തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ കൂപ്പുകുത്തിയ സിനിമ വ്യവസായം കൂടുതൽ പ്രതിസന്ധിയിലേക്ക്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിർമാതാക്കളെ പണം നൽകാതെ പറ്റിക്കുന്നുവെന്ന പരാതി വ്യാപകമായതോടെ തൽക്കാലം സിനിമ നിർമിക്കാനില്ലെന്നാണ് മിക്ക നിർമാതാക്കളുടെയും തീരുമാനം.
സിനിമ പുറത്തിറക്കാനാവാതെ പ്രതിസന്ധിയിലായ നിർമാതാക്കളുടെ ദുരവസ്ഥ ചൂഷണം ചെയ്യാൻ പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ശ്രമിക്കുന്നുവെന്നാണ് നിർമാതാക്കളുടെ സംഘടന വിലയിരുത്തുന്നത്. അതേസമയം ഒടിടി റിലീസിന് തയ്യാറെടുക്കുന്നവരെ തടയേണ്ടതില്ലെന്നാണ് അനൗദ്യോഗിക നിലപാട്.
മാര്‍ക്കറ്റ് മിനിമം ഗ്യാരന്‍റി ചിത്രങ്ങള്‍ക്ക്
കൊവിഡിനെ തുടർന്ന് തിയറ്ററുകൾ പ്രവർത്തിക്കാത്തതിനാൽ സിനിമയുമായി ഒ.ടി.ടികളുടെ വാതിലിൽ മുട്ടേണ്ട ഗതികേടാണ് നിർമാതാക്കളെ വലയ്ക്കുന്നത്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നിവയാണ് രാജ്യത്തെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ. ഇവയിലേതെങ്കിലും സിനിമ സ്വീകരിച്ചാൽ മാത്രമേ നിർമാതാവിന് ഗുണമുള്ളൂ.
അതേസമയം, മിനിമം ഗാരൻ്റിയുള്ള അഭിനേതാക്കളുടെ ചിത്രങ്ങൾ മാത്രമാണ് പ്രമുഖ ഒടിടികൾ സ്വീകരിക്കുന്നത്. പുതുമുഖ ചിത്രങ്ങൾക്ക് കാര്യമായ പ്രതീക്ഷ വേണ്ട. രണ്ടാം നിരയിലെ പ്രമുഖ നടന്മാരുടെ ചിത്രങ്ങൾ പലതും ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും നിർമാതാവിന് എത്ര പണം ലഭിച്ചുവെന്നത് അജ്ഞാതം. കണക്കുകൾ നിർമാതാക്കളോ ഒ.ടി.ടികളോ പുറത്തുവിടാറില്ലെന്ന് നിർമാതാവും നടനുമായ മണിയൻപിള്ള രാജു ഇടിവി ഭാരതിനോട് പറഞ്ഞു.
കണക്കിലെ കളികൾ
ഏത് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്താലും ചിത്രത്തിൻ്റെ യഥാർഥ വരുമാനം സംബന്ധിച്ച കണക്കുകൾ ഒ.ടി.ടി കമ്പനിയുടെ പക്കൽ മാത്രമാണ് ഉണ്ടാവുക. പ്രമുഖ കമ്പനികൾ ചിത്രം പണം കൊടുത്ത് വാങ്ങുന്നതിനാൽ നിർമാതാവിന് നഷ്ടം വരാതെ രക്ഷപ്പെടാം. അതേസമയം, പുതിയ ഒ.ടി.ടികൾ ലാഭവിഹിത രീതിയിലാണ് ചിത്രം വാങ്ങുന്നതെങ്കിൽ പ്രേക്ഷകൻ എത്ര സെക്കൻഡുകൾ ചിത്രം കണ്ടു എന്നതിനെ ആശ്രയിച്ചാണ് വരുമാനം നിർണയിക്കുന്നത്.
Also Read: ജിജി തോംസൺ കൃത്രിമ രേഖ ചമച്ച കേസ് പരിഗണിക്കുന്നത് അഗസ്റ്റിലേയ്ക്ക് മാറ്റി