കേരളം

kerala

വാര്‍ണറിന് അര്‍ധസെഞ്ച്വറി, സിഡ്‌നിയിലും ജയം; ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാനെ വെള്ളപൂശി ഓസ്‌ട്രേലിയ

By ETV Bharat Kerala Team

Published : Jan 6, 2024, 9:07 AM IST

Updated : Jan 6, 2024, 9:59 AM IST

Australia vs Pakistan: സിഡ്‌നി ടെസ്റ്റില്‍ പാകിസ്ഥാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി ഡേവിഡ് വാര്‍ണറും മാര്‍നസ് ലബുഷെയ്‌നും അര്‍ധസെഞ്ച്വറി നേടി.

Australia vs Pakistan  Sydney Test Result  David Warner Last Test  ഓസ്‌ട്രേലിയ പാകിസ്ഥാന്‍
Australia vs Pakistan

സിഡ്‌നി: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. സിഡ്‌നിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം ഡേവിഡ് വാര്‍ണറുടെയും മാര്‍നസ് ലബുഷെയ്‌ന്‍റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ ഓസ്‌ട്രേലിയ മറികടന്നു (Australia vs Pakistan 3rd Test Match Result).സ്‌കോര്‍: പാകിസ്ഥാന്‍ - 313, 115 ഓസ്‌ട്രേലിയ - 299, 130-2.
സിഡ്‌നിയിലെ രണ്ടാം ഇന്നിങ്‌സില്‍ 130 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയെ നഷ്‌ടമായി. ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് സാജിദ് ഖാന്‍ ആണ് താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പിന്നീട്, പാകിസ്ഥാന് മത്സരത്തില്‍ ആഘോഷിക്കാന്‍ ഒരു അവസരവും വാര്‍ണറും ലബുഷെയ്‌നും ചേര്‍ന്ന് നല്‍കിയില്ല.

കരുതലോടെ കളിച്ച ഇരുവരും അനായാസം റണ്‍സ് കണ്ടെത്തി. ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തില്‍ 75 പന്തില്‍ 57 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്. ഓസീസ് ജയത്തിന് അരികില്‍ സാജിദ് ഖാന്‍ തന്നെയായിരുന്നു വാര്‍ണറെയും പുറത്താക്കിയത്.

പിന്നാലെ 73 പന്തില്‍ 62 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നും ഒരു പന്തില്‍ നാല് റണ്‍സടിച്ച സ്റ്റീവ് സ്‌മിത്തും ചേര്‍ന്ന് ആതിഥേയരെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര നേരത്തെ തന്നെ ഓസ്‌ട്രേലിയ സ്വന്തമാക്കിയതാണ്.

ആദ്യ ഇന്നിങ്സില്‍ 14 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. 115 റണ്‍സ് മാത്രമാണ് അവര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ നേടാന്‍ സാധിച്ചത്. 53 പന്തില്‍ 33 റണ്‍സ് നേടിയ സയിം അയൂബായിരുന്നു പാകിസ്ഥാന്‍ ടോപ്‌ സ്കോറര്‍.

ബാബര്‍ അസം 23 റണ്‍സും മുഹമ്മദ് റിസ്‌വാന്‍ 28 റണ്‍സും നേടിയാണ് പുറത്തായത്. ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്‌ത്തി. സ്‌പിന്നര്‍ നാഥന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും മത്സരത്തില്‍ നേടിയിരുന്നു.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 313 റണ്‍സായിരുന്നു ആദ്യ ഇന്നിങ്‌സില്‍ നേടിയത്. മറുവശത്ത് ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് പോരാട്ടം 299 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആമിര്‍ ജമാല്‍ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി ആറ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

Also Read :പുതുവര്‍ഷത്തില്‍ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടം; ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഓസീസ് തലപ്പത്ത്

Last Updated : Jan 6, 2024, 9:59 AM IST

ABOUT THE AUTHOR

...view details