അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ഓൾറൗണ്ട് മികവിലൂടെ കളിയിലെ താരമായി മാറാൻ നായകൻ ഹാർദിക് പാണ്ഡ്യക്ക് സാധിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ അവസാന ഓവറുകളിൽ ക്രീസിലെത്തിയിട്ടും കൂറ്റൻ സിക്‌സുകൾ പായിക്കാൻ കഴിവുള്ള താരം മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന ശുഭ്‌മാൻ ഗില്ലിന് സ്‌ട്രൈക്ക് കൈമാറി കളിക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ ഇതിന്‍റെ കാരണം വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ.
ടീമിൽ പുതിയ റോളുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും മുൻ നായകൻ എംഎസ് ധോണി ഫിനിഷറെന്ന നിലയിൽ എന്താണോ ചെയ്‌തിരുന്നത് അത് തന്നെ ആവർത്തിക്കാനാണ് താനും ശ്രമിക്കുന്നതെന്നുമാണ് പാണ്ഡ്യ വ്യക്‌തമാക്കിയത്. 'മികച്ച ഫിനിഷറായിട്ടും ധോണി സ്‌ട്രൈക്ക് കൈമാറി തന്‍റെ ബാറ്റിങ് പങ്കാളിക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് ശ്രമിച്ചിരുന്നത്. അത് തന്നെയാണ് താനും ചെയ്യുന്നത്.
ഇങ്ങനെ കളിക്കുന്നത് ഒരുപക്ഷേ എന്‍റെ സ്‌ട്രൈക്ക് റേറ്റ് കുറച്ചേക്കാം. എന്നാൽ പുതിയ അവസരങ്ങളും പുതിയ വേഷങ്ങളും ഏറ്റെടുക്കുക എന്നത് ഞാൻ എപ്പോഴും ഇഷ്‌ടപ്പെടുന്ന ഒന്നാണ്. ധോണിയുടെ റോൾ ഇവിടെ അനുകരിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല. ധോണിയുടെ കാലത്ത് അദ്ദേഹത്തോടൊപ്പം കളിക്കുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു.
അന്ന് ഞാൻ ഗ്രൗണ്ടിന് ചുറ്റും തലങ്ങും വിലങ്ങും ഷോട്ടുകൾ പായിക്കുമായിരുന്നു. എന്നാൽ ധോണി വിരമിച്ചതോടെ പെട്ടന്ന് ആ ഉത്തരവാദിത്തം സ്വാഭാവികമായും എന്നിലേക്ക് വരികയായിരുന്നു. അതിനാൽ തന്നെ ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്ക് വിഷമമില്ല. ഞങ്ങൾ ആഗ്രഹിക്കുന്ന ഫലം ലഭിക്കുക എന്നതാണ് പ്രധാനം', പാണ്ഡ്യ പറഞ്ഞു.