കേരളം

kerala

ETV Bharat / sports

ഉജ്ജ്വലം...! ; കൊടിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രാഹുലിനെ പുകഴ്ത്തി വെങ്കടേഷ് പ്രസാദ് - രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പ്രകടനത്തിന് കെഎല്‍ രാഹുലിനെ പുകഴ്‌ത്തി മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്

Venkatesh Prasad Praises KL Rahul  Venkatesh Prasad on KL Rahul  Venkatesh Prasad  KL Rahul  IND vs AUS  ind vs aus odi highlights  വെങ്കടേഷ് പ്രസാദ്  വെങ്കടേഷ് പ്രസാദ് ട്വിറ്റര്‍  കെഎല്‍ രാഹുല്‍  കെഎല്‍ രാഹുലിനെ പുകഴ്‌ത്തി വെങ്കടേഷ് പ്രസാദ്  ഇന്ത്യ vs ഓസ്‌ട്രേലിയ  രവീന്ദ്ര ജഡേജ  Ravindra Jadeja
രാഹുലിനെ പുകഴ്ത്തി വെങ്കടേഷ് പ്രസാദ്

By

Published : Mar 18, 2023, 10:34 AM IST

ബെംഗളൂരു : ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന് വലിയ വിമര്‍ശനങ്ങളാണ് കെഎല്‍ രാഹുലിന് നേരിടേണ്ടിവന്നത്. വിമര്‍ശകരുടെ കൂട്ടത്തില്‍ കടുത്ത വാക്കുകളുമായി രംഗത്തുണ്ടായിരുന്ന ആളാണ് ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ രാഹുലിന് അവസരം ലഭിച്ചത് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഇഷ്‌ടക്കാരന്‍ എന്ന നിലയില്‍ ആയിരുന്നു എന്നായിരുന്നു പ്രസാദിന്‍റെ വിമര്‍ശനം.

കളിച്ച രണ്ട് മത്സരങ്ങളിലും താരം പരാജയപ്പെട്ടതോടെ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ടെസ്റ്റില്‍ ഇത്ര മോശമായി കളിച്ച മറ്റൊരു ഇന്ത്യന്‍ താരമുണ്ടാവില്ലെന്നും രാഹുലിനേക്കാള്‍ മികച്ച ഓപ്പണര്‍മാര്‍ ഇന്ത്യയ്‌ക്കുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രസാദ് തന്‍റെ വാക്കുകള്‍ കടുപ്പിക്കുകയും ചെയ്‌തിരുന്നു. ഇത്തരത്തില്‍ നിരവധി ട്വീറ്റുകളാണ് രാഹുലിനെതിരെ പ്രസാദ് നടത്തിയിരുന്നത്.

കെഎല്‍ രാഹുലും ജഡേജയും മത്സരത്തിനിടെ

ഒടുവില്‍ രാഹുലിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ പേസര്‍ ആകാശ് ചോച്ര രംഗത്തെത്തുകയും പ്രസാദിന് എന്തെങ്കിലും അജണ്ടയുണ്ടെങ്കില്‍ അത് മാറ്റി വയ്‌ക്കണമെന്നും പറയുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്‌തു. എന്നാലിതാ ഒസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രാഹുലിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്ത് എത്തിയിരിക്കുകയാണ് വെങ്കടേഷ് പ്രസാദ്. രാഹുലിന്‍റേത് മികച്ച ഇന്നിങ്‌സായിരുന്നുവെന്ന് പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.

''കടുത്ത സമ്മര്‍ദ സാഹചര്യത്തില്‍ സംയമനത്തോടെ ബാറ്റ് ചെയ്യാന്‍ രാഹുലിന് സാധിച്ചു. ഉജ്ജ്വല ഇന്നിങ്‌സായിരുന്നു താരത്തിന്‍റേത്''. 53കാരനായ പ്രസാദ് ട്വീറ്റ് ചെയ്‌തു. ഇന്ത്യയുടെ മികച്ച വിജയത്തില്‍ രവീന്ദ്ര ജഡേജയുടെ പിന്തുണ നിര്‍ണായകമായിരുന്നുവെന്നും ഈ ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസീസിനെ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സമ്മര്‍ദ ഘട്ടത്തില്‍ ഏറെ ശ്രദ്ധയോടെ ബാറ്റ് വീശിയാണ് രാഹുല്‍ ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. 91 പന്തില്‍ പുറത്താവാതെ 75 റണ്‍സാണ് രാഹുല്‍ നേടിയത്. 69 പന്തില്‍ 45 റണ്‍സുമായി രാഹുലിനൊപ്പം പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയും തിളങ്ങി.

ആറാം വിക്കറ്റില്‍ പിരിയാതെ ഇരുവരും ചേര്‍ന്ന് നേടിയ 108 റണ്‍സാണ് ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 35.4 ഓവറില്‍ 188 റണ്‍സിന് പുറത്തായിരുന്നു. പിന്തുടരാനിറങ്ങിയ ഇന്ത്യയ്‌ക്ക് ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഓസീസ് പേസര്‍മാര്‍ നല്‍കിയത്. അഞ്ച് ഓവര്‍ പിന്നിടുമ്പോഴേക്കും ഇഷാന്‍ കിഷന്‍ (8 പന്തില്‍ 3), വിരാട് കോലി (9 പന്തില്‍ 4) സൂര്യകുമാര്‍ യാദവ് (1 പന്തില്‍ 0) എന്നിവരെ ഇന്ത്യയ്‌ക്ക് നഷ്‌ടമായിരുന്നു.

ALSO READ:'ആത്മവിശ്വാസമെല്ലാം പോയി, ശൂന്യാവസ്ഥയിലായിരുന്നു ഞാൻ'; ഐപിഎൽ നായകസ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് കോലി

പിന്നാലെ ശുഭ്‌മാന്‍ ഗില്‍ (31 പന്തില്‍ 20), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (31 പന്തില്‍ 25) എന്നിവരും തിരിച്ച് കയറിയതോടെ ഇന്ത്യ 19.2 ഓവറില്‍ 83ന് അഞ്ച് എന്ന നിലയിലേക്ക് വീണു. ഇവിടെ നിന്നായിരുന്നു രാഹുലും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഓസീസിനെ മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് എറിഞ്ഞൊതുക്കിയത്. 65 പന്തുകളില്‍ 81 റണ്‍സ് എടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്‌മിത്ത് (22), ജോഷ് ഇഗ്ലിസ്(26), ലബുഷെയ്‌ന്‍(15), ഗ്രീന്‍(12), എന്നിങ്ങനെയാണ് രണ്ടക്കം തൊട്ട മറ്റ് ഓസീസ് ബാറ്റര്‍മാര്‍.

ABOUT THE AUTHOR

...view details