കേരളം

kerala

By

Published : Mar 8, 2019, 2:46 PM IST

ETV Bharat / sports

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ പുതുക്കി

എ പ്ലസ് വിഭാഗത്തില്‍ മൂന്ന് താരങ്ങള്‍ മാത്രം. ഗ്രേഡ് എയിൽ ഋഷഭ് പന്തിനെയും കുല്‍ദീപ് യാദവിനെയും ഉള്‍പ്പെടുത്തി. വാര്‍ഷിക കരാര്‍ നൽകിയത് 25 കളിക്കാര്‍ക്ക്.

ഇന്ത്യൻ ടീം

ഇന്ത്യൻ താരങ്ങളുടെ പുതിയ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചു. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. 25 താരങ്ങൾക്ക് നല്‍കിയ വാർഷിക കരാറില്‍ വൻനേട്ടവുമായി ബുംറയും പന്തും കുല്‍ദീപും.

ഏറ്റവും ഉയർന്ന കരാറായ 'എ പ്ലസ്' വിഭാഗത്തില്‍ വെറും മൂന്ന് താരങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നായകൻ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്. എ പ്ലസില്‍ ഉൾപ്പെടുന്ന കളിക്കാർക്ക് വാർഷിക ശമ്പളമായി ഏഴ് കോടി രൂപ വീതം ലഭിക്കും. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്നവരാണ് എ പ്ലസില്‍ ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷം എ പ്ലസ് വിഭാഗത്തിലുണ്ടായിരുന്ന ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരെ 'എ' വിഭാഗത്തിലേക്ക് തരംതാഴ്ത്തി. ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.

മുൻ നായകൻ എംഎസ്ധോണി ഉൾപ്പെടെയുള്ളവർക്ക് 'എ' ഗ്രേഡ് കരാറാണ് ലഭിച്ചിരിക്കുന്നത്. 2018ലെ ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചെതേശ്വർ പൂജാര എ ഗ്രേഡില്‍ തുടരുകയാണ്. രഹാനെ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ഇഷാന്ത് ശർമ്മ തുടങ്ങിയവർ എ ഗ്രേഡ് നിലനിർത്തി. യുവതാരങ്ങളായ കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവർക്ക് എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഈ ഗ്രേഡില്‍ ഉൾപ്പെട്ട താരങ്ങൾക്കെല്ലാം അഞ്ച് കോടി രൂപ വീതം ലഭിക്കും.

നാല് താരങ്ങള്‍ക്കാണ് ബി ഗ്രേഡ് കരാര്‍ ലഭിച്ചിരിക്കുന്നത്. 'ബി'യില്‍ ഉൾപ്പെട്ടിരിക്കുന്ന കെ എല്‍ രാഹുല്‍, ഹാർദ്ദിക് പാണ്ഡ്യ, ചാഹല്‍, ഉമേഷ് യാദവ് എന്നിവര്‍ക്ക് മൂന്ന് കോടി രൂപ വീതം ലഭിക്കും. എ ഗ്രേഡിലുണ്ടായിരുന്ന മുരളി വിജയിക്ക് കരാർ പട്ടികയില്‍ ഇടം നേടാനായില്ല. ദിനേഷ് കാർത്തിക്, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ഖലീല്‍ അഹമ്മദ്, കേദാർ ജാദവ്, വൃദ്ധിമാൻ സാഹ, എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കാണ് 'സി' ഗ്രേഡ് കരാർ ലഭിച്ചിരിക്കുന്നത്. ഇവർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. അതേ സമയം 2018ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ യുവതാരങ്ങളായ മായങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവർക്ക് കരാർ പട്ടികയില്‍ ഇടംലഭിച്ചില്ല. കരുണ്‍ നായര്‍, അക്സര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ്, സുരേഷ് റെയ്ന എന്നിവരെയും ബിസിസിഐ തഴഞ്ഞു.

വനിതാ വിഭാഗത്തില്‍ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, പൂനം യാദവ് എന്നീ താരങ്ങൾക്ക് എ ഗ്രേഡ് ലഭിച്ചപ്പോൾ. ഏക്ത ബിഷ്ത്, ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ, ജമീമ റോഡ്രിഗസ് എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു. സി ഗ്രേഡില്‍ രാധാ യാദവ്, ഹേമലത, അനുജ പാട്ടീല്‍, വേദ കൃഷ്ണമൂര്‍ത്തി, മാനസി ജോഷി, പൂനം റൗട്ട്, മോണ മെശ്രാം, അരുന്ധതി റെഡ്ഡി, രാജേശ്വരി ഗെയ്ക്ക് വാദ്, താനിയ ഭാട്ടി, പൂജ വസ്ത്രാകര്‍ എന്നിവരെ ഉള്‍പ്പെടുത്തി. എ ഗ്രേഡിന് 50 ലക്ഷം, ബി ഗ്രേഡിന് 30 ലക്ഷം, സി ഗ്രേഡിന് 10 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലത്തുക.

ABOUT THE AUTHOR

...view details