അപ്രതീക്ഷിതമായാണ് നടൻ തീപ്പെട്ടി ഗണേശൻ വിടവാങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് തമിഴ് താരം അന്തരിച്ചത്. ബില്ല 2, റെനിഗുണ്ട, കൊലമാവ് കോകില, നീർപ്പറവൈ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്‌ത താരം ഉസ്താദ് ഹോട്ടലിലൂടെ മലയാളികൾക്കും സുപരിചിതനാണ്.
തീപ്പെട്ടി ഗണേശന്‍റെ മക്കളെ സംരക്ഷിക്കുമെന്ന് രാഘവ ലോറൻസ്
അന്തരിച്ച നടൻ രാഘവ ലോറൻസിന്‍റെ മക്കളെ സംരക്ഷിക്കുമെന്ന് നടനും നൃത്തസംവിധായകനുമായ രാഘവ ലോറൻസ്.
ലോക്ക് ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന തീപ്പെട്ടി ഗണേശനെ നടൻ രാഘവ ലോറൻസ് സഹായിച്ചിരുന്നു. താരത്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ കുടുംബത്തിന് താങ്ങാവുകയാണ് ലോറൻസ്. ഗണേശന് നിത്യശാന്തി നേരുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ കുട്ടികളെ സംരക്ഷിക്കുമെന്നും ലോറൻസ് അറിയിച്ചു. "സഹോദരാ. നിങ്ങളുടെ കുട്ടികളെ ഞാൻ സംരക്ഷിക്കും.. നിങ്ങൾക്ക് നിത്യശാന്തി..." എന്ന് ലോറൻസ് ട്വിറ്ററിൽ പറഞ്ഞു.
തീപ്പെട്ടി ഗണേശനെന്ന് തമിഴകത്ത് അറിയപ്പെടുന്ന താരത്തിന്‍റെ യഥാർഥ പേര് കാർത്തിക്കെന്നാണ്. താരത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ലോക്ക് ഡൗൺ സമയത്ത് വളരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന തീപ്പെട്ടി ഗണേശൻ, നടൻ അജിത്തിനോട് സഹായമഭ്യർഥിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ അജിത്തിന്‍റെ മാനേജർക്ക് അയക്കാമെന്ന് പറഞ്ഞ് രാഘവ ലോറൻസ് പ്രതികരിച്ചിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകാമെന്നും ലോറൻസ് അറിയിച്ചിരുന്നു. നടനും സംവിധായകനുമെന്നതിന് പുറമെ, നൃത്തസംവിധായകനായാണ് രാഘവ ലോറൻസിനെ സിനിമാപ്രേക്ഷകർക്ക് കൂടുതൽ പരിചയം. തന്‍റെ ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും താരം വാർത്തകളിൽ ഇടം നേടാറുണ്ട്.