കേരളം

kerala

IND vs AUS: പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ഓസീസ്; നാലാം ടെസ്റ്റിന് നാളെ അഹമ്മദാബാദില്‍ തുടക്കം

By

Published : Mar 8, 2023, 12:43 PM IST

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ നാലാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തിയേക്കും.

india vs australia  IND vs AUS  Border Gavaskar Trophy  ahmedabad test preview  ahmedabad test  Steve smith  Rohit sharma  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  അഹമ്മദാബാദ് ടെസ്റ്റ്  രോഹിത് ശര്‍മ  സ്‌റ്റീവ് സ്‌മിത്ത്  മുഹമ്മദ് ഷമി  mohammed shami
പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ഓസീസ്

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതരയ്‌ക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ മൂന്നാം മത്സരമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. നാഗ്‌പൂരില്‍ നടന്ന ആദ്യ മത്സരം ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ച ആതിഥേയര്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റ് ആറ് വിക്കറ്റിനാണ് സ്വന്തമാക്കിയത്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.

അഹമ്മദാബാദ് ടെസ്റ്റ് സമനിലയാക്കുകയോ വിജയിക്കുകയോ ചെയ്‌താല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. മറുവശത്ത് പരമ്പരയില്‍ ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം. ഇതിനപ്പുറം മത്സരത്തിന്‍റെ ഫലം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഉറപ്പിക്കുന്നതിന് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്.

അഹമ്മദാബാദില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ തന്നെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഉറപ്പിക്കാം. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസീസ് നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. നിലവിലെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ.

രോഹിത് ശര്‍മ

ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത:രോഹിത് ശര്‍മയ്‌ക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിച്ച മുഹമ്മദ് ഷമി ഇന്‍ഡോറില്‍ ഇറങ്ങിയിരുന്നില്ല.

പകരം ഉമേഷ് യാദവായിരുന്നു ടീമിലെത്തിയത്. ഷമിയെത്തുമ്പോള്‍ ഉമേഷിനെ നിലനിര്‍ത്തി മുഹമ്മദ് സിറാജിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന് പകരം ഇഷാന്‍ കിഷന് അവസരം നല്‍കിയേക്കുമെന്നും സാംസാരമുണ്ട്. കളിച്ച മൂന്ന് ടെസ്റ്റുകളിലും അവസരം ലഭിച്ച ഭരത്തിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.

അഞ്ച് ഇന്നിങ്‌സുകളില്‍ 14.25 ശരാശരിയില്‍ 57 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഭരതിന്‍റെ ബാറ്റിങ്ങില്‍ ആശങ്കയില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചിരുന്നു. ബാറ്റിങ്ങില്‍ പുരോഗതി കൈവരിക്കുന്ന താരത്തിന്‍റെ വിക്കറ്റ് കീപ്പിങ് മികച്ചതാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുമ്പോള്‍ അല്‍പം ഭാഗ്യം ആവശ്യമാണെന്നും ഭരത്തിന് അതുണ്ടായിരുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സ്‌റ്റീവ് സ്‌മിത്ത്

ഓസീസിന് തന്ത്രമൊരുക്കുക സ്‌റ്റീവ് സ്‌മിത്ത്: സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സ്‌റ്റീവ് സ്‌മിത്താവും അഹമ്മദാബാദിലും ഓസ്‌ട്രേലിയയെ നയിക്കുക. ഡല്‍ഹി ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ കമ്മിന്‍സ് തിരികെയെത്തിയിട്ടില്ല. രോഗബാധിതയായ അമ്മയെ കാണാനായിരുന്നു കമ്മിന്‍സ് ഓസ്‌ട്രേലിയയിലേക്ക് തിരികെ പറന്നത്.

സ്‌തനാർബുദം ബാധിച്ച്, കമ്മിന്‍സിന്‍റെ അമ്മ മരിയ ചികിത്സയിലാണ്. താരം കുടുംബ കാര്യങ്ങളുടെ തിരക്കുകളിലാണെന്ന് ഓസീസ് പരിശീലകന്‍ ആൻഡ്രു മക്ഡോണാൾഡ് അറിയിച്ചിരുന്നു. ഇന്‍ഡോര്‍ ടെസ്റ്റില്‍ സ്‌മിത്തായിരുന്നു ഓസീസിനെ നയിച്ചത്. ടീമിന്‍റെ പ്ലേയിങ്‌ ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല.

കളികാണാന്‍ പ്രധാനമന്ത്രിമാർ: അഹമ്മദാബാദിലെ ആവേശപ്പോരിന്‍റെ ഒന്നാം ദിന മത്സരം കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും സ്റ്റേഡിയത്തിലെത്തും. ഇന്ത്യൻ സന്ദർശനത്തിലുള്ള ഓസീസ് പ്രധാനമന്ത്രി ആൽബനീസിന്‍റെ പരിപാടികളില്‍ ഇതും ഉള്‍പ്പെട്ടിട്ടുണ്ട്.

മത്സരം കാണാനുള്ള വഴി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂം തത്സമയ സ്‌ട്രീമിങ്ങുണ്ട്.

ALSO READ:'സ്‌ട്രൈക്ക് റേറ്റ് ഒക്കെ ഓവർറേറ്റഡ്'; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎല്‍ രാഹുല്‍

ABOUT THE AUTHOR

...view details