തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിൻഡീസ് രണ്ടാം ട്വന്‍റി-20 മത്സരത്തില്‍ ടോസ് നേടിയ വെസ്‌റ്റ് ഇന്‍ഡീസ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനില്‍ ഇടം പിടിച്ചില്ല. കഴിഞ്ഞ കളിയില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഗ്രീൻഫീല്‍ഡിലും ഇറക്കിയത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്. ഇന്ന് പരാജയപ്പെട്ടാല്‍ വിന്‍ഡീസിന് പരമ്പര നഷ്ടമാകും. അതേസമയം രണ്ടാം മത്സരം ജയിച്ച് പരമ്പര നേടാനാകും ടീം ഇന്ത്യ ശ്രമിക്കുക. കഴിഞ്ഞ മത്സരം ഒരു ഓവറും നാല് ബോളും ശേഷിക്കെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. 94 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയുടെയും 62 റണ്‍സെടുത്ത കെഎല്‍ രാഹുലിന്‍റെയും മികവിലാണ് വിന്‍ഡീസ് ഉയർത്തിയ 207 റണ്‍സെന്ന കൂറ്റന്‍ സ്‌കോർ ഇന്ത്യ മറികടന്നത്.