കേരളം

kerala

By

Published : Mar 3, 2021, 10:52 PM IST

ETV Bharat / sports

മൊട്ടേരയില്‍ നിര്‍ണായക പരീക്ഷ; 'തോറ്റില്ലെങ്കില്‍ ഇന്ത്യ ലോഡ്‌സിലേക്ക്'

ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പര പോലും 2012ന് ശേഷം ഇന്ത്യക്ക് നഷ്‌ടമായിട്ടില്ല

ജോ റൂട്ടിന് മികച്ച നായകന്‍ വാര്‍ത്ത  മൊട്ടേര അപ്പ്‌ഡേറ്റ്  joe root captian news  motera update news
മൊട്ടേര

മൊട്ടേര: പിങ്ക് ബോള്‍ ടെസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം. പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യയ്ക്ക് മൊട്ടേരയിലെ ജയം നിർണായകമാണ്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരത്തില്‍ സമനിലയെങ്കിലും പിടിക്കാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ടീം ഇന്ത്യക്കാകും. നേരത്തെ വിമർശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെങ്കിലും മൊട്ടേരയിലെ രണ്ടാം ടെസ്റ്റിലും സ്‌പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും ഒരുക്കുക.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വിട്ടുനില്‍കുന്ന ജസ്പ്രീത് ബുമ്രക്ക് പകരം ഉമേഷ് യാദവിനോ മുഹമ്മദ് സിറാജിനോ അവസരം ലഭിക്കും. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അതേസമയം റൊട്ടേഷൻ രീതി തുടരുന്ന ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനില്‍ മാറ്റം ഉറപ്പാണ്. ജാക് ലീച്ചിനൊപ്പം സ്‌പിന്നർ ഡോം ബെസ് അന്തിമ ഇലവനിലുണ്ടാകാനാണ് സാധ്യത. നാല് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കോലിയും കൂട്ടരും പരാജയപ്പെട്ടെങ്കിലും തുടര്‍ ജയങ്ങളുമായി ഇന്ത്യ തിരിച്ചെത്തി. അക്‌സർ പട്ടേലും ആർ അശ്വിനും വിക്കറ്റ് കൊയ്‌ത്ത് നടത്തിയ മൊട്ടേരയിലെ ആദ്യ അന്താരാഷ്‌ട്ര മത്സരത്തില്‍ 10 വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യത ബാക്കിയാകുന്നത് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും മാത്രമാണ്. 70 പോയിന്‍റുമായി ന്യൂസിലൻഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ യോഗ്യത ഇതിനകം സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ മൊട്ടേരയില്‍ ഇന്ത്യ പരാജയപ്പെട്ടാലേ ഓസ്‌ട്രേലിയക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനാകൂ. ഇംഗ്ലണ്ടിനെതിരെ സമനില സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് കലാശപ്പോരിന് യോഗ്യത നേടാം. 2012ന് ശേഷം ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പര പോലും ഇന്ത്യക്ക് നഷ്‌ടമായിട്ടില്ല. മറുഭാഗത്ത് ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിക്കൊടുത്ത നായകനെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ജോ റൂട്ടിന് ഒരു ജയം കൂടി മതി. നിലവില്‍ മൈക്കല്‍ വോണിനൊപ്പമാണ് റൂട്ടിന്‍റെ സ്ഥാനം. ഇരു നായകന്‍മാര്‍ക്കും 26 ജയങ്ങള്‍ വീതമാണുള്ളത്.

ABOUT THE AUTHOR

...view details