ഓക്‌ലാന്‍ഡ് (ന്യൂസിലാന്‍ഡ്) :ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറയെ പുകഴ്‌ത്തി ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍ റോസ് ടെയ്‌ലര്‍. ബുംറ മികച്ച ഡെത്ത് ഓവര്‍ ബൗളറാണെന്നാണ് റോസ് ടെയ്‌ലറിന്‍റെ അഭിപ്രായം. ഇന്ത്യയ്‌ക്കെതിരായ ട്വന്‍റി-20ക്ക് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ടെയ്‌ലറിന്‍റെ പരാമര്‍ശം. "സ്‌കോര്‍ 220ലേക്കെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളിലെ ബുംറയുടെ പ്രകടനം ഞങ്ങള്‍ക്ക് തടസമായി അതിനാലാണ് സ്‌കോര്‍ 204ല്‍ ഒതുങ്ങിയത്" - ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു.
ജസ്‌പ്രീത് ബുംറ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍ : റോസ് ടെയ്‌ലര്‍ - ബുംറ
അവസാന ഓവറുകളിലെ ബുംറയുടെ പ്രകടനം വലിയ സ്‌കോര്‍ നേടാനുള്ള തങ്ങളുടെ ശ്രമത്തെ തടഞ്ഞുവെന്നും ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍ റോസ് ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു
![ജസ്‌പ്രീത് ബുംറ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍ : റോസ് ടെയ്‌ലര്‍ Ross Taylor Jasprit Bumrah India vs New Zealand റോസ് ടെയ്‌ലര്‍ ബുംറ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5828949-1072-5828949-1579876578410.jpg)
"ഏതാനും നാളുകളായി ബുംറ മികച്ച രീതിയിലാണ് പന്തെറിയുന്നുത്. പ്രത്യേകിച്ച് മത്സരത്തിന്‍റെ അവസാന ഓവറുകളില്‍. പേസും സ്‌പിന്നും ഒരു പോലെ വഴങ്ങുന്ന ബുംറ എറിയുന്ന പന്തിന്‍റെ ദിശ നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോഴുള്ളതില്‍ വച്ച് മികച്ച ഡെത്ത് ഓവര്‍ ബൗളറാണ് ബുംറ." - റോസ് ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും, മത്സരത്തില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം അതായിരുന്നുവെന്നും ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു.
ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഉയര്‍ത്തിയ 205 റണ്‍സിന്‍റെ വിജയ ലക്ഷ്യം, നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ആറ് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നിരുന്നു. അര്‍ധസെഞ്ച്വറി നേടിയ കെഎല്‍ രാഹുലിന്‍റെയും, ശ്രേയസ് അയ്യരുടെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്‍ മികച്ച പ്രകടനമാണ് റോസ് ടെയ്‌ലർ (27 പന്തില്‍ 54) കാഴ്‌ച വച്ചത്.