ്ഡാര, ജെഫ്രി വന്ദർസായി എന്നിവരാണ് ഇടം കണ്ടെത്തിയത്. ധനഞ്ജയ ഡി സിൽവ, ദുനിത് വെല്ലലഗെ എന്നിലര്‍ പുറത്തായി.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (ഡബ്ല്യു), വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ശ്രീലങ്ക (പ്ലേയിങ് ഇലവൻ): അവിഷ്‌ക ഫെർണാണ്ടോ, നുവാനിദു ഫെർണാണ്ടോ, കുശാല്‍ മെൻഡിസ്, ആഷെൻ ബണ്ഡാര, ചരിത് അസലങ്ക, ദസുൻ ഷനക (c), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ജെഫ്രി വന്ദർസായി, കസുൻ രജിത, ലഹിരു കുമാര.