കേരളം

kerala

ETV Bharat / sports

വിജയചരിത്രം തുടരാന്‍ ഇന്ത്യ ; ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ പോരാട്ടം ഇന്ന്

ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്

By

Published : Oct 24, 2021, 10:03 AM IST

ICC T20 World Cup  T20 World Cup  ടി20 ലോകകപ്പ്  ഇന്ത്യ-പാക്കിസ്ഥാന്‍
ടി20 ലോകകപ്പ്: ഇന്ത്യ-പാക്ക് പോരാട്ടം ഇന്ന്

ദുബായ് : ടി20 ലോകകപ്പിലെ തുടക്കം ഗംഭീരമാക്കാന്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്നിറങ്ങുന്നു. ദുബായ്‌ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ലോകകപ്പ് പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഇതേവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു. ഇതോടെ ചരിത്രം തുടരാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ പുതുചരിത്രമാവും പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്.

ആത്മവിശ്വാസത്തില്‍ ഇരുസംഘവും

രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് ഏകദിന ലോകകപ്പിലാണ് ഇരു സംഘവും അവസാനം ഏറ്റുമുട്ടിയത്. രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ അന്നും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ സാഹചര്യങ്ങളെല്ലാം മാറിയെന്നാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം പറയുന്നത്.

യുഎഇയിലെ പിച്ചുകളിലെ മുന്‍ പരിചയം തങ്ങള്‍ക്ക് അനുകൂലമാവുമെന്നും ബാബര്‍ പറഞ്ഞിരുന്നു. ആദ്യ സന്നാഹ മത്സരത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ സംഘം ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ മത്സരം നടക്കുന്ന ദുബായിലെ പിച്ചില്‍ അവസാനം കളിച്ച ആറ് ടി20 മത്സരങ്ങളിലും തോൽവി അറഞ്ഞിട്ടില്ലെന്നത് പാകിസ്ഥാന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.

ലോകോത്തര നിലവാരമുള്ള ഒരുപിടി താരങ്ങള്‍ ഇരു സംഘത്തിന്‍റേയും ശക്തിയാണെങ്കിലും നിലവില്‍ പാകിസ്ഥാനേക്കാള്‍ ഒരുപടി മുമ്പിലാണ് ഇന്ത്യ. ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കും സുപരിചിതമാണ് യുഎഇയിലെ പിച്ച്.

കളിച്ച രണ്ട് സന്നാഹ മത്സരങ്ങളിലും മികച്ച ജയം പിടിച്ച ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനേയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയേയുമാണ് സംഘം കീഴടക്കിയത്. പാകിസ്ഥാന്‍ ശക്തമായ ടീമാണെന്നും നന്നായി കളിച്ച് മത്സരം വിജയിക്കാനാണ് ശ്രമിക്കുകയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ കോലിപ്പട

ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ടീമാണ് ഇന്ത്യ. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നീ താരങ്ങളാണ് ബാറ്റിങ് യൂണിറ്റില്‍ ഇന്ത്യയുടെ കരുത്ത്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാത്തത് തലവേദനയാണ്. താരത്തെ ബാറ്ററായി മാത്രം ഉള്‍പ്പെടുത്തിയാല്‍ ആറാം ബൗളറുടെ അസാന്നിധ്യം ഇന്ത്യയ്‌ക്ക് വെല്ലുവിളിയാണ്.

ഇതോടെ ഓസീസിനെതിരായ മത്സരത്തില്‍ പന്തെടുത്ത കോലി പാകിസ്ഥാനെതിരെയും പ്രകടനം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനും ടീം മാനേജ്മെന്‍റിനെ ചിന്തിപ്പിക്കും. ബൗളിങ് യൂണിറ്റില്‍ ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ നേരത്തേതന്നെ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

മൂന്നാം പേസറായി ഭുവനേശ്വര്‍ കുമാറോ ശാര്‍ദുല്‍ താക്കൂറോയെന്ന് കാത്തിരുന്നുകാണണം. വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നത് ശാര്‍ദുലിന് തിരിച്ചടിയാണ്. എന്നാല്‍ അനുഭവ സമ്പത്ത് ഭുവനേശ്വറിന് മുതല്‍ക്കൂട്ടാവും. അശ്വിന്‍റെ പരിചയ സമ്പത്തും മാനേജ്മെന്‍റ് ഫലപ്രദമായി തന്നെ ഉപയോഗിക്കമെന്ന് പ്രതീക്ഷിക്കാം.

ബാബറിന്‍റെ പാക് പട

വെറ്ററന്‍ താരം ഷൊയ്ബ് മാലിക്കിനെയടക്കം ടീമിലുള്‍പ്പെടുത്തി ശ്രദ്ധേയമായ ടീം കോമ്പിനേഷനാണ് പാക് സംഘം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നായകന്‍ ബാബര്‍ അസമിന്‍റെ ബാറ്റിങ് മികവിലാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ. ഇതിന് പുറമെ വൈവിധ്യമുള്ള ബൗളര്‍മാരുമാണ് സംഘത്തിന്‍റെ പ്രധാന കരുത്ത്.

ബാറ്റിങ് യൂണിറ്റില്‍ മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് ഹാഫിസ്, ഷൊയ്ബ് മാലിക്ക്, ഹൈദർ അലി എന്നിവരുടെ പ്രകടനം നിര്‍ണായകമാവും. ബൗളിങ് യൂണിറ്റില്‍ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി എന്നിവരും തിളങ്ങിയാല്‍ പാകിസ്ഥാന് ആശ്വസിക്കാം. ഇടംകൈയ്യന്‍ സ്പിന്നര്‍ ഇമദ് വസീമിന് യുഎഇയിലെ പിച്ചുകളില്‍ മികച്ച റെക്കോഡുള്ളതും ടീമിന് ആത്മവിശ്വാസമാണ്.

ABOUT THE AUTHOR

...view details