രാജമല്ലി വിടരുന്ന പോലെ മലയാളസിനിമയിൽ വരികളുടെ വസന്തമൊരുക്കിയ എസ്. രമേശൻ നായരുടെ വിയോഗം മലയാളസിനിമയ്ക്കും സാഹിത്യത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ തൂലികയിൽ നിന്നും 650ലേറെ ഗാനങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്.
ഫാസിൽ സംവിധാനം ചെയ്‌ത അനിയത്തിപ്രാവിലെ റൊമാന്‍റിക് ഗാനങ്ങളെന്നും മലയാളി മൂളിപ്പാടുന്ന വരികളാണ്. ഒരു രാജമല്ലി വിടരുന്ന പോലെ, എന്നും നിന്നെ പൂജിക്കാം തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ എസ്. രമേശൻ നായരുടെ കാവ്യസൃഷ്ടികളായിരുന്നു.
ഇപ്പോഴിതാ, അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഗാനം പുറത്തുവിട്ടിരിക്കുകയാണ് സംഗീതജ്ഞൻ ഔസേപ്പച്ചൻ. അനിയത്തിപ്രാവിന് വേണ്ടി എസ്. രമേശൻ നായർ എഴുതിയ 'തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം' എന്ന ഗാനത്തിന് സംഗീതം നൽകിയത് ഔസേപ്പച്ചനായിരുന്നു.
അന്ന് സിനിമയിൽ മാത്രമല്ല, പിന്നീട് കാസറ്റിൽ പോലും ഉൾപ്പെടുത്താതെ പോയ വൈകാരികമായ ഒരു മനോഹര ഗാനമാണിത്.