കേരളം

kerala

ETV Bharat / sitara

പ്രതിഭയും കാവ്യഭാവനയും നിറയുന്ന ഗന്ധർവ സംഗീതം, ഓർമയില്‍ വയലാർ - വയലാറിന്‍റെ കവി വാർത്ത

യുഗ്മഗീതങ്ങളും ഭക്തിഗാനങ്ങളും മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു പോലുള്ള മതേതര ഗാനങ്ങളും വിപ്ലവവും വേദാന്തവും ദുഃഖങ്ങളും നിറഞ്ഞ വരികളും വയലാറിന്‍റെ തൂലികയിൽ പിറന്ന് കാലാതിവർത്തിയായി ജീവിക്കുന്നു. ഇന്ന് വയലാറിന്‍റെ 93-ാം ജന്മദിനവാർഷികം.

vayalar ramavarma 93rd birth anniversary news latest  malayalam lyricist vayalar ramavarma news latest  malayalam poet vayalar news latest  വയലാർ രാമവർമ വാർത്ത  വയലാറിന്‍റെ കവി ജന്മദിനം വാർത്ത  വയലാർ ജന്മദിന വാർഷികം വാർത്ത  വയലാറിന്‍റെ കവി വാർത്ത  കണ്ണുനീർത്തുള്ളിയെ വയലാർ വാർത്ത
വയലാറിന്‍റെ കവിക്ക് ഇന്ന് 93-ാം പിറന്നാൾ

By

Published : Mar 25, 2021, 2:23 PM IST

ജീവിതത്തിൻ മനോജ്ഞസംഗീതം ജീവനിൽക്കൂടി വീണ മീട്ടുമ്പോൾ പ്രേമഭാവന പൂവിട്ട് വിടരുകയായിരുന്നു വയലാറിന്‍റെ തൂലികയിൽ. കായാമ്പൂ കണ്ണിൽ വിടരുന്ന കാമുകിയെ തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടിയായി വിശേഷിപ്പിച്ച കവി, അനുരാഗിണിയോടുള്ള പ്രണയാഭ്യർഥന പോലും ഉപമകളോടെയും ഭാവനാസങ്കൽപങ്ങളിലൂടെയും വരികളാക്കുകയായിരുന്നു. കവിത എഴുതാൻ കവിയ്ക്ക് പ്രതിഭ വേണമെങ്കിൽ ആസ്വദിക്കാൻ അനുവാചകനും വേണം തത്തുല്യമായ സഹൃദയ പ്രതിഭ. പണ്ഡിതന്മാർക്കും മഹാകവികൾക്കും മാത്രമല്ല, സാധാരണക്കാരൻ വരെ വയലാറിന്‍റെ കാവ്യ പ്രതിഭയെ ആവോളം അനുഭവിച്ചു.

വയലാർ രാമവർമ തന്‍റെ കുട്ടിക്കാലത്ത് തന്നെ ഗുരുകുലസമ്പ്രദായത്തിൽ സംസ്കൃതം പഠിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലും സജീവ പ്രവർത്തനങ്ങൾ നടത്തി. 1956ൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിലെ തുമ്പീ തുമ്പീ ഗാനമാണ് സിനിമയിലെ വയലാറിന്‍റെ ആദ്യ ചുവടുവയ്പ്പ്. യുഗ്മഗാനങ്ങളായും ക്ലാസിക് ഗാനങ്ങളായും ദുഃഖഗീതങ്ങളിലൂടെയും താരാട്ടായും വിപ്ലവമായും അദ്ദേഹം തന്‍റെ കാവ്യസൃഷ്‌ടികൾ ഒരുക്കി. മാപ്പിളപ്പാട്ടുകളും ഭക്തിഗാനങ്ങളും വേദാന്തങ്ങളും മതേതര ഗാനങ്ങളും.... സംഗീതത്തിന്‍റെ മധുരിമയും മന്ത്രധ്വനിയും മലയാള സിനിമയിൽ നിറഞ്ഞുനിന്നു വയലാറിന്‍റെ വരികളിലൂടെ..

