ദുബൈ: ടി20 ലോകകപ്പിലെ കിരീടപ്പോരാട്ടത്തില്‍ ന്യൂസിലൻഡിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമി ഫൈനലില്‍ ഓസ്ട്രേലിയയും പാകിസ്ഥാനും പോരടിക്കും. ദുബൈയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം നടക്കുക. നിലവില്‍ ഫോമിലുള്ള ഇരു സംഘവും എറ്റുമുട്ടുമ്പോള്‍ ദുബൈയില്‍ തീപാറും.
സൂപ്പര്‍ 12ലെ യാത്ര
ഗ്രൂപ്പ് രണ്ടില്‍ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് ചാമ്പ്യന്മാരായാണ് പാകിസ്ഥാന്‍ സെമിയുറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് തുടങ്ങിയ പാകിസ്ഥാന്‍ ന്യൂസിലന്‍ഡ് (5 വിക്കറ്റ്), അഫ്‌ഗാനിസ്ഥാന്‍ ((5 വിക്കറ്റ്), നമീബിയ (45 റണ്‍സ്), സ്‌കോട്‌ലന്‍ഡ് (72 റണ്‍സ്) എന്നീ ടീമുകളെയാണ് കീഴടക്കിയത്.
എന്നാല്‍ മരണഗ്രൂപ്പായ ഒന്നില്‍ നാല് വിജയങ്ങളോടെ രണ്ടാം സ്ഥാനക്കാരായാണ് ഓസീസിന്‍റെ വരവ്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് സൗത്താഫ്രിക്കയെ തോല്‍പ്പിച്ചാണ് സംഘം തുടങ്ങിയത്. ശ്രീലങ്ക (7 വിക്കറ്റ്), ബംഗ്ലാദേശ് (8 വിക്കറ്റ്), വെസ്‌റ്റ്ഇന്‍ഡീസ് (8 വിക്കറ്റ്) എന്നീ ടീമുകളോട് വിജയം പിടിച്ചപ്പോള്‍ ഇഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിനാണ് സംഘം തോല്‍വി വഴങ്ങിയത്.
ആത്മവിശ്വാസവും ആശങ്കയും
ഡേവിഡ് വാർണര്‍ ഗ്ലെൻ മാക്സ്‍വെല്‍, മിച്ചൽ മാർഷ് എന്നിവര്‍ താളം കണ്ടെത്തിയത് ഓസീസിന് ഏറെ അശ്വാസം നല്‍കുന്ന കാര്യമാണ്. ക്യാപ്റ്റന്‍ അരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റേയും പ്രകടനവും നിര്‍ണായകമാവും. ബൗളിങ് യൂണിറ്റില്‍ ജോഷ് ഹെയ്‌സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംപയും ഫോമിലാണ്. സ്റ്റോയിനിസിന്‍റെ ഓള്‍ റൗണ്ടര്‍ മികവും ടീമിന് ഗുണം ചെയ്യും.
ബാബർ അസം മുഹമ്മദ് റിസ്‍വാൻ സഖ്യത്തിന്‍റെ മികച്ച തുടക്കമാണ് മിക്ക മത്സരങ്ങിലും പാകിസ്ഥാന് തുണായായത്. ഷുഐബ് മാലിക്കിന്‍റേയും ആസിഫ് അലിയുടെയും പ്രകനവും ഓസീസിനെതിരെ നിര്‍ണായകമാവും. എന്നാല്‍ റിസ്‌വാനും ഷുഐബിനും പനിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇരുവരും കളിക്കാതിരുന്നാല്‍ പാകിസ്ഥാന് തലവേദനയാവും. ബൗളിങ് യൂണിറ്റില്‍ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി എന്നിവരും തിളങ്ങിയാല്‍ പാകിസ്ഥാന് ആശ്വസിക്കാം.
ചരിത്രം
ടി20 ക്രിക്കറ്റില്‍ ഇതേവരെ ഇരു സംഘവും 22 തവണയാണ് നേര്‍ക്ക് നേര്‍വന്നത്. ഇതില്‍ 13 തവണ പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ഒമ്പത് തവണമാത്രമാണ് ഓസീസ് മത്സരം പിടിച്ചത്. ദുബൈയില്‍ നേരത്തെ ഏഴ് തവണ ഓസീസും പാകിസ്ഥാനും പോരടിച്ചപ്പോഴും പാക് പടയ്‌ക്ക് തന്നെയാണ് മുന്‍ തൂക്കം. അഞ്ച് മത്സരങ്ങള്‍ പാകിസ്ഥാനും രണ്ട് മത്സരങ്ങള്‍ ഓസീസുമാണ് വിജയിച്ചത്.
പിച്ച് റിപ്പോര്‍ട്ട്
ബൗളര്‍മാര്‍ക്ക് പൊതുവെ ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് ദുബൈയിലേത്. 122 റണ്‍സാണ് ഇവിടുത്തെ ശരാശരി സ്‌കോര്‍. നേരത്തെ ഇവിടെ നടന്ന മത്സരങ്ങളിലധികവും രണ്ടാമത് ബാറ്റ് ചെയ്‌ത് ടീമാണ് വിജയം നേടിയത്. ഇതോടെ ടോസ് ലഭിക്കുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.