കേരളം

kerala

1983 ജൂണ്‍ 25, ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ വികാരമായ ദിവസം; കപിലിന്‍റെ ചെകുത്താൻമാരുടെ വിജയത്തിന് 40 വയസ്

By

Published : Jun 25, 2023, 6:51 AM IST

ഇന്ത്യക്ക് പോലും പ്രതീക്ഷയില്ലാതെ ഒന്ന്, രണ്ട് കളി കളിച്ച് ഇംഗ്ലണ്ടും ചുറ്റിക്കണ്ട് തിരിച്ച് വരും എന്ന് വിധിയെഴുതിയ ആ സംഘം 1983 ലെ ഏകദിന ലോകകപ്പുമായാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

40 years of Indias 1983 cricket World Cup win  1983 cricket World Cup win  1983 ലോകകപ്പ് വിജയത്തിന് 40 വർഷം  കപിൽ ദേവ്  1983 ലോകകപ്പ്  കപിലിന്‍റെ ചെകുത്താൻമാർ
കപിലിന്‍റെ ചെകുത്താൻമാരുടെ വിജയത്തിന് 40 വയസ്

'പ്പ് നേടാനല്ലെങ്കിൽ പിന്നെന്തിനാണ് ഞങ്ങൾ വന്നത്'. 1983 ലെ ക്രിക്കറ്റ് ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ നായകൻ തന്‍റെ മുറി ഇംഗ്ലീഷിൽ ഇത് പറഞ്ഞ് തീർത്തപ്പോൾ അന്ന് പത്ര സമ്മേളനത്തിനെത്തിയ വിദേശ റിപ്പോർട്ടർമാരുടെ ചുണ്ടുകളിൽ ഒരു പരിഹാസ പുഞ്ചിരി ഉയർന്നിരുന്നു. ഇന്ത്യക്ക് പോലും പ്രതീക്ഷയില്ലാതെ ഒന്ന്, രണ്ട് കളി കളിച്ച് ഇംഗ്ലണ്ടും ചുറ്റിക്കണ്ട് തിരിച്ച് വരും എന്ന് വിധിയെഴുതിയ ആ സംഘത്തിന്‍റെ തലവന്‍റെ അമിത ആത്മവിശ്വാസമായിട്ടേ അന്ന് അവർ ആ വാക്കുകളെ ശ്രവിച്ച് കാണുകയുള്ളൂ. എന്നാൽ ഒരു മാസത്തിന് ശേഷം അസാധ്യമെന്ന് കരുതിയിരുന്ന ലോക കിരീടത്തെ കൈകളിലേന്തിയുള്ള ആ യുവാവിന്‍റെ ചിരി ലോകത്തെയാകെ ഞെട്ടിച്ചു. അതെ കപിലിന്‍റെ ചെകുത്താൻമാർ 1983ൽ ഇന്ത്യക്കായി സ്വപ്‌ന കീരീടം നേടിയിട്ട് ജൂണ്‍ 25ന് 40 വർഷം തികയുന്നു.

1983 എന്ന വർഷം ഇന്ത്യയെ സംബന്ധിച്ച്, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് മറക്കാൻ സാധിക്കാത്ത ഒന്നാണ്. ഏകദിന ക്രിക്കറ്റിൽ വട്ട പൂജ്യമായിരുന്ന ഇന്ത്യ, എന്തിനോ വേണ്ടിയെന്നവണ്ണം ഒരു ടീമിനെ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്കയച്ചു. അന്ന് വരെ ലോകകപ്പിൽ ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചിരുന്നത് എന്നത് തന്നെയാണ് എന്തിനോ വേണ്ടിയെന്ന മനോഭാവത്തിന് കാരണം. അതും ക്രിക്കറ്റിലെ ഏറ്റവും ദുർബലരായ ഈസ്റ്റ് ആഫ്രിക്കക്കെതിരെ മാത്രം.

1975, 1979 ലോകകപ്പുകളിലെ അഞ്ച് മത്സരങ്ങളിൽ നാലിലും ഇന്ത്യ തോറ്റ് തുന്നംപാടി. അന്ന് ടെസ്റ്റ് പദവി പോലും ലഭിച്ചിട്ടില്ലാത്ത ശ്രീലങ്കയോട് പോലും ഇന്ത്യ നാണംകെട്ട് തോറ്റിരുന്നു. ഈയൊരു സാഹചര്യത്തിൽ 1983 ലെ ലോകകപ്പിലേക്ക് ടീമിനെ അയക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ആരാധകരും ഇത്തരമൊരു ട്വിസ്റ്റ് സ്വപ്‌നത്തിൽ പോലും ചിന്തിച്ച് കാണില്ല. ടെസ്റ്റിൽ സ്വന്തമായി പേരെടുത്ത ഇന്ത്യയുടെ ഏകദിനത്തിലേക്കുള്ള മാസ് വരവിനായിരുന്നു അത് തുടക്കമിട്ടത്.

