മുംബൈ: ഏഷ്യാകപ്പ് ടി20 ടൂർണമെന്‍റിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ യുവത്വവും, പരിചയസമ്പത്തും നിറഞ്ഞ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഹിത് ശര്‍മ നായകനായ ടീമിലേക്ക് വൈസ്‌ക്യാപ്‌ടനായി കെ.എല്‍ രാഹുല്‍ മടങ്ങിയെത്തി.
ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് പിന്നാലെ വിശ്രമത്തിന് പോയ വിരാട് കോലിയെ ടീമിലേക്ക് തിരികെ വിളിച്ചു. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തി. ഇതോടെ സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നേടാനായില്ല.
സ്‌പിന്നര്‍മാരായി നാല് പേരാണ് ടീമിലുള്ളത്. വെറ്ററന്‍ താരം അശ്വിന്‍, രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിര്‍ ടീമില്‍ സ്ഥാനം നേടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവര്‍ക്കാണ് പേസ് ബൗളിങ് ചുമതല.
ബുംറയില്ല:പരിക്കിനെ തുടര്‍ന്ന് തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പിന് മുന്നോടിയായി ബുംറയെ പൂര്‍ണ കായികക്ഷമതയോടെ നിലനിര്‍ത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പില്‍ നിന്നൊഴിവാക്കിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലാണ് ബുംറ അവസാനം കളിച്ചത്.
ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിലനിര്‍ത്തി. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ താരങ്ങള്‍. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ യു.എ.ഇയിലാണ് ഏഷ്യ കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്. ഓഗസ്റ്റ് 28-ന് പാകിസ്ഥാനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക് , ഹാർദിക് പാണ്ഡ്യ, ആർ ജഡേജ, ആർ അശ്വിൻ , യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, അർഷ്‌ദീപ് സിങ്, ആവേശ് ഖാൻ