ധർമ്മശാല; വെസ്റ്റീൻഡീസില്‍ സമ്പൂർണ വിജയവുമായി സ്വന്തം നാട്ടിലെത്തിയ ഇന്ത്യയ്ക്ക് ഇനി ദക്ഷിണാഫ്രിക്കൻ പരീക്ഷ. പുതുമുഖങ്ങളുമായെത്തുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് നാളെ വൈകിട്ട് ഏഴിന് ധർമ്മശാലയില്‍ തുടക്കമാകും. മൂന്ന് ടി ട്വൻടി മത്സരങ്ങൾ അടങ്ങുന്ന പരമ്പര ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും നിർണായകമാണ്.
നായകൻ ഫാഫ് ഡുപ്ലിസിക്ക് പകരക്കാരനെ തേടുന്ന ദക്ഷിണാഫ്രിക്ക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്‍റൺ ഡി കോക്കിനെയാണ് നായക സ്ഥാനം ഏല്‍പ്പിച്ചിട്ടുള്ളത്. ഒപ്പം റീസ ഹെൻഡ്രിക്കസ്, റാസ വാൻഡർ ഡുസൻ അടക്കമുള്ള യുവതാരങ്ങളിലാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷ അർപ്പിക്കുന്നത്. ഡേവിഡ് മില്ലർ, ടെമ്പ ബാവുമ, സ്മട്സ് എന്നി പ്രമുഖർ കൂടിയെത്തുന്നതോടെ ദക്ഷിണാഫ്രിക്ക കൂടുതല്‍ ശക്തരാകും. കാസിഗോ റബാഡ നയിക്കുന്ന ബൗളിങ് നിരയില്‍ ഫെലുക്‌വായോ, പ്രിട്ടോറിയസ്, ബുറാൻ ഹെൻഡ്രിക്കസ് എന്നിവരാകും ഇടംപിടിക്കുക.
മറുവശത്ത് നായകൻ വിരാട് കോലിയുടെ നേതൃത്വത്തില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ നാളെ കളത്തിലിറക്കുക. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യ കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യ ലോക നിലവാരത്തിലേക്ക് ഉയരും. നായകൻ വിരാട് കോലിക്കും രോഹിത് ശർമ്മയും തന്നെയാണ് ടീം ഇന്ത്യയുടെ നട്ടെല്ല്. കെഎല്‍ രാഹുല്‍, ശിഖർ ധവാൻ, ക്രുണാല്‍ പാണ്ഡ്യ എന്നിവർക്ക് ടീമില്‍ ഇടം കിട്ടുമോ എന്ന കാര്യമാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബൗളിങ് നിരയില്‍ നവദീപ് സെയ്നി, ദീപക് ചഹർ, ഖലീല്‍ അഹമ്മദ് എന്നിവർക്ക് ഒപ്പം വാഷിങ്ടൺ സുന്ദറും ഇടം പിടിച്ചേക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം മത്സരം 18ന് ചണ്ഡിഗഡിലും മൂന്നാംമത്സരം 22ന് ബംഗളൂരുവിലും നടക്കും.