കോച്ചില്ലാത്ത ടീം : തുച്ഛമായ തുക മാത്രമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ടീമിനായി ചെലവാക്കിയിരുന്നത്. കാരണം ഇന്ത്യൻ ടീമിന് അന്ന് സ്‌പോണ്‍സർമാരെ ലഭിച്ചിരുന്നില്ല. അന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട ടീമിനൊപ്പം പരിശീലകനോ, ഫിസിയോയോ ഇല്ലായിരുന്നു എന്ന് പറയുമ്പോൾ തന്നെ ഇന്ത്യൻ ടീമിൽ എത്രകണ്ട് പ്രതീക്ഷയർപ്പിച്ചിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ടീമിലെ സീനിയർ താരങ്ങൾ തന്നെയായിരുന്നു പ്ലേയിങ് ഇലവനും ബാറ്റിങ് ഓർഡറും എല്ലാം തീരുമാനിച്ചിരുന്നത്.

ചെകുത്താൻമാർ ഇവർ : കപിൽ ദേവ്, കെ ശ്രീകാന്ത്, ബൽവീന്ദർ സന്ധു, രവി ശാസ്‌ത്രി, സന്ദീപ് പാട്ടീൽ, റോജർ ബിന്നി, കീർത്തി പ്രസാദ്, സുനിൽ വൽസൻ, മദൻ ലാൽ, സുനിൽ ഗവാസ്‌കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, ദിലീപ് വെങ്‌സർക്കർ, മാൻ സിങ്, യശ്‌പാൽ ശർമ ഇവരായിരുന്നു ലോകകപ്പിനായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്.

അക്കാലത്ത് ഏകദിന മത്സരങ്ങൾ 60 ഓവർ വീതമായിരുന്നു. ഡബിൾ റൗണ്ട് റോബിൻ രീതിലാണ് അത്തവണ ലോകകപ്പ് നടത്തിയത്. എ ഗ്രൂപ്പിൽ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ശ്രീലങ്ക എന്നീ ടീമുകളും ബി ഗ്രൂപ്പിൽ വെസ്റ്റിൻഡീസ്, ഇന്ത്യ, ഓസ്‌ട്രേലിയ, സിംബാബ്‌വെ എന്നീ ടീമുകളും. ടീമുകൾ രണ്ടു തവണ പരസ്‌പരം കളിക്കും. കൂടുതൽ പോയിന്‍റ് കിട്ടുന്ന നാലു ടീമുകൾ സെമിയിൽ. സെമിയിൽ ജയിക്കുന്ന ടീമുകൾ ഫൈനലിൽ.

അട്ടിമറിയോടെ തുടക്കം : തുടർച്ചയായ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടായിരുന്നു അന്നത്തെ ക്രിക്കറ്റ് പുലികളായിരുന്ന വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയത്. ടൂർണമെന്‍റിൽ ഇന്ത്യയുടെ ആദ്യ മത്സരം തന്നെ വെസ്റ്റിൻഡീസിനെതിരെയായിരുന്നു എന്നത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ അന്ന് ആദ്യത്തെ മത്സരത്തിൽ തന്നെ ഇന്ത്യ വലിയൊരു അട്ടിമറി നടത്തി. ചാമ്പ്യൻമാരായിരുന്ന വെസ്റ്റിൻഡീസിനെ 34 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. ഈ ജയത്തിലൂടെ കപിലിന്‍റെ ചെകുത്താൻമാർ വലിയൊരു സൂചന തന്നെ നൽകിയിരുന്നു.

രണ്ടാം മത്സരത്തിൽ സിംബാബ്‌വെയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യ 162 റണ്‍സിന് തോൽവി വഴങ്ങി. നാലാം മത്സരത്തിൽ വെസ്റ്റിൻഡീസും ആദ്യത്തെ മത്സരത്തിലെ കണക്ക് വീട്ടി. ഇന്ത്യക്ക് 66 റണ്‍സിന്‍റെ തോൽവി. എന്നാൽ നിർണായകമായ അഞ്ചാം മത്സരത്തിൽ ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവ് നടത്തി. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ കപിൽ ദേവിന്‍റെ അപരാജിത സെഞ്ച്വറിയുടെ (175 നോട്ടൗട്ട്) മികവിൽ ഇന്ത്യ 31 റണ്‍സിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി.

മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 27 റണ്‍സ് എന്ന നിലയിൽ വൻ തകർച്ചയിലേക്ക് വീണ ഇന്ത്യയെ, നായകന്‍റെ പ്രകടനം പുറത്തെടുത്ത് കപിൽ ഒറ്റയ്‌ക്ക് ചുമലിലേറ്റുകയായിരുന്നു. ഒരു ഇന്ത്യക്കാരന്‍റെ ആദ്യ ഏകദിന സെഞ്ച്വറി, ഏകദിനത്തിൽ അന്ന്‌ വരെയുള്ള ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്‌തിഗത സ്‌കോർ എന്നിങ്ങനെ പല റെക്കോഡുകളും കപിൽ അന്ന് തകർത്തെറിഞ്ഞു. പിന്നാലെ ഓസ്‌ട്രേലിയേയും ഇന്ത്യ 118 റണ്‍സിന് കീഴടക്കി. ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ സെമിയിലേക്ക്.

ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ : സെമിയിൽ അത്തവണ കിരീടത്തിന് ഏറ്റവുമധികം സാധ്യതകൾ കൽപ്പിച്ചിരുന്ന ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ എതിരാളി. എന്നാൽ മത്സരത്തിൽ ആറ് വിക്കറ്റിന് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. അതേ... കപിലിന്‍റെ ചെകുത്താൻമാർ ലോകകപ്പ് ഫൈനലിൽ. ഗ്രൂപ്പ് ഘട്ടം പോലും കടക്കില്ലെന്ന് മുദ്രകുത്തിയ ഇന്ത്യ ഫൈനലിൽ. ലോകകപ്പിന്‍റെ തുടക്കത്തിൽ 'എന്ത് ഇന്ത്യ' എന്ന് പുച്ഛിച്ച് തള്ളിയ വിദേശ മാധ്യമങ്ങൾ ഇന്ത്യയുടെ തേരോട്ടം കണ്ട് ഞെട്ടിത്തരിച്ചു.

1983 ജൂണ്‍ 25. ലോകം കാത്തിരുന്ന ഫൈനലെത്തി. എതിരാളികൾ തുടർച്ചയായി രണ്ട് കിരീടമുയർത്തി മൂന്നാം കിരിടത്തിനായെത്തിയ ലോകോത്തര താരങ്ങൾ അടങ്ങിയ വെസ്റ്റിൻഡീസ്. മറുവശത്ത് സൂപ്പർ താരങ്ങൾ ഒന്നുമില്ലാതെ ഏവരും എഴുതിത്തള്ളിയ ഇന്ത്യ. അപ്പോഴും ഇന്ത്യ കിരീടം നേടും എന്ന് വിശ്വസിക്കാൻ പലരും തയ്യാറായില്ല. കലാശപ്പോരിൽ ടോസ് നേടിയ വിൻഡീസ് നായകൻ ക്ലൈവ് ലോയ്‌ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ഫൈനലിൽ 54.4 ഓവറിൽ 183 റണ്‍സിന് ഇന്ത്യ ഓൾഔട്ട് ആയി. ഇതോടെ വീൻഡീസിന്‍റെ അനായാസ ജയം പലരും കുറിച്ചു തുടങ്ങി. എന്നാൽ ഫലം മറ്റൊന്നായിരുന്നു. 60 ഓവറിൽ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റിൻഡീസ് 140 റണ്‍സിന് ഓൾഔട്ട്. ഇന്ത്യക്ക് 43 റണ്‍സിന്‍റെ സ്വപ്‌ന വിജയം. വിജയ ലഹരിയിൽ കാണികൾ മൈതാനം കൈയ്യേറി. ഇന്ത്യൻ തെരുവുകളിൽ ക്രിക്കറ്റ് പ്രേമികൾ ആനന്ദ നൃത്തം ചവിട്ടി. അന്ന് ആ രാത്രിയിൽ ഇന്ത്യൻ ജനതയ്‌ക്ക് ക്രിക്കറ്റ് എന്നത് ഒരു വികമാരമായി മാറി.

ABOUT THE AUTHOR

...view details