വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മഴയെ തുടർന്ന് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 122 റൺസ് എന്ന നിലയിലാണ്. 38 റൺസുമായി അജിങ്ക്യ രഹാനെയും പത്ത് റൺസുമായി റിഷഭ് പന്തുമാണ് ക്രീസില്‍.
ആദ്യ ടെസ്റ്റില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച - വിരാട് കോഹ്‌ലി
വെല്ലിങ്ടൺ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. അജിങ്ക്യ രഹാനെയും റിഷഭ് പന്തും ക്രീസില്‍

ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്ല്യംസൺ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. പൃഥ്വി ഷാ(16), ചേതേശ്വർ പൂജാര(11), വിരാട് കോഹ്‌ലി(രണ്ട്), ഹനുമ വിഹാരി(ഏഴ്) എന്നിവർ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നതില്‍ പരാജയപ്പെട്ടപ്പോൾ 34 റൺസെടുത്ത മായങ്ക് അഗർവാൾ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്.
അരങ്ങേറ്റ മത്സരം സ്വപ്‌നതുല്യമാക്കി മാറ്റിയ കിവീസ് താരം കെയ്ല്‍ ജെമീസണാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 14 ഓവർ എറിഞ്ഞ താരം 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്‌ത്തിയത്. ടിം സൗത്തി, ട്രന്‍റ് ബോൾട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.