കേരളം

kerala

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം... ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 81-ാം പിറന്നാൾ

മലയാളസിനിമയിൽ ഗാനരചയിതാവായും സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് എന്നീ നിലകളിലും സുപരിചിതനായ ശ്രീകുമാരൻ തമ്പിയുടെ 81-ാം ജന്മദിനമാണിന്ന്.

By

Published : Mar 16, 2021, 1:09 PM IST

Published : Mar 16, 2021, 1:09 PM IST

sreekumaran thampi's 81st birthday today news  sreekumaran thampi latest news  malayalam lyricist birthday today news  thambi lyricist news latest  ശ്രീകുമാരൻ തമ്പി ജന്മദിനം വാർത്ത  ശ്രീകുമാരൻ തമ്പി പിറന്നാൾ വാർത്ത  മലയാളം ഗാനരചയിതാവ് വാർത്ത  ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം തമ്പി വാർത്ത
ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 81-ാം പിറന്നാൾ

"എനിക്ക് എന്നും സംഗീത ദിനം, ഏതു നിമിഷവും സംഗീത നിമിഷം, അങ്ങനെയല്ലായിരുന്നെങ്കിൽ നിങ്ങളോട് സംസാരിക്കാൻ ഇപ്പോൾ ഞാൻ കാണുമായിരുന്നോ എന്ന് സംശയാണ്. സംഗീതം തന്നെ ജീവിതം, അതുകൊണ്ട് ഈ ഭൗതിക ശരീരം നഷ്‌ടപ്പെട്ടു കഴിഞ്ഞും സംഗീതത്തിന്‍റെ ചിറകിൽ പറക്കുന്ന കാവ്യാക്ഷരങ്ങളായി ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും...!" വരികളിൽ സൗഗന്ധികം പകർന്ന കലാഹൃദയത്തിന്‍റെ വാക്കുകൾ.

ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം... ഭക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഈണം ശ്രീകുമാരൻ തമ്പിയുടെ വരികളിലേക്ക് അലിഞ്ഞുചേരുകയായിരുന്നു. ഹൃദയസരസിലെ പ്രണയപുഷ്പങ്ങൾ തമ്പിയുടെ കവിസങ്കൽപങ്ങളിലൂടെ സംഗീതശാഖയിലേക്ക് ചേക്കേറി.. അത് പിന്നീട് കാലത്തിനിപ്പറവും മലയാളി കൈവിടാതെ നെഞ്ചിലേറ്റുന്നു. ഗ്രാമീണതയും പ്രണയവും വിരഹവും നഷ്‌ടസ്വർഗങ്ങളുടെ സ്വപ്നങ്ങളുമെല്ലാം കവിയുടെ മുഖ്യവിഷയങ്ങളായിരുന്നു. മലയാളിയുടെ ചുറ്റുപാടിനെയും അനുഭവങ്ങളെയും സൗന്ദര്യദർപ്പണങ്ങളായും കാവ്യബിംബങ്ങളായും കോർത്തെടുക്കുകയായിരുന്നു അദ്ദേഹം തന്‍റെ രചനകളിലൂടെ.

ശ്രീകുമാരൻ തമ്പിയുടെ 81-ാം പിറന്നാളാണിന്ന്

അർജുനൻ മാഷും ദേവരാജന്‍ മാസ്റ്ററും ദക്ഷിണാമൂര്‍ത്തി സ്വാമിയും എ.എസ് വിശ്വനാഥനുമെല്ലാം ശ്രീകുമാരൻ തമ്പിയുടെ കാവ്യഭാവനയെ രാഗങ്ങളും സ്വരങ്ങളും ചേർത്ത് സംഗീതാസ്വാദകർക്കായി നൽകിയപ്പോൾ ഭാസ്‌കരൻ മാഷിനും വയലാറിനും ഒഎൻവിക്കും ശേഷം കാലം ശ്രീകുമാരൻ തമ്പിയുടെ പേരും കൂട്ടിച്ചേർത്തു.

ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീതസംവിധായകന്‍, ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ്... ശ്രീകുമാരന്‍ തമ്പിയെ മലയാള സിനിമക്ക് എല്ലാ തലങ്ങളിലും പരിചിതമാണ്.

സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചു

ആലപ്പുഴ ഹരിപ്പാടാണ് സ്വദേശം. കുട്ടിക്കാലം മുതൽ കവിത ശ്രീകുമാരൻ തമ്പിയുടെ കൂട്ടുകാരനായിരുന്നു. പഠനകാലത്ത് സിനിമയും അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങളായി. 1966ൽ സംവിധായകന്‍ പി സുബ്രഹ്മണ്യം കാട്ടുമല്ലികയിലേക്ക് കവിയെ ക്ഷണിച്ചു. ചെറുപ്പകാലം മുതൽ കൂട്ടിനുണ്ടായിരുന്ന കവിതയും തന്‍റെ സ്വപ്‌നമായ സിനിമയും ശ്രീകുമാരൻ തമ്പിയെ ഒരുമിച്ച് ആനയിക്കുകയായിരുന്നു. ചിത്രത്തിനായി തമ്പി എഴുതിയ "അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍..." ആസ്വാദകഹൃദയങ്ങൾ ഇരുകൈയും നീട്ടി സ്വാഗതം ചെയ്‌തു.

