അഹമ്മദാബാദ്:മൊട്ടേരയിലെ ഡേ-നൈറ്റ് പിങ്ക് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് ദിവസം ശേഷിക്കെ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി വിരാട് കോലിയും കൂട്ടരും. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സെന്ന വിജയ ലക്ഷ്യം ഇന്ത്യ 7.4 ഓവറില്‍ മറികടന്നു. ഓപ്പണര്‍ രോഹിത് ശര്‍മ 25 റണ്‍സെടുത്തും ശുഭ്‌മാന്‍ ഗില്‍ 15 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ യോഗ്യതയെന്ന പ്രതീക്ഷയും ഇന്ത്യ സജീവമാക്കി. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ സമനില സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക് ലോഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിനായി വിമാനം കയറാം. കൊവിഡിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതീക്ഷ സജീവമായത്. നിലവില്‍ ലോഡ്‌സിലെ ഫൈനല്‍ യോഗ്യതക്കായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം. ന്യൂസിലൻഡ് നേരത്തെ തന്നെ ഫൈനലിന് യോഗ്യത നേടിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ എല്ലാം അതി വേഗത്തിലായിരുന്നു. ആദ്യ ദിനം ഇംഗ്ലണ്ട് 112 റണ്‍സെടുത്ത് പുറത്താകുമ്പോള്‍ രണ്ടാം ദിവസം സംഭവബഹുലമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആദ്യ ദിനം 13 വിക്കറ്റുകള്‍ വീണ മൊട്ടേരയിലെ പിച്ചില്‍ രണ്ടാം ദിനം 17 വിക്കറ്റുകളാണ് പൊഴിഞ്ഞത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ രണ്ട് അര്‍ദ്ധസെഞ്ച്വറി മാത്രമാണ് പിറന്നത്. ഇരു ടീമുകളുടെയും ആദ്യ ഇന്നിങ്സുകളില്‍ ഓപ്പണര്‍മാരാണ് ഫിഫ്‌റ്റി കണ്ടെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രവാലി (53), ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയും (66) മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്. ഇരു ടീമുകളിലുമായി 14 പേര്‍ മാത്രമെ രണ്ടക്ക സ്‌കോര്‍ സ്വന്തമാക്കിയുള്ളൂ. ഒമ്പത് പേര്‍ ഒന്നാം ഇന്നിങ്സിലും അഞ്ച് പേര്‍ രണ്ടാം ഇന്നിങ്‌സിലും രണ്ടക്ക സ്‌കോര്‍ കണ്ടെത്തി.