കേരളം

kerala

By

Published : Mar 27, 2021, 10:08 PM IST

ETV Bharat / sports

പൂനെ ഏകദിനം തീപാറും; കപ്പടിക്കാന്‍ ഇന്ത്യയും ഇംഗ്ലണ്ടും

പൂനെയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുള്ള പരമ്പരിയല്‍ ഇരു ടീമുകളും ഇതിനകം ഓരോ ജയം വീതം സ്വന്തമാക്കി

പൂനെ ഏകദിനം അപ്പ്‌ഡേറ്റ്  ടീം ഇന്ത്യക്ക് പരമ്പര വാര്‍ത്ത  ബട്‌ലര്‍ക്ക് പരമ്പര വാര്‍ത്ത  pune odi update
പൂനെ ഏകദിനം

പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ പര്യടനത്തിലെ സമ്പൂര്‍ണ പരാജയം ഒഴിവാക്കാന്‍ ഇംഗ്ലണ്ടും ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പര നഷ്‌ടം ഒഴിവാക്കാന്‍ ഇന്ത്യയും നാളെ ഇറങ്ങും. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ്, ടി20 പരമ്പരകള്‍ സ്വന്തമാക്കിയ വിരാട് കോലിയും കൂട്ടരും ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ടിനെ പൂനെയില്‍ നേരിട്ടത്. എന്നാല്‍ ആദ്യ മത്സരത്തില്‍ 66 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയ ഇന്ത്യക്ക് രണ്ടാമത് സന്ദര്‍ശകരോട് ഏറ്റുമുട്ടിയപ്പോള്‍ അടിതെറ്റി. 337 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയിട്ടും 39 പന്ത് ശേഷിക്കെ ആറ് വിക്കറ്റിന്‍റെ പരാജയമാണ് ടീം ഇന്ത്യക്ക് ഏറ്റുവാങ്ങിയത്.

രണ്ടാം ഏകദിനത്തില്‍ മധ്യ ഓവറുകളില്‍ ബാറ്റ്‌സ്‌്മാന്‍മാര്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താതിരുന്നതും തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ സാധിക്കാതെ പോയതും കുല്‍ദീപ് യാദവും ക്രുണാല്‍ പാണ്ഡ്യയും റണ്‍ വിട്ടുകൊടുക്കുന്നതില്‍ അലംഭാവം കാണിച്ചതും ടീം ഇന്ത്യക്ക് തിരിച്ചടിയായി. ക്രുണാല്‍ പാണ്ഡ്യ ആറ് ഓവറില്‍ വിക്കറ്റൊന്നും വീഴ്‌ത്താതെ 72 റണ്‍സാണ് വഴങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ് 10 ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ 84 റണ്‍സും വഴങ്ങി. കഴിഞ്ഞ മത്സരത്തില്‍ എട്ട് സിക്‌സുകളാണ് കുല്‍ദീപ് വഴങ്ങിയത്. ഇതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളറെന്ന നാണക്കേടിന്‍റെ റെക്കോഡും കുല്‍ദീപിന് സ്വന്തമാക്കേണ്ടി വന്നു.

ബൗളിങ്ങ് ഡിപ്പാര്‍ട്ടുമെന്‍റില്‍ പേസര്‍മാരും പരിമിതികള്‍ക്ക് നടുവിലാണ്. നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറാണ് പേസ്‌ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. 116 ഏകദിനങ്ങളില്‍ നിന്നായി 135 വിക്കറ്റുകളാണ് ഭുവനേശ്വര്‍ വീഴ്‌ത്തിയത്. ഇന്‍ സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും അനായാസം വഴങ്ങുന്ന ഭുവനേശ്വര്‍ താളം കണ്ടെത്തിയാല്‍ ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്‍ വിയര്‍ക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്‌ത്തിയ പ്രസിദ്ധ് കൃഷ്‌ണയും ഇംഗ്ലണ്ടിന് വലിയ വെല്ലുവളി ഉയര്‍ത്തും. രണ്ട് ഏകദിനങ്ങളിലായി പ്രസിദ്ധ് ആറ് വിക്കറ്റുകളാണ് വീഴ്‌ത്തിയത്.

മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ ഫോമിലേക്കുയര്‍ന്നത് ടീം ഇന്ത്യക്ക് കരുത്തുപകരുന്നുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ റിഷഭ് പന്ത് ഉള്‍പ്പെടെയുള്ളവര്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തും. മധ്യനിരയില്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ ക്രുണാല്‍ പാണ്ഡ്യക്ക് പകരം ബാറ്റ്‌സമാനെ പരിഗണിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ ബൗളറെന്ന നിലിയില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതാണ് ക്രുണാലിന് തിരിച്ചടിയായത്.

ഇതിന് മുമ്പ് നടന്ന രണ്ട് ഏകദിന പരമ്പരകളും ടീം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. ഓസ്‌ട്രേലിയന്‍ ന്യൂസിലന്‍ഡ് പര്യടനങ്ങളുടെ ഭാഗമായി കളിച്ച പരമ്പരകളിലാണ് ടീം ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഹാട്രിക്ക് പരാജയം ഏറ്റുവാങ്ങുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വിരാട് കോലിയും കൂട്ടരും പൂനെയില്‍ ഇംഗ്ലണ്ടിനെ നേരിടുക.

മറുഭാഗത്ത് ഇന്ത്യന്‍ പര്യടനത്തിലെ ആവസാന പരമ്പരയെങ്കിലും സ്വന്തമാക്കാനുള്ള അവസരമാണ് ഇംഗ്ലണ്ടിന് കൈവന്നിരിക്കുന്നത്. പൂനെയില്‍ അവസാന മത്സരത്തില്‍ ജയിച്ച് പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹത്തോടെയാകും അവര്‍ ടീം ഇന്ത്യയെ നേരിടുക. നായകന്‍ ഓയിന്‍ മോര്‍ഗന്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തില്‍ ജോസ്‌ ബട്‌ലറാണ് ടീമിനെ നയിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബട്‌ലറും കൂട്ടരും വീണ്ടും പൂനെയില്‍ ഇറങ്ങുന്നത്. ഇംഗ്ലീഷ് ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്‌മാന്‍മാര്‍ മികച്ച തുടക്കമാണ് സമ്മാനിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍ ഒഴികെ താരതമ്യേന പരിചയം കുറഞ്ഞ ഇന്ത്യന്‍ ബൗളേഴ്‌സിനെ അനായാസം നേരിടാന്‍ ഇംഗ്ലണ്ടിനാകുന്നുണ്ട്. മോയിന്‍ അലിയും ആദില്‍ റാഷിദും ഉള്‍പ്പെടുന്ന ഇംഗ്ലീഷ് സ്‌പിന്നര്‍മാരും തങ്ങളുടെ റോള്‍ ഭംഗിയായി നിറവേറ്റുന്ന കാഴ്‌ചയാണ് പൂനെയില്‍ ഇതേവരെ കണ്ടത്. നിര്‍ണായക മത്സരത്തില്‍ ടീം ഇന്ത്യ അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ ടീമിന്‍റെ കെട്ടുറപ്പ് ഇംഗ്ലണ്ടിന് എത്രത്തോളം നിലനിര്‍ത്താനാകുമെന്ന കാര്യത്തിലാണ് ഇനി മറുപടി വേണ്ടത്. അതിനായി മത്സരം തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും.

സ്‌പിന്നേഴ്‌സിനെ തുണക്കാത്ത ബാറ്റിങ് പിച്ചാണ് പൂനെയിലേത്. അതിനാല്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനാകും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്‍റെ തീരുമാനം. പൂനെയിലെ മൂന്നാം ഏകദിനത്തിലും വെടിക്കെട്ട് ബാറ്റിങ്ങ് പ്രതീക്ഷയാണ് ഉയരുന്നതെന്ന് ചുരുക്കും.

സ്റ്റാര്‍ നെറ്റ് വര്‍ക്കിലും ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലും ഉച്ചക്ക് 1.30 മുതല്‍ മത്സരം തത്സമയം കാണാം.

ABOUT THE AUTHOR

...view details