ലണ്ടന്‍ : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് ആരംഭിക്കും. ഓവലില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം തുടങ്ങുക. ലീഡ്‌സിലേറ്റ കനത്ത തോല്‍വിയുടെ ആഘാതം മറികടന്ന് വിജയ വഴിയില്‍ തിരിച്ചെത്താനാവും വിരാട് കോലിയുടേയും സംഘത്തിന്‍റെയും ശ്രമം.
എന്നാല്‍ പരമ്പരയിലെ സമനില മറികടന്ന് മുന്നിലെത്താനാവും ജോറൂട്ടും സംഘവും കളത്തിലിറങ്ങുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച ഇരു സംഘവും നിലവില്‍ 1-1ന് സമനിലയിലാണ്.
നോട്ടിങ്ഹാമില്‍ നടന്ന ആദ്യ മത്സരം മഴമൂലം സമനിലയിൽ കലാശിച്ചപ്പോൾ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ 151 റണ്‍സിന്‍റെ വിജയം നേടിയിരുന്നു. എന്നാല്‍ ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 76 റണ്‍സിനും വിജയം പിടിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചു.
ഇന്ത്യന്‍ ടീമില്‍ നാല് പേസര്‍മാരെ നിലനിര്‍ത്താന്‍ തീരുമാനിച്ചാൽ ഇഷാന്തിന് പകരം ഷാര്‍ദുൽ താക്കൂറോ, ഉമേഷ് യാദവോ അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും. സ്‌പിന്നിനെ തുണയ്‌ക്കുന്ന ഓവലില്‍ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ആര്‍ അശ്വിന്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.