സ്വർഗീയമായ കാവ്യാനുഭവങ്ങൾ വയലാർ പ്രകൃതിയിലും പ്രണയത്തിലും കണ്ണീരിലും കുതിർത്ത് മലയാള സിനിമാ ശാഖയിലേക്ക് പകർന്നു. "അദ്വൈതം ജനിച്ച നാട്ടിൽ ആദി ശങ്കരൻ ജനിച്ച നാട്ടിൽ ആയിരം ജാതികൾ ആയിരം മതങ്ങൾ ആയിരം ദൈവങ്ങൾ..." "മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്കുവെച്ചു"വെന്ന അർഥ സമ്പുഷ്ടമായ വരികൾ. അവിടെ വിപ്ലവത്തിനായി തുടിച്ച വയലാറിന്‍റെ വിരലുകളിലും പ്രതിഫലിച്ചു അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ഗാഢബന്ധം. മതേതര ചിന്തകളെഴുതിയ തൂലികയിലാണ് മതത്തിനതീതമായ ഭക്തി ഗാനങ്ങളും പിറന്നിട്ടുള്ളത്. നിത്യവിശുദ്ധയാം കന്യകമറിയമേ... ദുഃഖിതരേ പീഡിതരേ... ഗുരുവായൂരമ്പല നടയില്‍... ശരണമയ്യപ്പാ സ്വാമി... തുടങ്ങിയ കാലാതിവർത്തിയായ ദേവഗീതങ്ങൾ.

ദേശീയ പുരസ്കാര ചടങ്ങിൽ വയലാർ

ആയിരം പാദസ്വരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി... സങ്കടത്തിന്‍റെ ഭാരക്കെട്ട് ചുമലിൽ നിന്നിറക്കിവക്കുകയായിരുന്നു മലയാളികൾ വയലാറിന്‍റെ വരികൾ ശ്രവിക്കുമ്പോൾ. പദങ്ങൾക്ക് വർണവും സുഗന്ധവുമുണ്ടെന്ന് അദ്ദേഹമെഴുതുന്ന ഓരോ വരികളും പറഞ്ഞുതന്നു. ചങ്ങമ്പുഴയ്ക്ക് ശേഷമുണ്ടായ ഗന്ധർവ്വ കവിയാണ് വയലാറെന്ന് മഹാകവി ജി. ശങ്കരക്കുറുപ്പ് പറഞ്ഞ കാവ്യശിൽപിയെ പതഞ്ഞു പൊന്തുന്ന ഗാന ലഹരിയാണെന്നാണ് പി. കുഞ്ഞിരാമൻ നായർ വിശേഷിപ്പിച്ചത്.

വയലാർ രാമവർമ കുടുംബചിത്രം

പത്മതീർഥമേ ഉണരൂ... ചക്രവർത്തിനീ നിനക്കു ഞാനെന്‍റെ ശിൽപഗോപുരം... ജന്മബന്ധങ്ങള്‍ വെറും ജലരേഖകള്‍... ഭാവനാ ബിംബങ്ങളും പദങ്ങളുടെ വിജ്ഞാനകോശവും അസാമാന്യ രചനാശൈലിയും. "കവിതയ്ക്ക് നഷ്ടപ്പെട്ടത് ഗാനങ്ങൾക്ക് കിട്ടി''യെന്നാണ് എൻ.വി കൃഷ്ണവാര്യർ വയലാറിന്‍റെ ഗാനരചനയെ അനുസ്‌മരിച്ചത്.

വയലാർ ദേവരാജൻ മാസ്റ്ററിനൊപ്പം

കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയെ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി ബഹുമതികൾ നൽകി ആദരിച്ചു. 1961ൽ സർഗസംഗീതം എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, 1972ൽ മികച്ച ഗാനരചനക്ക് ദേശീയ അവാർഡ്. 1969, 1972, 1974 എന്നീ വർഷങ്ങളിൽ സംസ്ഥാന അവാർഡുകൾ. മരണാനന്തര ബഹുമതിയായി 1975ൽ ചുവന്ന സന്ധ്യകൾ, സ്വാമി അയ്യപ്പൻ ചിത്രങ്ങളിലൂടെ സംസ്ഥാന അവാർഡ് നൽകി വയലാറിനെ വീണ്ടും സാംസ്കാരിക ലോകം അനുസ്‌മരിച്ചു.

1975 ഒക്ടോബർ 27ന് വയലാർ രാമവർമ കാലയവനികയിലേക്ക് കണ്മറഞ്ഞു. നാല് പതിറ്റാണ്ടുകൾ കടന്നുപോയി വയലാറില്ലാതെ മലയാളം. വയലാർ വരച്ചിട്ട കാവ്യഗോപുരങ്ങൾ ആസ്വാദകനെ ഇന്നും സംഗീതത്തിൽ ലയിപ്പിക്കുന്നു. വരികൾക്ക് ഭാവം നൽകിയ വയലാർ ആസ്വാദകനിലൂടെ എന്നും ഒഴുകുന്നു.

ABOUT THE AUTHOR

...view details