ചന്ദ്രകാന്തമാണ് ആദ്യം സംവിധാനം ചെയ്‌ത ചിത്രം

എം.കെ. അർജുനനോടൊപ്പം അറുപതിലധികം സിനിമകളിൽ 400ഓളം ഗാനങ്ങള്‍. വി ദക്ഷിണാമൂർത്തിക്കും ജി ദേവരാജനുമൊപ്പം സംഗീതത്തിന്‍റെ സാമ്രാജ്യം തീർത്തു ശ്രീകുമാരൻ തമ്പി. എംഎസ്‌വി, ശ്യാം, ബാബുരാജ്, ആര്‍.കെ ശേഖര്‍, എ.ടി ഉമ്മര്‍, ഇളയരാജ, സലില്‍ ചൗധരി തുടങ്ങിയ സംഗീതമഹാരഥന്മാരെല്ലാം അനശ്വര ഗാനങ്ങളുടെ രുചിയറിഞ്ഞവരാണ്. "ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു" ശ്രീകുമാരൻ തമ്പിയുടെ രചനയും യേശുദാസിന്‍റെ ആലാപനവും ആസ്വാദകരെ ഉദാത്തമായ തലങ്ങളിലെത്തിച്ചു.

1500ഓളം ഗാനങ്ങളുടെ രചയിതാവ്

ഒരു മുഖം മാത്രം..., പൂമാനം പൂത്തുലഞ്ഞേ... ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി..., ആറാട്ടിനാനകൾ എഴുന്നള്ളി..., എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍... ഹൃദയഗീതങ്ങളുടെ കവിയിൽ നിന്നും സംഗീതത്തിന് ലഭിച്ച സമ്പുഷ്‌ടമായ രചനകൾ. 270ലധികം സിനിമകൾ, 1500ഓളം ഗാനങ്ങൾ... ശ്രീകുമാരൻ തമ്പിയുടെ സംഗീതസപര്യ നൂറ്റാണ്ടുകൾ കടന്നും വളരുന്നു.

ശ്രീകുമാരൻ തമ്പി വിവാഹഫോട്ടോ

സംഗീതത്തിൽ ഒതുക്കി നിർത്തുന്നതല്ല ബഹുമുഖപ്രതിഭയുടെ സംഭാവനകൾ. 85 തിരക്കഥകളുടെ എഴുത്തുകാരൻ, 30 സിനിമകളുടെ സംവിധായകൻ, 25 ചിത്രങ്ങളുടെ നിർമാതാവ്, പത്തിലധികം ടിവി സീരിയലുകളും 40ലധികം ഡോക്യുമെന്‍ററികളും. ചന്ദ്രകാന്തം എന്ന സിനിമയായിരുന്നു ആദ്യ സംവിധാന സംരഭം. എല്ലാത്തിനുമുപരി സാഹിത്യശാഖക്കാകട്ടെ എന്‍ജിനീയറുടെ വീണ, നീലത്താമര, എന്‍മകന്‍ കരയുമ്പോള്‍, ശീര്‍ഷകമില്ലാത്ത കവിതകള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും കുട്ടനാട്, കാക്കത്തമ്പുരാട്ടി എന്നീ നോവലുകളും. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ജെസി ഡാനിയേൽ പുരസ്‌കാരവും 'സിനിമ-കണക്കും കവിതയും' എന്ന ഗ്രന്ഥത്തിലൂടെ ദേശീയ അവാർഡും... ശ്രീകുമാരൻ തമ്പിയുടെ കലാനൈപുണ്യത്തിന്‍റെ ഖ്യാതി വെളിവാക്കുന്നതിനായുള്ള അംഗീകാരങ്ങൾ ഇങ്ങനെ നീളുന്നു.

"കാലം മാറിവരും കാറ്റിൻ ഗതിമാറും കടൽ വറ്റി കരയാകും കര പിന്നെ കടലാകും കഥയിതു തുടർന്നുവരും"... ഘടികാരസൂചിയിൽ ശ്രീകുമാരൻ തമ്പിയുടെ കലാസൃഷ്‌ടികൾ ചലിക്കുകയാണ്. പഴയ കാലഘട്ടത്തിൽ നിന്ന് പുതിയ തലമുറയിലേക്കും അവരിൽ നിന്ന് ഭാവിയിലേക്കും ആസ്വാദനം പകരുകയാണ് ശ്രീകുമാരൻ തമ്പി. പ്രായം എൺപത് കടക്കുമ്പോഴും ഒരു കൗമാരക്കാരന്‍റെ ഹൃദയവിശാലതയോടെ അദ്ദേഹം എഴുത്ത് തുടരുന്നു.

ABOUT THE AUTHOR

...view details