ഫീൽ ഗുഡ് സിനിമകളിലൂടെ മലയാളത്തിന് സുപരിചിതനായ സംവിധായകനാണ് ജിസ് ജോയ്. കുഞ്ചാക്കോ ബോബനെ നായനാക്കി സംവിധായകൻ ഒരുക്കിയ മോഹൻകുമാർ ഫാൻസ് എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രമേഷ് പിഷാരടി, സൈജു കുറുപ്പ്, കെപിഎസി ലളിത, അലൻസിയർ, അനാർക്കലി നാസർ, ബേസിൽ ജോസഫ്, സിദ്ദീഖ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിനെതിരെ പരാതി നൽകുവാനൊരുങ്ങുകയാണെന്ന് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്നെ സിനിമയിലെ ഒരു രംഗത്തിലൂടെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് പരാതി നൽകുന്നതെന്നും രാഹുൽ വിശദീകരിച്ചു. എന്നാൽ, താൻ ഇത് ഏപ്രിൽ ഫൂളിന് ഒന്ന് ടെൻഷടിപ്പിക്കാനായി ചെയ്‌തതാണെന്ന് രാഹുൽ ഈശ്വർ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. താനും കുടുംബവും ഒരുമിച്ച് കണ്ട ചിത്രമാണ് മോഹൻകുമാർ ഫാൻസ് എന്നും ഇത് നല്ലൊരു കുടുംബചിത്രമാണെന്നും രാഹുൽ വീഡിയോയിൽ പറഞ്ഞു.
മുമ്പ് ഒരു വാർത്താമാധ്യമത്തിന്‍റെ ചർച്ചയിൽ പങ്കെടുക്കവേ രാഹുൽ പറഞ്ഞ ഡയലോഗായ "30 സെക്കൻഡ് തരൂ അഭിലാഷേ" ചിത്രത്തിൽ കോമഡി രംഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. "ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹൻകുമാർ ഫാൻസ് എന്ന സിനിമയ്ക്കെതിരെ,സംവിധായകൻ ജിസ് ജോയി, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ ഐപിസി സെക്ഷൻ 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പൊലീസിൽ പരാതി നൽകും. ഇന്ന്" തന്നെ നൽകും," എന്നായിരുന്നു രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാൽ, ആ രംഗം താൻ തമാശയായാണ് എടുത്തതെന്നും ചിത്രത്തിനും ടീമംഗങ്ങൾക്കും ആശംസകൾ നേരുന്നതായും രാഹുൽ പറഞ്ഞു. ഇത് ഏപ്രിൽ ഫൂൾ സ്പിരിറ്റിൽ തന്നെയെടുക്കണം. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ വിമർശിച്ചവർക്കും പിന്തുണക്കുന്നുവെന്ന് പറഞ്ഞവർക്കും നന്ദി അറിയിക്കുന്നുവെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.