ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരെ ഫീല്‍ഡിങ്ങില്‍ മിന്നും പ്രകടനം കാഴ്‌ചവെച്ച് ഇന്ത്യന്‍ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ക്രൈസ്റ്റ്ചർച്ച് ടെസ്റ്റില്‍ നിർണായക സമയത്ത് കിവീസ് താരം നീല്‍ വാഗ്നറെ പുറത്താക്കി ജഡേജ ലോകോത്തര ഓള്‍റൗണ്ടറെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ആദ്യ ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന്‍റെ വാലറ്റത്തിന്‍റെ പ്രതിരോധത്തെ ചുരുട്ടികെട്ടുന്നതായിരുന്നു ജഡേജയുടെ പ്രകടനം. ജഡേജയുടെ പ്രകടനത്തെ പുകഴ്‌ത്തി ബിസിസിഐ ട്വീറ്റ് ചെയ്‌തു.
പറന്നുയർന്ന് ക്യാച്ച്; മത്സരത്തിന്‍റെ ഗതിമാറ്റി ജഡേജ
ന്യൂസിലന്‍ഡിന് എതിരെ ഒന്നാം ഇന്നിങ്സില്‍ നീല്‍ വാഗ്നറെ പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ ക്യാച്ചിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്
നിരവധി ക്രിക്കറ്റ് ആരാധകരാണ് ജഡേജയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നത്. കെയ്‌ല്‍ ജാമിസണും വാഗ്‌നറും ചേർന്ന് അർദ്ധസെഞ്ച്വറിയോടെ 51റണ്‍സിന്‍റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ജഡേജ തകർത്തത്. മുഹമ്മദ് ഷമി എറിഞ്ഞ 71-ാം ഓവറിലെ അവസാന പന്ത് ഉയർത്തിയടിക്കാന്‍ ശ്രമിച്ച വാഗ്നർ പക്ഷേ ജഡേജക്ക് മനോഹരമായ ക്യാച്ച് വഴങ്ങി പുറത്തായി. പറന്നുയർന്ന് ജഡേജ പന്ത് കരവലയത്തിലാക്കുന്നത് അവിശ്വസനീയമായ കാഴ്‌ച്ചയായി കാണികൾക്ക്. 21 റണ്‍സെടുത്ത വാഗ്നർ പുറത്തായതിന് പിന്നാലെ 73.1 ഓവറില്‍ 63 പന്തില്‍ ജാമിസണ്‍ കൂടി പുറത്തായതോടെ കിവീസ് 235 റണ്‍സിന് കൂടാരം കയറി. ക്രൈസ്റ്റ്ചർച്ചില്‍ ഫീല്‍ഡിങ്ങിന് പുറമെ ബൗളിങ്ങിലും ജഡേജ തിളങ്ങി. ആദ്യ ഇന്നിങ്സില്‍ 10 ഓവർ എറിഞ്ഞ ജഡേജ രണ്ട് മെയ്ഡിന്‍ ഉൾപ്പെടെ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. 15 റണ്‍സെടുത്ത റോസ് ടെയ്‌ലറുടെയും 26 റണ്‍സെടുത്ത ഗ്രാന്‍ഡ് ഹോമിന്‍റെയും വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ഗ്രാന്‍ഡ് ഹോമിനെ ബൗൾഡാക്കി പുറത്താക്കുകയായിരുന്നു.