മിന്നല്‍ മുരളിയെന്ന സിനിമയുടെ ചിത്രീകരണത്തിനായി മാസങ്ങള്‍ നീണ്ട കഷ്ടപ്പാടിലൂടെ കെട്ടിയുയര്‍ത്തിയ സെറ്റ് ഒറ്റ ദിവസം കൊണ്ട് തകര്‍ത്ത ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതിഷേധം ശക്തമാകുകയാണ്. ഇതിനോടകം നിരവധിപേരാണ് ഈ പ്രവൃത്തിയില്‍ പ്രതിഷേധമറിയിച്ച രംഗത്തെത്തിയത്.
'ഒരു സിനിമയുടെ സെറ്റ് തച്ചുടക്കുക, അത് ഒരാഘോഷമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക, വർഗീയ പ്രചാരണങ്ങളിലൂടെ ഈ വിഷയത്തെ മറ്റൊരുതരത്തിൽ എത്തിക്കാനുളള ശ്രമം ആരംഭിക്കുക... ഇത്തരം പ്രകടനങ്ങളേയും പ്രവൃത്തികളേയും തീവ്രവാദം എന്ന് തന്നെ പറയണ'മെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സംവിധായകന്‍ എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്.
'ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകർത്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിന് പിന്നിലെന്നാണ്' സന്ദീപ്.ജി.വാര്യര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിലുള്ള സിനിമ സെറ്റ് അടിച്ച് തകർത്തതിനെ ശക്തമായി അപലപിക്കുന്നുവെന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മാലാ പാര്‍വതി, ഹരീഷ് പേരടി, നടനും സംവിധായകനുമായ മധുപാല്‍, ഡോ.ബിജു തുടങ്ങിയവരും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
വലിയ സാമ്പത്തീക നഷ്ടമാണ് മിന്നല്‍ മുരളി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സെറ്റ് തകര്‍ന്നതിലൂടെ ഉണ്ടായിരിക്കുന്നത്.