ഹാമില്‍ട്ടണ്‍:തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലും ടീം ഇന്ത്യക്ക് കുറഞ്ഞ ഓവർ റേറ്റിന് പിഴ ശിക്ഷ. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഹാമില്‍ട്ടണില്‍ നടന്ന ആദ്യ മത്സരത്തിലും കുറഞ്ഞ ഓവർ നിരക്കിന് പിഴ വിധിച്ചു. മാച്ച് ഫീയുടെ 80 ശതമാനമാണ് പിഴയായി വിധിച്ചത്. മാച്ച് റഫറി ക്രിസ് ബ്രോഡിന്‍റെതാണ് തീരുമാനം. കോലി പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ വേണ്ടിവരില്ല.
ടീം ഇന്ത്യക്ക് വീണ്ടും പിഴ ശിക്ഷ
ഹാമില്‍ട്ടണില്‍ നടന്ന ഏകദിന മത്സരത്തില്‍ കുറഞ്ഞ ഓവർ നിരക്കിന് ടീം ഇന്ത്യക്ക് മാച്ച് ഫീയുടെ 80 ശതമാനം പിഴ വിധിച്ചു
ഒരോ കളിയിലും നിശ്ചിത സമയത്ത് മത്സരം പൂർത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ശേഷിക്കുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം ടീമിന് പിഴ വിധിക്കും. ഇതാണ് ഐസിസിയുടെ തീരുമാനം. ഹാമില്‍ട്ടണില്‍ ടീം ഇന്ത്യക്ക് നാല് ഓവറുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടി20 പരമ്പരയില്‍ അവസാനത്തെ രണ്ട് മത്സരങ്ങളിലും ടീം ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന് പിഴ ശിക്ഷ വിധിച്ചിരുന്നു. നാലാം മത്സരത്തില്‍ മാച്ച് ഫീയുടെ 40 ശതമാനവും അഞ്ചാം മത്സരത്തില്‍ മാച്ച് ഫീയുടെ 20 ശതമാനവുമാണ് പിഴ വിധിച്ചത്. ഹാമില്‍ട്ടണില്‍ ജയിച്ചതോടെ ഇന്ത്യക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ കിവീസ് 1-0ത്തിന്‍റെ ലീഡ് സ്വന്തമാക്കി. പരമ്പരയിലെ അടുത്ത മത്സരം ഫെബ്രുവരി മൂന്നിന് ഓക്‌ലാന്‍ഡില്‍ നടക്കും.