സതാംപ്റ്റണ്‍: സതാംപ്റ്റണ്‍ ടെസ്റ്റില്‍ വെസ്റ്റ് ഇൻഡീസിന് 200 റണ്‍സിന്‍റെ വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 313 റണ്‍സെടുത്ത് കൂടാരം കയറി. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ഡോം സിബ്ലിയും സാക് ക്രാവ്‌ലിയും ഇംഗ്ലണ്ടിനായി മികച്ച സ്കോര്‍ നേടിക്കൊടുത്തു.
സതാംപ്റ്റണ്‍ ടെസ്റ്റ്: കരീബിയന്‍സിന് 200 റണ്‍സിന്‍റെ വിജയ ലക്ഷ്യം - southampton test news
സതാംപ്റ്റണ്‍ ടെസ്റ്റില്‍ വിന്‍ഡീസിന് എതിരെ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 313 റണ്‍സെടുത്ത് കൂടാരം കയറി

നായകന്‍ ബെന്‍ സ്റ്റോക്സും ക്രാവ്‌ലിയും ചേര്‍ന്നുണ്ടാക്കിയ 98 റണ്‍സിന്‍റെ നാലാം വിക്കറ്റ് പാര്‍ട്ടണര്‍ഷിപ്പാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത്. ബേണ്‍്സും സിബ്ലിയും ചേര്‍ന്ന് 72 റണ്‍സിന്‍റെ ഓപ്പണിങ്ങ് കൂട്ടുകെട്ടുണ്ടാക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് സ്വന്തമാക്കിയ കരീബിയന്‍ ബൗളേഴ്സ് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കുന്നത് തടഞ്ഞു. നാല് വിക്കറ്റെടുത്ത ഷാനോണ്‍ ഗബ്രിയേലും രണ്ട് വീതം വിക്കറ്റെടുത്ത റോസ്റ്റണ്‍ ചാസും അല്‍സാരി ജോസഫുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.
രണ്ടാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് അവസാനം വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ ഏഴ് റണ്‍സെടുത്തു. അതേസമയം ജോഫ്ര ആര്‍ച്ചറിന്‍റെ പന്ത് കൊണ്ട് പരിക്കേറ്റ ഓപ്പണര്‍ കാംപെല്‍ റിട്ടയര്‍ ചെയ്തത് വിന്‍ഡീസിന് തിരിച്ചടിയായി. നാല് റണ്‍സെടുത്ത ബ്രാത്ത് വെയിറ്റും റണ്ണൊന്നും എടുക്കാതെ ഷായ് ഹോപ്പുമാണ് ക്രീസില്‍.