കേരളം

kerala

ETV Bharat / sports

വിഹാരിയെ പിന്തുടർന്നില്ല; ബാറ്റിങ് നിരയെ പഴിചാരാതെ ബുമ്ര - ടീം ഇന്ത്യ വാർത്ത

ക്രൈസ്റ്റ് ചർച്ചില്‍ ജയിച്ചാലെ ന്യൂസിലന്‍ഡിന് എതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ സമനിലയെങ്കിലും സ്വന്തമാക്കാന്‍ ടീം ഇന്ത്യക്ക് സാധിക്കുകയുള്ളൂ

team india news  jasprit bumrah news  ടീം ഇന്ത്യ വാർത്ത  ജസ്‌പ്രീത് ബുമ്ര വാർത്ത
ബുമ്ര

By

Published : Mar 2, 2020, 12:36 AM IST

Updated : Mar 2, 2020, 11:38 AM IST

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ വിമർശിക്കാന്‍ തയാറല്ലെന്ന് പേസർ ജസ്‌പ്രീത് ബുമ്ര. ക്രൈസ്റ്റ് ചർച്ച് ടെസ്റ്റില്‍ രണ്ടാം ദിവസം കളി അവസാനിപ്പിച്ച ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് ബുമ്ര ബാറ്റിങ് പ്രകടനത്തെ വിമർശിക്കാതെ രംഗത്ത് വന്നത്. നേരത്തെ ആദ്യ ദിവസം കളി അവസാനിപ്പിച്ച ശേഷം നടന്ന വാർത്താസമ്മേളനത്തില്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി ടീമിന്‍റെ ബാറ്റിങ് പ്രകടനത്തിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വിഹാരിയുടെ നിലപാടിന് സമാനമായ നിലപാട് സ്വീകരിക്കാന്‍ ബുമ്ര തയാറായില്ല.

പഴിചാരുന്നതില്‍ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ബുമ്ര പറഞ്ഞു. ടീമെന്ന നിലയില്‍ അത് ഞങ്ങളുടെ സംസ്‌കാരമല്ല. ചില ദിവസങ്ങളില്‍ ബൗളർമാർക്ക് വിക്കറ്റ് എടുക്കാന്‍ സാധിച്ചെന്ന് വരില്ല. അപ്പോൾ ബൗളർമാരെ കുറ്റപ്പെടുത്താന്‍ ബാറ്റ്സ്‌മാന്‍മാർ ശ്രമിക്കില്ല. വ്യക്തിഗത പ്രകടങ്ങളെ കുറിച്ച് വിമർശിക്കാന്‍ താന്‍ ആളല്ല. ടീം ഇന്ത്യ മൂന്നാം ദിവസം കഴിയാവുന്നത്ര ലീഡ് സ്വന്തമാക്കാൻ ശ്രമിക്കും. രണ്ടാം ഇന്നിങ്സില്‍ കിവീസ് ബാറ്റ്സ്‌മാന്‍മാരെ സമ്മർദത്തിലാക്കാന്‍ ശ്രമിക്കുമെന്നും ബുമ്ര കൂട്ടിച്ചേർത്തു. ഇതിലൂടെ കൂടുതല്‍ വിക്കറ്റുകൾ സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി തന്നാലാവുന്നത് ശ്രമിക്കും. കളിയുടെ ഫലത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. എങ്ങനെ പദ്ധതികൾ നടപ്പാക്കാമെന്നതിനെ കുറിച്ചാണ് ശ്രദ്ധിക്കുന്നതെന്നും ബുമ്ര പറഞ്ഞു. അതേസമയം രണ്ടാം ഇന്നിങ്സില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ കിവീസ് പേസർ ട്രന്‍ഡ് ബോൾട്ട് മികച്ച പ്രകടമാണ് പുറത്തെടുത്തതെന്നും ബുമ്ര കൂട്ടിച്ചേർത്തു.

ന്യൂസിലന്‍ഡിന് എതിരെ ക്രൈസ്റ്റ്ചർച്ച് ടെസ്റ്റില്‍ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ടീം ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 90 റണ്‍സെടുത്തു. കിവീസിന് എതിരെ 97 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡാണ് ഇന്ത്യക്കുള്ളത്. അഞ്ച് റണ്‍സെടുത്ത ഹനുമ വിഹാരിയും ഒരു റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്സില്‍ മോശം ബാറ്റിങ്ങാണ് ഇന്ത്യ കാഴ്‌ചവെച്ചത്. 14 റണ്‍സെടുത്ത ഓപ്പണർ പൃഥ്വി ഷായും 24 റണ്‍സെടുത്ത ചേതേശ്വർ പൂജാരയും 14 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. കിവീസിന് വേണ്ടി ട്രന്‍ഡ് ബോൾട്ട് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ ടിം സൗത്തി, ഗ്രാന്‍ഡ് ഹോം, വാഗ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ക്രൈസ്റ്റ് ചർച്ചില്‍ ജയിച്ചാലെ ടീം ഇന്ത്യക്ക് പരമ്പരയില്‍ സമനില സ്വന്തമാക്കാനാവൂ. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ നേരത്തെ വെല്ലിങ്ടണില്‍ നടന്ന മത്സരം ന്യൂസിലന്‍ഡ് ഒരു ദിവസം ശേഷിക്കെ 10 വിക്കറ്റിന് സ്വന്തമാക്കിയിരുന്നു.

Last Updated : Mar 2, 2020, 11:38 AM IST

ABOUT THE AUTHOR

...view details